ബീഹാറില്‍ 32 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എഐഎംഐഎം; സഖ്യത്തിനും സാധ്യത
ഹൈദരാബാദ്: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. സംസ്ഥാനത്ത് അടുത്ത് വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 32 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എഐഎംഐഎം. പാര്‍ട്ടി മേധാവി അസദുദീന്‍ ഉവൈസിയാണ് ഇക്കാര്യം അറിയിച്ചത്.
ബീഹാറില്‍ 22 ജില്ലകളിലും മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നിലവില്‍ എഐഎംഐഎമ്മിന് ഒരു എംഎല്‍എയാണുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൃഷ്ണഗജ്ഞ് സീറ്റില്‍ നിന്നാണ് കംറുള്‍ ഹുദ തെരഞ്ഞെടുക്കപ്പെട്ടത്.

ബീഹാറില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുന്നതിനുള്ള പാര്‍ട്ടിയുടെ ആദ്യശ്രമമാണിത്. ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി 32 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 ജില്ലകളിലെ 32 മണ്ഡലങ്ങളിലും മത്സരിക്കാന്‍ എഐഎംഐഎം തീരുമാനിച്ചു. ഇത്തവണ സംസ്ഥാനത്ത് നിതീഷകുമാര്‍ സര്‍ക്കാര്‍ കടുത്ത പരാജയത്തെ അഭിമുഖീകരിക്കും. നിതീഷ് കുമാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണെന്നും എഐഎംഐഎം സംസ്ഥാന പ്രസിഡണ്ട് അക്തര്‍ അല്‍ അമാന്‍ പറഞ്ഞു.
നിതീഷ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും താഴെ ഇറക്കുന്നതിനായി ഇതേ ആവശ്യം ഉയര്‍ത്തുന്ന കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
243 സീറ്റ് നിയമസഭയില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 29 ന് അവസാനിക്കും. 2015 ല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎയുടെ നേതാവ് നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹത്തിന് കീഴില്‍ തന്നെ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
അതേസമയം സംസ്ഥാനത്ത് നിതീഷ് കുമാറിന് പുറമേ ലോക്ജനശക്തി പാര്‍ട്ടി ചിരാഗ് പാസ്വാനി കരുക്കള്‍ നീക്കുന്നുണ്ട്. ബിജെപിക്കുള്ളില്‍
ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍ നിതീഷ് വേണ്ടെന്ന തീരുമാനത്തിലാണ്. എന്നാല്‍ നിതീഷ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമിത് ഷാ. നേരത്തെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും നിതീഷിനെ പിന്തുണച്ചിരുന്നു. എന്നാല്‍ സഖ്യത്തില്‍ വിള്ളല്‍ ശക്തമാണ്.
നിതീഷിന് പഴയപോലുള്ള കരുത്ത് ഇല്ല എന്ന കാര്യമാണ് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ കരുത്തിലാണ് ജെഡിയു കൂടുതല്‍ സീറ്റുകള്‍ നേടിയതെന്നും ഇവര്‍ പറയുന്നു. മുമ്പ് മോദിയില്ലാത്ത തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റുകളാണ് ജെഡിയു നേടിയത്. ആര്‍ജെഡിക്കൊപ്പം മത്സരിച്ചപ്പോള്‍ പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് സീറ്റ് കുറവായിരുന്നു. അങ്ങനെയുള്ളപ്പോള്‍ നിതീഷ് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം.












Click it and Unblock the Notifications