എയർ ഇന്ത്യ വിൽപ്പന; പ്രതിഷേധവുമായി കോൺഗ്രസ്, സുബ്രഹ്മണ്യന് സ്വാമി കോടതിയിലേക്ക്!
ദില്ലി: എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി കോടതിയിലേക്ക്. എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് എന്തിനാണ് വില്‍ക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. മോദിയെ ഹാഷ് ടാഗ് ചെയ്തുകൊണ്ട ട്വിറ്ററിലാണ് സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്ന് ട്വീറ്റിലൂടെ പ്രതികരിച്ചു.
ഏപ്രില്‍-ഡിസംബര്‍ കാലത്ത് എയര്‍ ഇന്ത്യ ലാഭത്തിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് പണമില്ലാത്തതിനാല്‍ ആസ്തികളെല്ലാം വിറ്റഴിക്കുകയാണെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ കൈയില്‍ കാശില്ല. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. അതിനാണ് ഇതൊക്കെ ചെയ്യുന്നത്. എല്ലാ വിലപിടിപ്പുള്ള ആസ്തികളും വില്‍ക്കുകയാണെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ കുറ്റപ്പെടുത്തി.
2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. കനത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കെന്നും ഇതെല്ലാതെ വേറെ വഴിയില്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.
Air India disinvestment process restarts today https://t.co/72eklh9C3g: THIS DEAL IS WHOLLY ANTI NATIONAL and IWILL FORCED TO GO TO COURT. WE CANNOT SELL OUR FAMILY SILVER
— Subramanian Swamy (@Swamy39) January 27, 2020
വിദേശ കമ്പനികളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കു. എന്നാല്‍ എയര്‍ ഇന്ത്യയുടെ നിര്‍ണായക ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ പക്കലായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കമ്പനിയുടെ 326 കോടി ഡോളര്‍ വരുന്ന കടവും മറ്റ ബാധ്യതകളും പൂർണ്ണമായും ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കേണ്ടി വരും. എയർ ഇന്ത്യ വാങ്ങാൻ ആരും താൽപ്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കിൽ അടച്ചു പൂട്ടേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.