എയർഇന്ത്യയിലാണോ യാത്ര? അധിക ബാഗേജിന് ഇനി കൂടുതൽ പണം മുടക്കണം... കീശ ചോരും...
അധിക ബാഗേജിന് നിരക്ക് വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞായഴ്ച തന്നെ എയർഇന്ത്യ വ്യക്തമാക്കിയിരുന്നു.
ദില്ലി: എയർഇന്ത്യ വിമാനങ്ങളിൽ അധിക ബാഗേജിന് നിരക്ക് വർദ്ധിപ്പിച്ചു. ജൂൺ 11 തിങ്കളാഴ്ച മുതലാണ് അധികമായി വരുന്ന ബാഗേജിന് കൂടുതൽ പണം ഈടാക്കാൻ ആരംഭിച്ചത്. ആഭ്യന്തര യാത്രക്കാരുടെ അധിക ബാഗേജിന് നിരക്ക് വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞായഴ്ച തന്നെ എയർഇന്ത്യ വ്യക്തമാക്കിയിരുന്നു.
അധിക ബാഗേജിൽ ഓരോ കിലോയ്ക്കും അഞ്ഞൂറ് രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് നാന്നൂറ് രൂപയായിരുന്നു. എയർഇന്ത്യ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ വിമാനങ്ങളിലെ യാത്രക്കാർക്കും പുതിയ നിരക്ക് ബാധകമാണ്. പുതുക്കിയ നിരക്ക് നിലവിൽ വന്നതോടെ ചില റൂട്ടുകളിലെ അധിക ബാഗേജിന് ജിഎസ്ടിയും നൽകേണ്ടി വരും.
എന്നാൽ അരുണാചൽ പ്രദേശ്, മിസോറം, ത്രിപുര, ആസാം, മണിപ്പൂർ, മേഘാലയ, സിക്കിം, നാഗലാൻഡ്, ബംഗാളിലെ ബാഗ്ദോഗ്ര എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഇവിടങ്ങളിലേക്ക് വരുന്നവർക്കും ജിഎസ്ടി നൽകേണ്ടതില്ല. ആഭ്യന്തര സർവ്വീസുകളിൽ മറ്റു വിമാന കമ്പനികൾ 15 കിലോ മാത്രം ബാഗേജ് അനുവദിക്കുമ്പോൾ 25 കിലോയാണ് എയർഇന്ത്യയിലെ ബാഗേജ് പരിധി. ഇനിമുതൽ 25 കിലോയിലും കൂടുതൽ ബാഗേജ് ഉണ്ടെങ്കിൽ ഓരോ കിലോയ്ക്കും 500 രൂപ വെച്ച് നൽകണം.