എയർ ഇന്ത്യയ്ക്ക് ആയുസ്സ് 6 മാസം മാത്രം? വാങ്ങാൻ ആളില്ലെങ്കിൽ ജൂണോടെ അടച്ച് പൂട്ടുമെന്ന് റിപ്പോർട്ട്!
മുംബൈ: വന്‍ കടബാധ്യതയില്‍ മുങ്ങിയ എയര്‍ ഇന്ത്യ വൈകാതെ അടച്ച് പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ജൂണോടെ എയര്‍ ഇന്ത്യയ്ക്ക് താഴ് വീണേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും അടക്കമുളള പൊതുമേഖലാ കമ്പനികള്‍ 2020 മാര്‍ച്ചോടെ വില്‍പ്പന നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എയര്‍ ഇന്ത്യ വാങ്ങാന്‍ നിരവധി നിക്ഷേപകരുണ്ടെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ ജൂണോടെ എയര്‍ ഇന്ത്യ അടച്ച് പൂട്ടേണ്ടതായി വരുമെന്നാണ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. നിലവില്‍ 60,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്കുളളത്. ഇത് കൂടാതെ 2018-19 കാലയളവില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 8,556.35 കോടി രൂപയാണ്.
ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് വേണ്ടി സര്‍ക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കിയിരുന്നു. 30000 കോടി രൂപ വരെ കേന്ദ്രം നല്‍കിയ സാമ്പത്തിക പാക്കേജിന്റെ സഹായത്തോടെയാണ് എയർ ഇന്ത്യ പ്രവർത്തിച്ചിരുന്നത്.
കനത്ത നഷ്ടത്തിലായ എയര്‍ ഇന്ത്യയില്‍ ഖത്തര്‍ എയര്‍വേയ്‌സ് നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിക്ഷേപം നടത്താനാണ് താല്‍പര്യമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയത്. എന്നാല്‍ വാങ്ങാന്‍ ആളില്ലാതെ ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നു.