എണ്ണക്കമ്പനികളുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് എയര്‍ ഇന്ത്യ
ദില്ലി: വ്യോമയാന ഇന്ധന പേയ്മെന്റുകള്‍ സംബന്ധിച്ച് എണ്ണവിതരണ കമ്പനികളുമായുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 18 മുതല്‍ ആറ് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള ഇന്ധന വിതരണം അവസാനിപ്പിക്കുമെന്ന് എണ്ണവിതരണ കമ്പനികള്‍ (പൊതുമേഖലാ യൂണിറ്റുകള്‍) മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യയുടെ പ്രസ്താവന. വിമാന യാത്ര തടസ്സമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. എണ്ണക്കമ്പനികളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. അവ വേഗം തന്നെ പരിഹരിക്കപ്പെടും. അതേസമയം, വിമാന സര്‍വീസുകള്‍ തടസ്സപ്പെടാതിരിക്കാനും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാനും എയര്‍ ഇന്ത്യ എല്ലാ നടപടികളും സ്വീകരിച്ചു. അതിനാല്‍ എയര്‍ ഇന്ത്യാ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
വേതന പരിഷ്‌കരണത്തെച്ചൊല്ലി എച്ച്എഎല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍
5,000 കോടി രൂപ കുടിശ്ശിക കാരണം നേരത്തെയും ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒഎംസി) എയര്‍ ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവച്ചിരുന്നു. കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ആഗസ്റ്റില്‍ പൊതുമേഖലാ ഒ.എം.സികള്‍ റാഞ്ചി, മൊഹാലി, പട്‌ന, വിശാഖ്, പൂനെ, കൊച്ചി വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികള്‍ക്ക് ഇന്ധന വിതരണം നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ മൂന്ന് സര്‍ക്കാര്‍ കമ്പനികളുടെ ഈ നടപടി വിമാനക്കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ഓര്‍ഗനൈസേഷനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ ആലോചിക്കുകയാണെന്നും എയര്‍ ഇന്ത്യയുടെ സിഎംഡി അശ്വനി ലോഹാനി അന്ന് പ്രസ്താവന ഇറക്കി.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ആശങ്കാജനകമായ സ്ഥിതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി രഘുറാം രാജന്‍
എയര്‍ലൈനിന്റെ 100% സ്വകാര്യവല്‍ക്കരണത്തിനായി സര്‍ക്കാര്‍ ബിഡ്ഡുകള്‍ ക്ഷണിക്കുന്ന സമയത്താണ് പുതിയ വെല്ലുവിളി. എയര്‍ ഇന്ത്യയിലെ ഓഹരി വിറ്റഴിക്കലിനായുള്ള ഉന്നതാധികാര മന്ത്രി സമിതി ധനമന്ത്രി നിര്‍മല സീതാരാമന്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് പുരി, റെയില്‍വേ, വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരെ ആഭ്യന്തരമന്ത്രി അമിത് ഷാ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.