മോദിയ്ക്കും അമിത് ഷായ്ക്കും ശക്തിപകരാന്‍ 'സൂപ്പര്‍ സ്പൈ' അജിത് ഡോവല്‍... അതും പ്രമോഷന് സഹിതം!
ദില്ലി: ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലൂടെ ആണ് ഇത്തവണ നരേന്ദ്ര മോദി അധികാരത്തിലെത്തിയിരിക്കുന്നത്. മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഏറ്റവും വിശ്വസ്തനായ അമിത് ഷാ ആഭ്യന്തര മന്ത്രിയായും കൂടെയുണ്ട്.
അമിത് ഷായുടെ 'കളികൾ' തുടങ്ങുന്നു... ലക്ഷ്യം കശ്മീരും കേരളവും പിന്നെ കുടിയേറ്റക്കാരും; ഡോവൽ ഇനി എന്ത്
അമിത് ഷാ മന്ത്രിസഭയില്‍ എത്തുന്നതോടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സ്ഥാനം എന്താകും എന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ആ ഊഹാപോഹങ്ങളെ എല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദിയുടെ പുതിയ തീരുമാനം.
അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അഞ്ച് വര്‍ഷമാണ് കാലാവധി. ഒരു 'പ്രമോഷനോട്' കൂടിയാണ് ഇത്തവണ അജിത് ഡോവലിന്റെ നിയമനം.
സൂപ്പര്‍ സ്പൈ
ഇന്ത്യയുടെ സൂപ്പര്‍ സ്പൈ എന്നാണ് അജിത് ഡോവല്‍ അറിയപ്പെടുന്നത്. 2014 ല്‍ ആയിരുന്നു അജിത് ഡോവലിനെ നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. ഇപ്പോള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍, അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനത്ത് വീണ്ടും നിയമിച്ചിരിക്കുകയാണ്.
ഇത്തവണ 'പ്രമോഷന്'
ഇത്തവണ ഒരു പ്രമോഷന് സഹിതം ആണ് അജിത് ഡോവലിന്റെ നിയമനം. കഴിഞ്ഞ തവണ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുടെ റാങ്ക് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ക്യാബിനറ്റ് പദവിയോടെ ആണ് ഡോവലിനെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്. ഡോവല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക കേന്ദ്രമാകും എന്ന സൂചന തന്നെയാണ് ഇത് നല്‍കുന്നത്.
ഡോവലിന്റെ സ്വാധീനം കുറയും?
ഇത്തവണ അമിത് ഷാ കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ട്. കൂടാതെ വിദേശകാര്യ മന്ത്രിയായി മുന്‍ വിദേശകാര്യ സെക്രട്ടറിയായ എസ് ജയശങ്കറും. ഈ രണ്ട് പേര് വരുന്നതോടെ അജിത് ഡോവലിന് മോദിയില്‍ ഉള്ള സ്വാധീനം കുറഞ്ഞേക്കും എന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ ക്യാബിനറ്റ് റാങ്കോടെ ഡോവലിന്റെ കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടിയതോടെ ആ ഊഹാപോഹങ്ങളെല്ലാം അപ്രസക്തമായിരിക്കുകയാണ്.
ഇന്ത്യന്‍ ജെയിംസ് ബോണ്ട്
ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്നൊരു പേര് കൂടി ഉണ്ട് അതിജ് ഡോവലിന്. ദീര്‍ഘകാലം രഹസ്യാന്വേഷണ വിഭാഗത്തിന്ഡറെ ഓപ്പറേഷന്‍സ് വിങ്ങിന്റെ തലവന്‍ ആയിരുന്ന ഡോവല്‍ ഐബി ഡയറക്ടര്‍ ആയാണ് വിരമിച്ചത്. പാകിസ്താനില്‍ ഏഴ് വര്‍ഷത്തോളം വേഷപ്രച്ഛന്നനായി ജീവിച്ചിട്ടുണ്ട് അദ്ദേഹം. മിസോറാമില്‍ വിഘടനവാദം ശക്തമായിരുന്ന കാലത്തും അദ്ദേഹം വേഷം മാറി അവര്‍ക്കൊപ്പം കൂടി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
കാണ്ഡഹാര്‍ ഹൈജാക്ക്
1999 കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തിലും നിര്‍ണായക ഇടപെടല്‍ നടത്തിയിട്ടുണ്ട് ഡോവല്‍. അന്ന് തീവ്രവാദികളുമായി ചര്‍ച്ചയ്ക്ക് പോയ മൂന്ന് പേരില്‍ ഒരാള്‍ അജിത് ഡോവല്‍ ആയിരുന്നു. 1971 മുതല്‍ 199 വരെയുള്ള കാലഘട്ടത്തില്‍ 15 വിമാന റാഞ്ചലുകള്‍ പൊളിച്ചടുക്കിയതിലും അജിത് ഡോവല്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
ഇറാഖിലെ ഇടപെടല്‍
ഇറാഖില്‍ ഇന്ത്യന്‍ നഴ്സുമാരെ ഐസിസ് തടവിലാക്കിയപ്പോള്‍ അവരുടെ മോചനത്തിന് വേണ്ടിയും അജിത് ഡോവല്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയില്‍ ആയിരുന്നു അന്ന് അദ്ദേഹം. ഇറാഖിലെ നഴ്സുമാരെ തിരിച്ചെത്തിച്ചതിന്റെ ക്രെഡിറ്റ് ഡോവലിന് മാത്രം അവകാശപ്പെട്ടതല്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.
സര്‍ജിക്കല്‍ സ്ട്രൈക്കും ബാലാക്കോട്ടും
ഉറിയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് നേര്‍ക്ക് പാക് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിന് നല്കിയ തിരിച്ചടിയായിരുന്നു നിയന്ത്രണ രേഖകടന്നുകൊണ്ടുള്ള ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇതിന് പിന്നിലും അജിത് ഡോവലിന്റെ നിര്‍ണായക ഇടപെടലുകള്‍ ഉണ്ടായിരുന്നു.
പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരെ ചാവേര്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിനുള്ള മറുപടിയായിരുന്നു ഇന്ത്യയുടെ ബാലാകോട്ട് ആക്രമണം. ഇതിലും അജിത് ഡോവല്‍ നിര്‍ണായകമായിരുന്നു.