കര്‍ണാടക തിരഞ്ഞെടുപ്പ്: യു ടേണടിച്ച് ഒവൈസി, തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ എഐഎംഎഐഎം തിരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മെയ് 12നാണ് ഒറ്റഘട്ടമായി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ ബാധിക്കുമെന്ന് കരുതിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ചില മണ്ഡലങ്ങള്‍ കണ്ടെത്തിയിരുന്നു. വടക്കന്‍ കര്‍ണാടയിലെ ചില നിയമസഭാ മണ്ഡലങ്ങളാണ് മത്സരിക്കുന്നതിനായി തിരഞ്ഞെടുത്തത്. രാജ്യം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭരണത്തിന് കീഴില്‍ മടുത്തുകഴിഞ്ഞെന്നും ഇത് മൂന്നാം മുന്നണിയ്ക്കുള്ള സമയമായെന്നും എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി കൂട്ടിച്ചേര്‍ത്തിരുന്നു. രാജ്യത്തെ ജനങ്ങള്‍ ബിജെപിയുടെ ഭരണത്തിന്കീഴില്‍ പൊറുതിമുട്ടിയെന്നും കോണ്‍ഗ്രസ് പോലും മികച്ച സാധ്യതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പ്രസിദ്ധീകരിച്ചത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത് പുതിയ വിവാദത്തിന് വഴിവെച്ചിരുന്നു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവുവാണ് യോഗിക്കെതിരെ രംഗത്തെത്തിയത്. ഉന്നാവോ ബലാത്സംഗ കേസ് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് നേതാവ് യോഗിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. മാന്യത ബാക്കിയുണ്ടെങ്കില്‍ യോഗി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യോഗിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്നും ദിനേഷ് ഗുണ്ടു കൂട്ടിച്ചേര്‍ത്തു. ഇതോടെ കർണാടകയിൽ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പുതിയ വാക്പോരിനും തുടക്കമായി.












Click it and Unblock the Notifications