ബ്രാഹ്മണ ദമ്പതികള്‍ക്ക് വിളന്പിയത് നോണ്‍ വെജ് ഭക്ഷണം; എയര്‍ ഇന്ത്യയ്ക്ക് പിഴ 47,000 രൂപ
ദില്ലി: ബ്രാഹ്മണ ദമ്പതികള്‍ക്ക് പച്ചക്കറി ആഹാരത്തിന് പകരം മാംസാഹാരം വിളമ്പിയ എയര്‍ ഇന്ത്യയോട് നഷ്ടപരിഹാരം നൽകാൻ നിർദേശം. 47,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പഞ്ചാബ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. 2016 നവംബര്‍ 14 ന് ചിക്കാഗോയില്‍ നിന്നും ദില്ലിയിലേക്ക് യാത്ര ചെയ്ത മൊഹാലി സ്വദേശികളായുള്ള ദമ്പതികള്‍ക്കാണ് എയര്‍ ഇന്ത്യ നോണ്‍ വെജ് ഭക്ഷണം നല്‍കിയത്. 10,000 രൂപ പിഴയടക്കാന്‍ ജില്ലാ ഉപഭോക്തൃ ഫോറം നേരത്തെ എയര്‍ലൈനിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, സംസ്ഥാന ഉപഭോക്തൃ കമ്മീഷന് പിഴ നാലിരട്ടിയായി വര്‍ദ്ധിപ്പിക്കുകയും 7,000 രൂപ ഉപഭോക്താവിന് നിയമപരമായ ചെലവായി നല്കാന് നിര്‍ദേശിക്കുകയും ചെയ്തു.
'അവർ അമേരിക്കയിൽ അടിച്ചു പൊളിക്കുന്ന അങ്ങയോട് ചോദിക്കുന്നു'- ഹൗഡി മോഡി? വൈറലായി പോസ്റ്റ്
പരാതി പ്രകാരം മൊഹാലിയിലെ സെക്ടര്‍ 121 ലെ താമസക്കാരനായ ചന്ദ്ര മോഹന്‍ പതക് 2016 ജൂണ്‍ 17 ന് ദില്ലിയില്‍ നിന്ന് ചിക്കാഗോയിലേക്കും 2016 നവംബര്‍ 14 ന് ചിക്കാഗോയില്‍ നിന്ന് ദില്ലിയിലേക്ക് മടക്കയാത്രക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. താനും ഭാര്യയും മാംത്സാഹാരം കഴിക്കില്ലെന്നും അതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മടക്കയാത്രയില്‍ നല്‍കിയത് മത്സ്യാഹാരമാണെന്ന് അദ്ദേഹം പറയുന്നു.
പച്ചക്കറിയും മാംസാഹാരവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പാക്കറ്റുകളില്‍ ചിഹ്നങ്ങളില്ലാത്തതിനാല് ഉടന്‍ തന്നെ ക്യാബിന് ക്രൂവില്‍ ഇക്കാര്യം ഉന്നയിച്ചതായി ദമ്പതികള്‍ പറഞ്ഞു. പതക് ഉടന്‍ തന്നെ എയര്‍ലൈനിന്റെ പരാതി പുസ്തകത്തില്‍ രേഖാമൂലം പരാതി നല്കാന് ആഗ്രഹിച്ചുവെങ്കിലും അത് അദ്ദേഹത്തിന് നല്‍കിയില്ല. അതിനാലാണ് അദ്ദേഹം ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്.