എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരൻ മരിച്ചു: കടുത്ത പനിയെന്ന് റിപ്പോർട്ട്!!
മുംബൈ: ലാഗോസിൽ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത യാത്രക്കാരൻ എയർഇന്ത്യ വിമാനത്തിൽ വെച്ച് മരിച്ചു. ലാഗോസിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. 42 കാരനാണ് മരിച്ചത്. ഓക്സിജൻ നൽകിയിരുന്നു. പിന്നീട് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നുമാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
വിമാനത്തിൽ വെച്ച് യാത്രക്കാരന് വിറയൽ അനുഭവപ്പെട്ടിരുന്നുവെന്നാണ് വിവരം. ശ്വാസ തടസ്സം അനുഭവപ്പെട്ടതോടെ വിമാനത്തിൽ വെച്ച് ഇയാൾക്ക് ഓക്സിജൻ നൽകിയിരുന്നതായും മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലേറിയ ഉള്ളതായി യാത്രക്കാരൻ വിമാനത്തിലെ ജീവനരക്കാരോട് മരിച്ചയാൾ പറയുകയും ചെയ്തിരുന്നു. മരിക്കുന്നതിന് മുമ്പായി യാത്രക്കാരന്റെ വായിൽ നിന്ന് രക്തസ്രാവമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച പുലർച്ചെ 3.40 ഓടെയാണ് വിമാനം മുംബൈയിൽ ഇറങ്ങിയത്. യാത്രക്കാരന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും സ്വാഭാവിക മരണമാണെന്നുമാണ് എയർ ഇന്ത്യയുടെ നിലപാട്. ജൂൺ 13ന് ലാഗോസിൽ നിന്ന് എയർഇന്ത്യയുടെ എഐ1906 വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരൻ മരിച്ചതായി ചൂണ്ടിക്കാണിച്ച് എയർ ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിരുന്നു.

യാത്രക്കാരന് പനിയുണ്ടായിരുന്നുവെങ്കിൽ മെഡിക്കൽ സംഘം അക്കാര്യം കണ്ടെത്തുമായിരുന്നുവെന്നും കമ്പനി പറയുന്നു. കൊറോണ വൈറസ് വ്യാപനത്തിൽ യാത്രക്കാരൻ വിമാനത്തിൽ വെച്ച് മരണമടഞ്ഞത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാൽ തെർമൽ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള പരിശോധന കഴിഞ്ഞവരെ മാത്രമാണ് വിമാനത്തിൽ യാത്ര ചെയ്യാൻ നിലവിൽ അനുവദിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ കടുത്ത പനിയുള്ള യാത്രക്കാരൻ എങ്ങനെ വിമാനത്തിനുള്ളിലേക്ക് കടന്നുവെന്നത് സംബന്ധിച്ച് രൂക്ഷ വിമർശനം ഉയർന്നുവരുന്നുണ്ട്.
ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടറാണ് വിമാനത്തിൽ വെച്ച് യാത്രക്കാരന് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചത്. തുടർന്ന് വിമാനം ലാൻഡ് ചെയ്തതോടെ മുംബൈ വിമാനത്തിലെ ഡോക്ടർമാർ പരിശോധിച്ച ശേഷമാണ് മറ്റ് നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. തുടർന്ന് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും മരിച്ചയാളുടെ ബന്ധുക്കളെ വിവരമറിയിച്ച ശേഷം ചട്ടം അനുസരിച്ച് വിമാനത്തിൽ അണുനശീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.












Click it and Unblock the Notifications