വൻ അബദ്ധം! സ്വന്തം ഹെലികോപ്റ്റർ വെടിവെച്ച് വീഴ്ത്തിയെന്ന് സമ്മതിച്ച് വ്യോമ സേന! കൊല്ലപ്പെട്ടത് 6 പേർ
Recommended Video
ദില്ലി: ജമ്മു കശ്മീരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത് സൈന്യം അബദ്ധത്തില്‍ ആക്രമിച്ചത് മൂലമെന്ന് സമ്മതിച്ച് വ്യോമ സേന. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ നടപടി വന്‍ അബദ്ധമായിരുന്നു എന്നാണ് വ്യോമ സേന തലവന്‍ രാകേഷ് കുമാര്‍ സിംഗ് ഭദോരിയ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ശ്രീനഗറില്‍ എംഐ- 17 ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ തകര്‍ന്ന് വീണത്. സംഭവത്തില്‍ 6 വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിനുളള മറുപടിയായി ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിർത്തിയിൽ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഫെബ്രുവരി 27നാണ് പാക് ഹെലികോപ്റ്റര്‍ എന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ നിര്‍മ്മിത എംഐ -17 ഹെലികോപ്റ്റര്‍ ആക്രമിക്കപ്പെട്ടത്.

പാക് വിമാനങ്ങളെ ലക്ഷ്യമിട്ട് തൊടുത്ത മിസൈല്‍ ഉന്നം തെറ്റി ഇന്ത്യയുടെ തന്നെ ഹെലികോപ്റ്റര്‍ തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായതായി വ്യോമസേന തലവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വലിയ പിഴവാണ് തങ്ങള്‍ക്ക് സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പിഴവുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും രാകേഷ് കുമാര്‍ സിംഗ് ഭദോരിയ വ്യക്തമാക്കി.
സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയും അച്ചടക്ക നടപടിയുമെടുത്തതായും വ്യോമസേനാ മേധാവി വ്യക്തമാക്കി. ശത്രുവിമാനമാണോ എന്ന് വേര്‍തിരിച്ച് അറിയുന്നതിനുളള സംവിധാനം ആക്രമിക്കപ്പെട്ട ഹെലികോപ്റ്ററില്‍ ഓഫായിക്കിടക്കുകയായിരുന്നു. ഇത് കാരണം കൃത്യമായ ആശയവിനിമയം ഗ്രൗണ്ട് സ്റ്റാഫുമായി നടന്നിരുന്നില്ല. ഇതാണ് ശത്രുവിമാനമെന്ന് തെറ്റിദ്ധരിച്ച് മിസൈല്‍ തൊടുക്കാനിടയായത് എന്നാണ് അന്വേഷത്തില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications