യാത്രക്കാരന് ഭക്ഷണം മാറിനൽകി: ക്യാബിൻ മാനേജർ എയർഹോസ്റ്റസിനെ അടിച്ചു,യാത്രക്കാരന് പരാതിയില്ല!
ദില്ലി: എയര്‍ഇന്ത്യ ക്രൂ അംഗം എയര്‍ഹോസ്റ്റസിനെ അടിച്ചു. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നയാള്‍ക്ക് മാംസാഹാരം നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം. ഫ്രാങ്ക്ഫര്‍ട്ടിലേയ്ക്കുള്ള വിമാനത്തില്‍ യാത്രാ മധ്യേയാണ് സംഭവമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 17നായിരുന്നു സംഭവം. സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദില്ലി- ഫ്രാങ്ക്ഫര്‍ട്ട് വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന മാംസാഹാരം കഴിക്കാത്ത യാത്രക്കാരന് മാംസാഹാരം മാറി നല്‍കിയതാണ് ക്യാബിന്‍ ക്രൂവിനെ പ്രകോപിപ്പിച്ചത്. ബിസിനസ് ക്ലാസില്‍ യാത്രക്കാരനാണ് ഭക്ഷണം മാറി ലഭിച്ചത്.
സംഭവം യാത്രക്കാരനെ ക്യാബിന്‍ സൂപ്പര്‍വൈസറെ അറിയിച്ചിരുന്നുവെങ്കിലും പരാതി നല്‍കിയിരുന്നില്ലെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എയര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ മാപ്പ് പറഞ്ഞ് ഭക്ഷണം മാറ്റിനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്നം വീണ്ടും ഉയര്‍ത്തിക്കാണിച്ച ക്യാബിന്‍ മാനേജര്‍ എയര്‍ഹോസ്റ്റസിനെ വഴക്കുപറയുകയും അടിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതികരിക്കാത്ത എയര്‍ഹോസ്റ്റസ് എയര്‍ ഇന്ത്യയുടെ ഇന്‍ഫ്ലൈറ്റ് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.
എയര്‍ ഇന്ത്യയുടെ 121 ദില്ലി- ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ ക്രൂ അംഗത്തില്‍ നിന്ന് പരാതി ലഭിച്ചതായും സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് അകത്ത് അന്വേഷണം നടത്തിവരുന്നതായി എയര്‍ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ നടപടിയുണ്ടാകുമെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ വിമാനത്തിലെ ജീവനക്കാരോട് യാത്രക്കാര്‍ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ അച്ചടക്കമില്ലാത്ത യാത്രക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേന എംപി എയര്‍ഇന്ത്യ ജീവനക്കാരനെ സീറ്റ് തര്‍ക്കത്തിനിടെ ചെരിപ്പൂരി അടിച്ചതാണ് ഏറെ വിവാദമായത്. ഇതോടെയാണ് അച്ചടക്കമില്ലാത്ത യാത്രക്കാരെ നിയന്ത്രിക്കുന്നതിനായി നോ ഫ്ലൈ ലിസ്റ്റ് പുറത്തിറക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയത്.