രാഷ്ട്രീയത്തില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഐശ്വര്യ റായ്!! ആര്‍ജെഡിയുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായി..
ഐശ്വര്യ റായിയുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പായതായി റിപ്പോര്‍ട്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവിന്റെ മരുമകളും തേജ് പ്രദാപ് യാദവിന്റെ ഭാര്യയുമായ ഐശ്വര്യ റായി ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആര്‍ജെഡി വക്താവ് അറിയിച്ചതായാണ് വിവരം.
ലാലു പ്രസാദ് യാദവിന്റെ മൂത്തമകന് തേജ്പ്രതാപ് യാദവിനെ ഐശ്വര്യ വിവാഹം കഴിച്ച പിന്നാലെ തന്നെ അവരുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ചൂട് പിടിച്ചിരുന്നു. എന്നാല്‍ ലാലുവിന്റെ കുടുംബം ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആര്‍ജെഡി നേതാക്കള്‍ക്കൊപ്പം ഐശ്വര്യയുടെ ഫോട്ടോകള്‍ കൂടി പോസ്റ്ററില്‍ ഇടംപിടിച്ചതോടെയാണ് വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം ആയത്.
വിവാഹം
മാസങ്ങള്‍ക്ക് മുന്‍പാണ് ആർജെഡി എംഎൽഎ ചന്ദ്രിക റായിയുടെ മകളും മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയെ തേജ് പ്രതാപ് വിവാഹം കഴിക്കുന്നത്. വിദ്യാസമ്പന്നയാണ് ഐശ്വര്യ.
യോഗ്യത
പാറ്റ്നയിലെ നോത്ര ദം സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഐശ്വര്യ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദവും അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.അതുകൊണ്ട് തന്നെ വിദ്യാസമ്പന്നയായ ഐശ്വര്യയെ രാഷ്ട്രീയത്തില്‍ ഇറക്കണമെന്ന് നേരത്തേ തന്നെ പ്രവര്‍ത്തകര്‍ ആവശ്യം ഉയര്‍ത്തിയിരുന്നു.
ആര്‍ജെഡി
ആര്‍ജെഡി സ്ഥാപക ദിനാഘോഷത്തിന്റെ പോസ്റ്ററില്‍ ലാലുവിന്റെ ഭാര്യ റാബ്രി ദേവിക്കൊപ്പം ഐശ്വര്യയുടേയും ചിത്രം കണ്ടതോടെയാണ് രാഷ്ട്രീയത്തില്‍ പയറ്റി തെളിയാന്‍ ഐശ്വര്യയും ഉണ്ടെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ ഉറപ്പിച്ചത്.
പരമ്പരാഗത സീറ്റ്
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ പരമ്പരാഗത സീറ്റായ ബിഹാറിലെ ശരണില് നിന്ന് ഐശ്വര്യ മത്സരിച്ചേക്കുമെന്നാണ് വിവരം. രണ്ട് പതിറ്റാണ്ടിലേറെ ഐശ്വര്യയുടെ അച്ഛന് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.
സ്ഥാനാര്‍ത്ഥി
വിദ്യാഭ്യാസമുള്ള ആളാണ് ഐശ്വര്യ റായി. കൂടാതെ രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. അവരുടെ അച്ഛന് ഇവിടുത്തെ മന്ത്രിയും മുത്തച്ഛന് മുഖ്യമന്ത്രിയുമായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ രാഷ്ട്രീയ പ്രവേശനത്തെ സന്തോഷത്തോടെയാണ് പ്രവര്‍ത്തകര്‍ കാണുന്നതെന്ന് ആര്‍ജെഡി വക്താവ് പറഞ്ഞു.
കുടുംബാംഗങ്ങള്‍
ലാലുവിന്റെ ഭാര്യ റാബ്രി ദേവി രാഷ്ട്രീയത്തിലിറങ്ങയത് രണ്ട് പതിറ്റാണ്ട് മുന്‍പാണ്. പിന്നീട് മുഖ്യമന്ത്രിയായും അവര്‍ ഒരു കൈ പരീക്ഷിച്ചു. ഇപ്പോള്‍ അവര്‍ നിയമസഭാംഗം കൂടിയാണ്.
മക്കള്‍
റാബ്രിക്ക് പിന്നാലെ ലാലുവിന്റെ മക്കളായ മിസ ഭാരതി, തേജ് പ്രതാപ്, തേജസ്വി എന്നിവരും രാഷ്ട്രീയത്തില്‍ എത്തി. തേജ് പ്രതാപ് മുന്‍ ആരോഗ്യമന്ത്രിയായിരുന്നു. മിസ ഭാരതി നിലവില്‍ രാജ്യസഭാംഗവും തേജസ്വി യാദവ് പ്രതിപക്ഷ നേതാവുമാണ്.