ജെഎന്‍യുവില്‍ ഇത്തവണയും എസ്എഫ്‌ഐക്ക് പണികിട്ടി
ദില്ലി: ജവര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വീണ്ടും കനത്ത പരാജയം. തീവ്ര ഇടതു വിദ്യാര്‍ത്ഥി സംഘടനയായ ഐസയാണ് (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) ഇത്തവണയും വിജയം സ്വന്തമാക്കിയത്.
പ്രധാനപ്പെട്ട നാല് സീറ്റുകളിലും ഐസയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ എസ്എഫ്ഐക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം.

എബിവിപിയും, എഐഎസ്എഫ് അടക്കമുള്ള മറ്റ് ഇടതു വിദ്യാര്‍ത്ഥി സംഘടകള്‍ അണിചേര്‍ന്ന എല്‍പിഎഫും(ലെഫ്റ്റ് പ്രോഗ്രസീവ് ഫ്രണ്ട്) നേടിയ വോട്ടുകള്‍ക്കും പിറകിലായിരുന്നു എസ്എഫ്‌ഐയുടെ സ്ഥാനം. ഇടതുരാഷ്ട്രീയത്തിന്, പ്രത്യേകിച്ചും എസ്എഫ്‌ഐക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന ദേശീയ സര്‍വ്വകലാശാലകളില്‍ ഒന്നായിരുന്നു ജെഎന്‍യു.
ഐസ സ്ഥാനാര്‍ത്ഥി അശുതോഷ് കുമാര്‍ ആണ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ്. പ്രസിഡന്റ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത് എല്‍പിഎഫ് ആയിരുന്നു. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി മത്സരങ്ങളില്‍ എബിവിപി രണ്ടാം സ്ഥാനത്തെത്തി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍പിഎഫ് ആയിരുന്നു രണ്ടാം സ്ഥാനത്ത്.
സിപിഎമ്മിനുണ്ടായ രാഷ്ട്രീയ അപചയങ്ങളായിരുന്നു ജെഎന്‍യുവില്‍ ഐസയെ പോലെ ഒരു സംഘട രൂപീകരിക്കപ്പെടാന്‍ കാരണം. ടിപി ചന്ദ്രശേഖരന്‍ വധം പോലും ജെഎന്‍യുവില്‍ എസ്എഫ്‌ഐയില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച രണ്ട് ഐസ ഭാരവാഹികള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ ഐസക്ക് വിജയിക്കാനാവില്ലെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മോദി ഇഫക്ട് ജെഎന്‍യു തിരഞ്ഞെടുപ്പിലും ഇക്കുറി പ്രകടമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ തവണ എസ്ഫ്‌ഐക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഇത്തവണ എല്‍പിഎഫും എബിവിപിയും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആറ് കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാന്‍ എസ്എഫ്‌ഐക്ക് കഴിഞ്ഞു.












Click it and Unblock the Notifications