വിരട്ടല്‍ വേണ്ട, ഇനിയും ആസാദി മുദ്രാവാക്യം വിളിക്കും; യോഗിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ്
Recommended Video
കാണ്‍പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളില്‍ ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും കാണ്‍പുരില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയിൽ യോഗി പറഞ്ഞു.
എന്നാല്‍ യോഗി ആദിത്യനാഥിന്റെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാന പിസിസി അധ്യക്ഷന്‍ അജയ് ലല്ലുവാണ് 'ആസാദി മുദ്രാവാക്യത്തില്‍' യോഗിക്ക് മറുപടി നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
അംഗീകരിക്കാന്‍ കഴിയില്ല
പ്രതിഷേധ സമരം എന്ന പേരില്‍ ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഡാലോചന നടത്താന്‍ ആരെയും അനുവദിക്കില്ല. പൗരത്വ നിയമത്തിന്റെ അര്‍ഥം പോലും അറിയാത്ത സ്ത്രീകളെയാണ് കോൺഗ്രസും എസ്പിയും ഇടത് പാർട്ടികളും ചേർന്ന് തെരുവിലിറക്കുന്നതെന്നും യോഗി ആദിത്യനാഥ് വിമര്‍ശിച്ചിരുന്നു.
വലിയ കുറ്റകൃത്യം
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാനായി പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളേയും ഉള്‍പ്പടെ റോഡിലേക്ക് തള്ളിവിടുകയാണ്. ആണുങ്ങള് വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയുമാണ് ചെയ്യുന്നത്. ഇത് വലിയ കുറ്റകൃത്യമാണെന്നും പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും യോഗി പറഞ്ഞു.
ഇനിയും ആസാദി മുഴക്കും
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. പൗരത്വ നിയമത്തിനെതിരെ ഇനിയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അതില്‍ ഞങ്ങള്‍ ആസാദി മുദ്രാവാക്യം മുഴക്കുക തന്നെ ചെയ്യുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് ലല്ലു പറഞ്ഞത്.
കേസെടുത്തോളൂ..
പട്ടിണിയില്‍ നിന്നും അഴിമതിയില്‍ നിന്നും മോചനം വേണമെന്നാണ് ഞാന്‍ മുദ്രാവാക്യം വിളിക്കുന്നത്. അതിന് മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ എനിക്കെതിരെ രാജ്യദ്രോഹക്കേസ് എടുക്കാം. അതിന് സര്‍ക്കാറിന് സ്വാതന്ത്രമുണ്ട്. എങ്കിലും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് സ്വാതന്ത്രം തേടുന്നത് തുടരുമെന്നും ലല്ലു മാധ്യമങ്ങളോട് പറഞ്ഞു.
രണഘടനാ വിരുദ്ധം
പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും ഭരണഘടനയുടെ അനുച്ഛേദം 14, 16, 21 എന്നിവയ്ക്ക് എതിരുമാണ്. അത്തരത്തിലുള്ള ഈ നിയമം പിന്‍വലിക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റേത് സ്വേച്ഛാധിപതിയുടെ സ്വരമാണെന്നും ലല്ലു വിമര്‍ശിച്ചു.
ഒരു കാലം വരും
ഇത്തരം ജനവിരുദ്ധമായ നടപടികള്‍ക്ക് ജനങ്ങള്‍ അര്‍ഹിക്കുന്ന മറുപടി നല്കുന്ന ഒരു കാലം വരും. പൗരത്വ നിയമം കൊണ്ട് മറ്റ് പ്രധാന പ്രശ്നങ്ങളെ മറച്ച് പിടിക്കാനാണ് ശ്രമം. ഗ്രാമീണ മേഖലയില്‍ വന്‍ വരുമാന വിടവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ജയിലില്‍ അടച്ചു
നിയമവിരുദ്ധമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികളും സ്ത്രീകളും അടങ്ങുന്ന സാധാരാണ പ്രതിഷേധക്കാരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തിയിട്ടും കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടേയും പ്രവര്‍ത്തകരെ സര്‍ക്കാര്‍ ജയിലില്‍ അടച്ചു. തൊഴിലില്ലായ്മ, കര്‍ഷകര്‍, സ്ത്രീകള്‍, ദരിദ്രര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഇനിയും ഉന്നയിക്കുമെന്നും ലല്ലു കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധിയും
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികാരമാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേരത്തെ വിമര്‍ശിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരോട് പ്രതികാരം ചെയ്യുമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്തവനയോടായാരുന്നു പ്രിയങ്കയുടെ പ്രതികരണം.
സ്ഥാനമില്ല
യോഗിയുടെ ഈ പ്രസ്താവനയ്ക്ക് ശക്തമായ രീതിയിലുള്ള മറുപടിയായിരുന്നു പ്രിയങ്ക ഗാന്ധി നല്‍കിയത്. കാവി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുമതത്തില്‍ പ്രതികാരത്തിനും ആക്രമണത്തിനും സ്ഥാനമില്ലെന്നുമായിരുന്നു യോഗി ആദ്യത്യനാഥിന്റെ കാവി വസ്ത്രത്തെ പരാമര്‍ശിച്ചു കൊണ്ട് പ്രിയങ്ക പറഞ്ഞത്.
സന്യാസിയുടെ ശ്രമങ്ങള്‍
പ്രിയങ്കയുടെ ഈ പ്രസ്താവനയ്ക്ക് ട്വിറ്ററിലൂടെയായിരുന്നു യോഗി മറുപടി നല്‍കിയത്. പൊതുജനക്ഷേമത്തിന് വേണ്ടിയുള്ള ഒരു സന്യാസിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നവരെ ശിക്ഷിക്കും. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീണനരാഷ്ട്രീയം പ്രയോഗിക്കുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകില്ലെന്നുമായി യോഗി ട്വിറ്ററില്‍ കുറിച്ചത്.
'70 ലക്ഷം തികയില്ലെന്ന് ഉറപ്പായതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ചങ്ങലക്ക് ആളെ എത്തിച്ചു'
റോഡ് ഏതാണ്ട് വിജനമാണ്, ചെറിയൊരു ആശങ്ക; പക്ഷെ പിന്നെ കണ്ടത്.. മനുഷ്യമഹാ ശൃംഗലയില്‍ തോമസ് ഐസക്