അജ്മീര്‍ സ്ഫോടനം, പ്രതിയെ സ്വാധീനിക്കാന്‍ ശ്രമം
അജ്മിര്: രാജ്യത്ത് നടക്കുന്ന ബോംബ് സ്ഫോടനങ്ങളില്‍ ആര്‍എസ്എസിന്റെ പേര് വലിച്ചിഴയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് സൂചന. 2007ലെ അജ്മീര്‍ സ്ഫോടനത്തില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗത്തിന്റെയും ഇന്ദ്രേഷ് കുമാറിന്റെയും പേരുകള്‍ പറയാന്‍ ദേശീയ അന്വേഷണ ഏജന്‍സിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുഖ്യ കുറ്റാരോപിതരില്‍ ഒരാളായ ഭവേഷ് പട്ടേല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്, ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, സഹമന്ത്രി ആര്‍പിഎന്‍ സിങ്, കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ എന്നിവരാണ് ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് സിബിഐ കോടതിയില്‍ നല്കിയ അപേക്ഷയില്‍ വ്യക്തമാക്കി.
ദര്‍ഗയ്ക്കുള്ളില്‍ ബോംബ് പൊട്ടിയ്ക്കാനുള്ള സഹായം ആര്‍എസ്എസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ ചാര്‍ജ് ഷീറ്റ്. എന്നാല്‍ ഈ വാര്‍ത്ത ദിഗ്വിജയ് സിങും ആര്‍പിഎന്‍ സിങും നിഷേധിച്ചിട്ടുണ്ട്. പട്ടേലിനെ ഇതുവരെ കണ്ടില്ലെന്നാണ് രണ്ടു പേരും മൊഴിനല്‍കിയത്.
മൊറാദ്ബാദിലെ ആചാര്യ പ്രമോദ് കൃഷ്ണനാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്ന് ഭവേഷ് ആരോപിച്ചിട്ടുണ്ട്. 2012 നവംബറില്‍ ആചാര്യയുടെ ആശ്രമത്തില്‍ വെച്ചാണ് ദിഗ്വിജയ് സിങിനെ കണ്ടത് എന്ന് കോടതിയില്‍ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.