'വിശ്വാസം' കാണാൻ പണം നൽകിയില്ല, മകൻ അച്ഛനെ കത്തിച്ചു, ആരാധക സംഘർഷത്തിൽ 2 പേർക്ക് കുത്തേറ്റു
ചെന്നൈ: സിനിമാ താരങ്ങള്‍ ദൈവങ്ങളെപ്പോലെയാണ് തമിഴ്‌നാട്ടിലെ സിനിമാ ആരാധകര്‍ക്ക്. എംജിആറും ജയലളിതയുമെല്ലാം തമിഴ്‌നാട് ഭരിച്ചത് തമിഴ്‌നാട്ടുകാരുടെ ഈ സിനിമാ പ്രേമം കൊണ്ട് കൂടിയാണ്. സൂപ്പര്‍ താരങ്ങളുടെ സിനിമ ഇറങ്ങുന്ന ദിവസങ്ങള്‍ ആരാധകര്‍ക്ക് പെരുന്നാളാണ്.
പ്രിയതാരത്തിന്റെ സിനിമ ഇറങ്ങുന്ന ദിവസം കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതും ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നതുമെല്ലാം തമിഴ്‌നാട്ടില്‍ നടക്കുന്നതാണ്. ഇന്നാണ് തല അജിത്തിന്റെ വിശ്വാസവും തലൈവര്‍ രജനീകാന്തിന്റെ പേട്ടയും റിലീസായത്. തുടര്‍ന്ന് ആരാധകര്‍ കാട്ടിക്കൂട്ടുന്നത് വിചിത്രമായ കാര്യങ്ങളാണ്.
സിനിമയ്ക്ക് പുറത്ത്
അജിത്തിനും രജനീകാന്തിനും വന്‍ ആരാധക വൃന്ദം തന്നെയുണ്ട് തമിഴ്‌നാട്ടില്‍. ഇവരുടെ സിനിമകള്‍ ആരാധകര്‍ ഉത്സവം പോലെ കൊണ്ടാടും. രണ്ട് സൂപ്പര്‍ താര ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ വന്‍ മത്സരം കാഴ്ച വെയ്ക്കും എന്നുറപ്പാണ്. രണ്ട് ചിത്രങ്ങളെക്കുറിച്ചും മികച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അതിനിടെ സിനിമയിലേതിനേക്കാള്‍ നാടകീയ കാര്യങ്ങളാണ് സിനിമയ്ക്ക് പുറത്ത് നടന്ന് കൊണ്ടിരിക്കുന്നു.
അച്ഛൻ മകനെ കത്തിച്ചു
അജിത്തിന്റെ വിശ്വാസം കാണാനുളള ടിക്കറ്റിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അജിത്ത് കുമാര്‍ എന്നയാളാണ് അച്ഛനായ 45കാരന്‍ പാണ്ഡ്യനെ തീ കൊളുത്തിയത്. കാട്പാടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. പാണ്ഡ്യന്റെ നില ഗുരുതരമാണ്. അതേസമയം മകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് പേർക്ക് കുത്തേറ്റു
അതിനിടെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ അജിത്ത് ഫാന്‍സും രജനീകാന്ത് ഫാന്‍സും തെരുവില്‍ ഏറ്റുമുട്ടി. പുലര്‍ച്ചെ ഇരുചിത്രങ്ങളുടേയും ആദ്യ പ്രദര്‍ശനത്തിന് ശേഷം തിയറ്ററില്‍ നിന്നും പുറത്ത് എത്തിയ ശേഷം ആരാധകര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. അതിനിടെയുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കട്ടൗട്ട് തകര്‍ന്ന് വീണു
സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് രണ്ട് വീഡിയോകള്‍ കൂടി പുറത്ത് വന്നിട്ടുണ്ട്. ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടുന്നതിന് വേണ്ടി ഒരാള്‍ തിയറ്റര്‍ ഗേറ്റ് തകര്‍ത്ത് കത്ത് കടക്കുന്നതാണ് ഒന്ന്. അജിത്തിന്റെ വന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ആളുകള്‍ കയറിയതും പിന്നാലെ കട്ടൗട്ട് തകര്‍ന്ന് വീഴുന്നതാണ് മറ്റൊരു വീഡിയോ. ആര്‍ക്കെങ്കിലും പരിക്ക് പറ്റിയോ എന്നത് വ്യക്തമല്ല.