എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ട് പോകും, ഭീതിയിലാഴ്ത്തി ഭീഷണി സന്ദേശം!!
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം എയര്‍ ഇന്ത്യയുടെ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി. എയര്‍ ഇന്ത്യയുടെ മുംബൈ കണ്‍ട്രോള്‍ സെന്ററിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഫെബ്രുവരി 23ന് വിമാനം ഹൈജാക്ക് ചെയ്യും എന്നാണ് സന്ദേശം. ഇതേത്തുടര്‍ന്ന് എല്ലാ വിമാന ജീവനക്കാര്‍ക്കും സിഐഎസ്എഫിനും വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ നിര്‍ദേശം നല്‍കി.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ കടുത്ത ജാഗ്രതയില്‍ ആണ്. മുംബൈയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍വേ ബോര്‍ഡ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം വഷളായിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ട് പോകും എന്ന സന്ദേശം അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് അകത്തേക്ക് യാത്രക്കാരെ അടക്കം പ്രവേശിപ്പിക്കുന്നത്. പാര്‍ക്കിംഗ് ഏരിയയിലും വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തി വിടുന്നുളളൂ. മാത്രമല്ല ദ്രുതകര്‍മ്മസേനയെ സജ്ജമാക്കി നിര്‍ത്താനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.