അജിത് പവാർ രാഷ്ട്രീയം ഉപേക്ഷിക്കുന്നു? മനസ്സിൽ മറ്റ് ചില പദ്ധതികൾ, മന്ത്രിയാക്കണമെന്ന് നേതാക്കൾ
മുംബൈ: ''ഞാനാണ് എന്‍സിപി''.. മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെ അജിത് പവാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതാണിത്. എന്നാല്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനുളളില്‍ തന്നെ നാണം കെട്ട് അജിത് പവാറിന് പടിയിറങ്ങേണ്ടി വന്നു. താനല്ല എന്‍സിപി എന്ന യാഥാര്‍ത്ഥ്യം അജിത് പവാറിന്റെ രാഷ്ട്രീയ ഭാവിയെ തുറിച്ച് നോക്കുന്നു.
മഹാരാഷ്ട്രയെ ഞെട്ടിച്ച ആ ബ്രേക്കിംഗുകൾക്ക് പിന്നിൽ ഈ ഒറ്റയാൾ പട്ടാളം! ആരാണ് സുധീർ സൂര്യവംശി?
തിരിച്ച് എന്‍സിപിയിലേക്ക് വന്ന അജിത് പവാറിനെ പാര്‍ട്ടി സ്‌നേഹത്തോടെ തന്നെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പഴയ പവറും പദവിയും പാര്‍ട്ടിയില്‍ ഇനി അജിത് പവാറിനുണ്ടാകുമോ എന്ന ചോദ്യം ബാക്കിയാണ്. കുറച്ച് കാലത്തേക്ക് എങ്കിലും അജിത് പവാര്‍ രാഷ്ട്രീയം വിട്ടേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് ചില പദ്ധതികൾ ജൂനിയർ പവാറിനുണ്ട് എന്നാണ് സൂചന.
അജിത് പവാറിന്റെ പിൻബലം
മതിയായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും അജിത് പവാര്‍ എന്ന ഒറ്റ പേരിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കുക എന്ന അറ്റ കൈ പ്രയോഗത്തിലേക്ക് മഹാരാഷ്ട്രയില്‍ ബിജെപി കടന്നത്. ഒരു രാത്രി കൊണ്ട് മറുകണ്ടം ചാടിയപ്പോള്‍ തനിക്കൊപ്പം എന്‍സിപിയിലെ വലിയൊരു വിഭാഗം എംഎല്‍എമാരും വരും എന്നാണ് അജിത് പവാര്‍ കണക്ക് കൂട്ടിയിരുന്നത്.
ബിജെപിക്ക് അമിത വിശ്വാസം
ബിജെപിയും അജിത് പവാറില്‍ അമിത വിശ്വാസം അര്‍പ്പിച്ചിരുന്നു. ഇനി എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് വന്നില്ലെങ്കില്‍ കൂടി വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് തന്നെ സഹായിക്കുമെന്ന് അജിത് പവാര്‍ പ്രതീക്ഷിച്ചു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് തനിക്കൊപ്പം ഉണ്ടായിരുന്ന പത്ത് എംഎല്‍എമാര്‍ പോലും ശരദ് പവാറിന് കൂറ് പ്രഖ്യാപിക്കുന്ന കാഴ്ചയാണ് അജിത് കണ്ടത്.
കണക്കുകളെല്ലാം പിഴച്ചു
മാത്രമല്ല തിങ്കളാഴ്ച വൈകിട്ടോടെ 162 എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലില്‍ അണി നിരത്തി ത്രികക്ഷി സഖ്യം ശക്തി തെളിയിച്ചതോടെ തന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റുന്നതായി അജിത് പവാര്‍ തിരിച്ചറിഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി സമയം നീട്ടി നല്‍കാതിരിക്കുക കൂടി ചെയ്തതോടെ അജിത് പവാര്‍ കാറുമായി ദേവേന്ദ്ര ഫട്‌നാവിസിന്റെ വീട്ടിലേക്ക് പാഞ്ഞു.
ക്ഷമയോടെ കരു നീക്കി പവാർ
സര്‍ക്കാരിന്റെ പതനം ഉറപ്പിച്ച് ഉപമുഖ്യമന്ത്രി പദവി രാജി വെക്കുന്നതായുളള കത്ത് ഫട്‌നാവിസിന് കൈമാറി. രണ്ട് ദിവസമായി നടക്കുന്ന ഈ നാടകങ്ങള്‍ക്കൊക്കെ ഇടയിലും അജിത് പവാര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ എന്‍സിപി കൈവിട്ടിരുന്നില്ല. ശരദ് പവാര്‍ നിരന്തരം തന്റെ വിശ്വസ്തരായ നേതാക്കളെ അനുനയ ചര്‍ച്ചകള്‍ക്കായി അജിത് പവാറിന്റെ വീട്ടിലേക്ക് അയച്ച് കൊണ്ടിരുന്നു.
