പ്രവാസികളുടെ മൃതദേഹത്തോടും കിലോ കണക്ക്; രാജ്യത്തിന് നാണക്കേടായി എയർഇന്ത്യ
പ്രവാസികളുടെ മൃതദേഹവും കിലോയുടെ കണക്കിൽ തൂക്കി രാജ്യത്തിന് തന്നെ നാണക്കോടാവുകയാണ് എയർഇന്ത്യ അടക്കമുള്ള വിമാനകമ്പനികൾ. ഇന്ത്യയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹങ്ങൾക്ക് ഒരുകിലോയ്ക്ക് 11 ദിർഹമെന്ന തോതിലാണ് എയർഇന്ത്യ ഈടാക്കുന്നത്. ഇതു ഏകദേശം 195 രൂപയുണ്ടാവും. കാർഗോ നിരക്ക് ഈടാക്കന്നത് മൃതദേഹത്തോട് കാണിക്കുന്ന കടുത്ത ക്രൂരതയും അപമാനവുമാണെന്ന ആക്ഷേപം ശക്തമായിട്ടും കേന്ദ്ര സർക്കാർ ഇതിനെതിരെ യാതൊരു നടപടിയുമെടുക്കുന്നില്ല.
കണ്ടുപഠിക്കണം അയൽരാജ്യങ്ങളെ
തങ്ങളുടെ പൗരന്മാർ മരണപ്പെട്ടാൽ പാക്കിസ്ഥാനും ബംഗ്ലാദേശും സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇതിനായി ഈ രാജ്യങ്ങളിൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനകമ്പനികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയും ഈ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാലാകാലങ്ങളിലുള്ള കേന്ദ്ര സർക്കാരുകൾക്ക് പ്രവാസി സംഘടനകൾ നിരവധി നിവേധനങ്ങൾ നൽകിയെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.
ചർച്ചയായത് ശ്രീദേവിയുടെ മരണം
പ്രവാസികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിൽ കാർഗോ നിരക്ക് ഈടാക്കുന്ന വിമാനകമ്പനികളുടെ കൊള്ള നടി ശ്രീദേവിയുടെ മരണത്തോടെ കൂടുതൽ ചർച്ചയായിട്ടുണ്ട്. ഗൾഫ് നാടുകളിൽ നിന്ന് മരണപ്പെട്ടാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള കടമ്പകൾ സംബന്ധിച്ച ചർച്ചയിലാണ് പ്രവാസികളുടെ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് സോഷ്യൽമീഡിയയിൽ ചർച്ചയായത്.
അംബാനിയുടെ വിമാനത്തില്‍
ശ്രീദേവിയുടെ മൃതദേഹം അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് കൊണ്ടുപോയത്. മരണം നടന്നു തൊട്ടടുത്ത ദിവസം തന്നെ ശ്രീദേവിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനായി അംബാനിയുടെ വിമാനം ദുബൈ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ അസ്വാഭാവിക മരണം സംഭവിച്ചാൽ പൂർത്തിയാക്കേണ്ട കടമ്പകളാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്.
ഏറെയും ചെറുപ്പക്കാർ
ആരോഗ്യം നോക്കാതെയുള്ള ജോലിയും മാനസിക സമ്മർദ്ദങ്ങളും മൂലം മരണപ്പെടുന്നവരുടെ എണ്ണം ഗൾഫ് നാടുകളിൽ വർധിച്ചിട്ടുണ്ട്. ഇതിൽ ഏറെയും ചെറുപ്പക്കാർ ആണെന്നതാണ് ഞെട്ടലുണ്ടാക്കുന്ന വസ്തുത. ഭൂരിഭാഗം മരണത്തിനും കാരണം ഹൃദയാഘാതമാണ്. വ്യായാമത്തിന്‍റെ അപര്യാപ്തത അടക്കം ആരോഗ്യ കാര്യങ്ങളിലെ അശ്രദ്ധ ഇതിന് കാരണമാണ്.
ഭാരിച്ച ചിലവ് താങ്ങാനാവുന്നില്ല
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ഭാരിച്ച ചിലവ് സാധാരണക്കാർക്ക് പലപ്പോഴും താങ്ങാൻ കഴിയാറില്ല. ഇതുമൂലം ഗൾഫിൽ തന്നെ മൃതദേഹം അടക്കം ചെയ്യുന്ന സംഭവങ്ങളും നിരവധിയാണെന്ന് പ്രവാസി സംഘടനകൾ സാക്ഷ്യപ്പെടുത്തുന്നു.
നിശ്ചിത ഫീസ്
മൃതദേഹത്തിന്‍റെ ഭാരം നോക്കിയാണ് എയർ ഇന്ത്യ പെട്ടി ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള ഫീസ് ചുമത്തുന്നത്. ഇതൊഴിവാക്കി 30 വയസിന് താഴെയുള്ളവർക്ക് 1000 ദിർഹവും മുകളിലുള്ളവർക്ക് 1500 ദിർഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പ്രവാസിസംഘടനകളുടെയും സന്നദ്ധ പ്രവർത്തരുടെയും ആവശ്യം. തിരുവനന്തപുരത്ത് നടന്ന ലോക കേരളസഭയിലും പ്രവാസികൾ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
എന്നും കഴുത്തറുപ്പ്
വിമാനകമ്പനികൾ പ്രവാസികളോട് ചെയ്യുന്ന കഴുത്തറുപ്പൻ കൊള്ളയ്ക്ക് കൈയും കണക്കുമില്ല. സീസൺ സമയങ്ങളിൽ യാത്രാക്കൂലി നാലും അഞ്ചും ഇരട്ടിവരെ ഈടാക്കുന്നത് നിർബാധം തുടരുകയാണ്. 10000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭ്യമാവുന്ന റൂട്ടുകളിൽ സീസൺ സമയങ്ങളിൽ അരലക്ഷവും അതിന് മുകളിലുമാണ് ടിക്കറ്റ് ചാർജ്ജ്. എയർ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികളുടെ പകൽകൊള്ളയ്ക്ക് അറുതിയുണ്ടാക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നുമില്ല.