നാട് മുഴുവന്‍ കറങ്ങാം... ആ വണ്ടി കൂലി എങ്കിലും കൊടുത്തൂടെ..? എയര്‍ ഇന്ത്യക്ക് കിട്ടാനുള്ളത് കോടികൾ
മന്ത്രിമാരുടെയും വിവിഐപികളുടെയും യാത്രാ കൂലി ഇനത്തിൽ എയർ ഇന്ത്യയ്ക്ക് കിട്ടാനുള്ളത് കോടികൾ
ദില്ലി: ഇന്ത്യൻ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ മാത്രമേ കേള്‍ക്കാനുള്ളു. അടിയ്ക്കടി ഉണ്ടാകുന്ന ജീവനക്കാരുടെ സമരം, അപ്രതീക്ഷിതമായി സര്‍വ്വീസുകള്‍ റദ്ദാവുന്നത് , ഇതൊക്കെ കാരണം അന്തര്‍ ദേശീയ വ്യോമയാന മേഖലയില്‍ അത്ര നല്ല പേരല്ല എയര്‍ ഇന്ത്യയ്ക്ക്. എന്നാല്‍ കിട്ടാക്കടങ്ങളുടെ കണക്കാണ് എയര്‍ ഇന്ത്യക്ക് പറയാനുള്ളത്.
സ്വകാര്യ വിമാനക്കമ്പനികളുടെയും വിദേശ വിമാന കമ്പനികളുടെയും കടന്ന് വരവോടെ എയര്‍ ഇന്ത്യയുടെ ബിസിനസ്സ് കുത്തനെ കുറഞ്ഞു.ചെറിയ ചെലവില്‍ സ്വകാര്യ കമ്പനികള്‍ ആഭ്യന്തര, വിദേശ സര്‍വ്വീസുകള്‍ തുടങ്ങിയതോടെ ഭൂരിപക്ഷം യാത്രക്കാരും അത്തരം എയര്‍ ലൈനുകളെയാണ് ആശ്രയിക്കുന്നുത്.
എയര്‍ ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കോടികണക്കിന് രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. ബിസിന്സ്സ് സ്റ്റാന്റേഡ്സ് പുറത്ത് വിടുന്ന കണക്ക് പ്രകാരം 750 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നല്‍കേണ്ടത്.
അടിയ്ക്കടി വിദേശ യാത്രകള്‍ക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രാ കുടിശ്ശിക ഇനത്തില്‍ തന്നെ നല്ലൊരു തുക എയര്‍ ഇന്ത്യയ്ക്ക് ലഭിയ്ക്കാനുണ്ട്. ഇസഡ് കാറ്ററി സുരക്ഷയുള്ളവരുടെ യാത്രക്കായി സൂപ്പര്‍ ഫ്ളെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ വന്‍ തുകയാണ് എയര്‍ ഇന്ത്യക്ക് ചെലവാകുന്നത്. എന്നാല്‍ ഈ കുടിശ്ശിക തീര്‍ക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല
യാത്രാവിമാനം എന്നതിന് പുറമേ അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും എയര്‍ ഇന്ത്യാവിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. പോര്‍ട്ട് ബ്ലയറില്‍ കൊടുങ്കാറ്റ് ഉണ്ടായപ്പോൾ144 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന എ-319 വിമാനമാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാനായി പോയത്. ഇതിന്റെ കുടിശ്ശികയും എയര്‍ ഇന്ത്യക്ക് ലഭിച്ചിട്ടില്ല
യാത്രക്കാരില്‍ നിന്ന് കൃത്യമായി പണം പിരിക്കുന്ന എയര്‍ ഇന്ത്യക്ക് സർക്കാരിൽ നിന്നും ഉന്നതരില്‍ നിന്നും കുടിശ്ശിക പിരിച്ചെടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ രക്ഷപ്പെടാനാണ്...കേന്ദ്ര സര്‍ക്കാർ ഉടന്‍ കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ സിഎംഡി ലൊഹാനി വ്യക്തമാക്കി.