പുറത്താക്കാത്തതിന് പിന്നിൽ
പിന്നില്‍ നിന്ന് തന്നെയും പാര്‍ട്ടിയേയും കുത്തി വീഴ്ത്തിയിട്ടും അജിത് പവാറിനെ പുറത്താക്കാത്തതും ശരദ് പവാറിന്റെ ബുദ്ധിയായിരുന്നു. കാരണം എന്‍സിപി എംഎല്‍എമാരെ ബിജെപി പക്ഷത്തേക്ക് എത്തിക്കാനായില്ലെങ്കില്‍ വിശ്വാസ വോട്ടെടുപ്പില്‍ അവരെ സ്വാധീനിക്കാന്‍ അജിത് പവാറിനാകുമെന്ന് ശരദ് പവാര്‍ കണക്ക് കൂട്ടി. അതുകൊണ്ട് തന്നെ മരുമകനെ തിരിച്ച് പാര്‍ട്ടിയിലേക്ക് എത്തിക്കുക എന്നതിനാണ് ശരദ് പവാര്‍ പ്രാധാന്യം കൊടുത്തത്.
ക്ഷമ ഫലം കണ്ടു
ശരദ് പവാര്‍ കാണിച്ച ആ ക്ഷമ ഫലം കാണുകയും ചെയ്തു. രണ്ട് ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന ശേഷം ഗതികെട്ട്, തലകുനിച്ചാണ് അജിത് പവാറിന്റെ മടക്കം. ശരദ് പവാറിനെ വീട്ടിലെത്തി അജിത് പവാര്‍ കണ്ടു. വീട്ടിൽ വികാരഭരിതമായ രംഗങ്ങൾ അരങ്ങേറിയതായി റിപ്പോർട്ടുകളുണ്ട്. തെറ്റ് സമ്മതിച്ച് അജിത് പവാര്‍ മാപ്പ് പറഞ്ഞതായും ശരദ് പവാര്‍ ക്ഷമിച്ചതായും എന്‍സിപി നേതാവ് നവാബ് മാലിക് വെളിപ്പെടുത്തുകയുണ്ടായി.
ദാദയുമായി അകൽച്ചയില്ല
ഞാനാണ് എന്‍സിപി എന്ന് പറഞ്ഞ അജിത് പവാര്‍ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രതികരിച്ചത് താന്‍ അന്നും ഇന്നും എന്‍സിപിക്കൊപ്പമാണ് എന്നാണ്. വിധാന്‍ സഭയില്‍ എത്തിയ അജിത് പവാറിനെ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ദാദയുമായി തനിക്ക് ഒരകല്‍ച്ചയും ഇല്ലെന്നും സുപ്രിയ സുലെ പ്രതികരിച്ചു.
മന്ത്രിസ്ഥാനം നൽകണം
അജിത് പവാറിന് ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നല്‍കണം എന്ന് ചില നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അക്കാര്യം തീരുമാനിക്കുക ശരദ് പവാറും ഉദ്ധവ് താക്കറെയും ആയിരിക്കും. ശരദ് പവാര്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ രണ്ടാമത്തെ നേതാവായി കണക്കാക്കിയിരുന്ന അജിത് പവാറിന്റെ രാഷ്ട്രീയ ഭാവി എന്‍സിപിയില്‍ ഒരു ചോദ്യ ചിഹ്നമായേക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
ഇനി വനവാസം?
അതിനിടെ അജിത് പവാര്‍ കുറച്ച് കാലത്തേക്ക് എങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുത്തേക്കും എന്നും സൂചനയുണ്ട്. മകന്‍ ജയ് പവാറിനൊപ്പമുളള ബിസ്സിനസ്സിലും കൃഷിയിലുമൊക്കെയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അജിത് പവാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ബന്ധം ഉപേക്ഷിച്ചതോടെ സഹകരണ ബാങ്ക് അഴിമതി അടക്കമുളള കേസുകളുടെ അവസ്ഥ എന്താകും എന്ന ആശങ്കയും അജിത് പവാറിനുണ്ട്.