കോടികളുടെ ജലസേചന അഴിമതിയിൽ അജിത് പവാറിന് ക്ലീന്‍ ചിറ്റ്, ഫട്നാവിസ് സർക്കാർ വീണതിന് തൊട്ട് പിറകെ!
മുംബൈ: മഹാരാഷ്ട്രയിലെ ഏറെ വിവാദമായ ജലസേചന അഴിമതിക്കേസില്‍ എന്‍സിപി നേതാവ് അജിത് പവാറിന് ക്ലീന്‍ ചിറ്റ്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അജിത് പവാറിനെതിരായ എല്ലാ ആരോപണങ്ങളും അഴിമതി വിരുദ്ധ വിഭാഗം പിന്‍വലിച്ചിരിക്കുന്നത്. നവംബര്‍ 27നാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടത്.
ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ മഹാ വികാസ് അഖാഡി സംസ്ഥാനത്ത് അധികാരമേല്‍ക്കുന്നതിന്റെ തൊട്ട് തലേ ദിവസമാണ് അജിത് പവാറിനെതിരായ കേസുകള്‍ അവസാനിപ്പിച്ചിരിക്കുന്നത്. അജിത് പവാര്‍ എന്‍സിപി വിട്ട് ബിജെപിയില്‍ എത്തിയതിന് തൊട്ട് പിറകേ അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ അന്വേഷണം അവസാനിപ്പിച്ച 9 കേസുകള്‍ അജിത് പവാറിന് എതിരെയുളളതല്ല എന്നായിരുന്നു അന്ന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം അവകാശപ്പെട്ടിരുന്നത്. അജിത് പവാര്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ വിദര്‍ഭ ജലസേചന പദ്ധതി വഴിയടക്കം കോടികളുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്‍സിപിക്കെതിരെ ബിജെപി പ്രധാന ആയുധമായി പ്രയോഗിച്ചത് ഈ അഴിമതി കേസുകള്‍ ആയിരുന്നു.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും പരിശോധിക്കുമ്പോള്‍ അന്ന് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന അജിത് പവാറിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത് എന്നാണ് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. 2018 നവംബറില്‍ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ഭാര്‍വെ പറയുന്നത് അജിത് പവാറിന് അഴിമതിയുടെ ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു.