ആരാണ് സുരേഷ് നായര്‍; രാജ്യം നടുങ്ങിയ സ്‌ഫോടനങ്ങള്‍!! ആരുമറിയാത്ത കോഴിക്കോട്ടുകാരന്‍
കോഴിക്കോട്: ദേശീയ അന്വേഷണ ഏജന്‍സിയുടെ നോട്ടപ്പുള്ളിയായിരുന്ന സുരേഷ് നായര്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. രാജ്യത്തെ നടുക്കിയ പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഇയാളുടെ കൈകളുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഈ കോഴിക്കോട്ടുകാരന്റെ പിന്നാമ്പുറങ്ങള്‍ തേടുമ്പോള്‍ എത്തുന്നത് ഗുജറാത്തിലെ ഖേഡയിലെ സാക്കൂറിലാണ്.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുരേഷ് നായര്‍ക്ക് അച്ഛന്‍ വഴിയുള്ള ബന്ധമാണ് ഗുജറാത്തിലെത്തിച്ചത്. ഇയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് അന്വേഷണ ഏജന്‍സികള്‍ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ പ്രതിയായ ഇയാളുടെ കൈകളില്‍ വിലങ്ങുവീഴുന്നത് 11 വര്‍ഷത്തിന് ശേഷം. സുരേഷ് നായരെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ ഒരു മലയാളിക്ക് ഇങ്ങനെയെല്ലാം സാധിക്കുമോ എന്ന് തോന്നുക സ്വാഭാവികം....
അജ്മീര്‍ ദര്‍ഗയില്‍ വന്‍ സ്‌ഫോടനം
2007 ഒക്ടോബറിലാണ് അജ്മീര്‍ ദര്‍ഗയില്‍ വന്‍ സ്‌ഫോടനമുണ്ടാകുന്നത്. റംസാന്‍ മാസത്തില്‍ വിശ്വാസികള്‍ നോമ്പുതുറക്കുന്ന വേളയില്‍. മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ കേസില്‍ പ്രതിയായ സുരേഷ് നായര്‍ക്ക് വിലങ്ങ് വയ്ക്കാന്‍ 11 വര്‍ഷം പോലീസ് കാത്തിരിക്കേണ്ടി വന്നു.
എല്ലാം എത്തിയത് സുരേഷ് നായരില്‍
അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരില്‍ ഒരാളാണ് സുരേഷ് നായരെന്ന് എന്‍ഐഎ പറയുന്നു. ഇക്കാര്യം നേരത്തെ രാജസ്ഥാന്‍ പോലീസും കണ്ടെത്തിയിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് അന്വേഷണം നടത്തിയ ഗുജറാത്ത് പോലീസിനും സുരേഷ് നായരുടെ ഭീകരബന്ധത്തെ കുറിച്ച് സൂചന ലഭിച്ചു.
മലയാളി ബന്ധം
കോഴിക്കോട് കൊയിലാണ്ടിക്കടുത്ത എളാട്ടേരി കുറുമങ്ങാട് ഒതോയത്ത് വീട്ടിലാണ് സുരേഷ് നായന്‍ ജനിച്ചത്. പിതാവ് ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ഗുജറാത്തിലെ ഖേഡ ജില്ലയിലെ സാക്കൂറില്‍ എത്തിയത് അങ്ങനെയാണ്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍
ഗുജറാത്തില്‍ കോണ്‍ഗ്രസിന് ശക്തി ക്ഷയിക്കുകയും തീവ്ര ഹിന്ദുത്വത്തിന് വേര് പിടിക്കുകയും ചെയ്ത കാലത്താണ് സുരേഷ് നായര്‍ ആര്‍എസ്എസില്‍ ചേര്‍ന്നത്. അച്ഛന്റെ മരണത്തോടെ അമ്മയും സുരേഷ് നായരും വഡോദരയിലേക്ക് മാറി. ആര്‍എസ്എസ് ബന്ധമുള്ള സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തു. ഇക്കാലത്താണ് ഭീകരപ്രവര്‍ത്തനങ്ങൡ ഏര്‍പ്പെട്ടത്.
ആദ്യം കണ്ടെത്തിയത് രാജസ്ഥാന്‍ പോലീസ്
അജ്മീര്‍ സ്‌ഫോടനക്കേസില്‍ സുരേഷ് നായര്‍ക്ക് പങ്കുണ്ടെന്് കണ്ടെത്തിയത് രാജസ്ഥാന്‍ പോലീസാണ്. ഇയാള്‍ ഗുജറാത്തുകാരനാണെന്ന് കണ്ടെത്തിയതോടെ വിവരങ്ങള്‍ ഗുജറാത്ത് പോലീസിന് കൈമാറി. അവരും സുരേഷ് നായരുടെ ഭീകരബന്ധം സ്ഥിരീകരിച്ചു. 2007ല്‍ ഒളിവില്‍ പോയ ഇയാള്‍ തീര്‍ഥാടന കേന്ദ്രങ്ങളിലും മറ്റും താമസിച്ചുവരികയായിരുന്നു.
എന്‍ഐഎ കണ്ടെത്തല്‍
2011ലാണ് അജ്മീര്‍ സ്‌ഫോടന കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. എന്‍ഐഎയും സുരേഷ് നായരുടെ സംഭവസ്ഥലത്തെ സാന്നിധ്യം കണ്ടെത്തി. ബോംബുകള്‍ എത്തിച്ചുനല്‍കിയത് ഇയാളാണെന്നും സ്‌ഫോടനം നടക്കുന്ന വേളയില്‍ സുരേഷ് നായര്‍ അജ്മീറിലുണ്ടായിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തി.
കൂടുതല്‍ സ്‌ഫോടനങ്ങളില്‍ പങ്ക്
പിന്നീട് വിശദമായ അന്വേഷണം നടന്നപ്പോള്‍ സുരേഷ് നായര്‍ക്ക് കൂടുതല്‍ സ്‌ഫോടനങ്ങളില്‍ പങ്കുള്ളതായി കണ്ടെത്തി. നാല് സ്‌ഫോടനങ്ങള്‍ നടത്താന്‍ ബോംബ് എത്തിച്ചത് സുരേഷ് നായരായിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അന്വേഷണ സംഘം രണ്ടുലക്ഷം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
പിടിയിലായത് ഇങ്ങനെ
നര്‍മദ നദീ തീരത്തെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് എത്തുന്നുവെന്ന രഹസ്യ വിവരമാണ് സുരേഷ് നായരെ പിടികൂടാന്‍ ഗുജറാത്ത് എടിഎസിനെ സഹായിച്ചത്. ഞായറാഴ്ച ബറൂച്ചില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്.
അസീമാനന്ദ ഉള്‍പ്പെടെയുള്ളവര്‍
സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ളവരാണ് സുരേഷ് നായര്‍ പ്രതിയായ അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസിലെ കൂട്ടുപ്രതികള്‍. അസീമാനന്ദ ഉള്‍പ്പെടെ ഏഴ് പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി എന്‍ഐഎ കോടതി അടുത്തിടെ വെറുതെ വിട്ടിരുന്നു. മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു. പ്രതികളായ സന്ദീപ് ടാങ്കെ, രാമചന്ദ്ര എന്നിവര്‍ ഇപ്പോഴും ഒഴിവിലാണ്.
കേരളത്തില്‍ വന്നിരുന്നു
ഗുജറാത്തിലേക്ക് ചെറുപ്പത്തില്‍ പോയതാണെങ്കിലും സുരേഷ് നായര്‍ വല്ലപ്പോഴും കേരളത്തില്‍ വന്നിരുന്നു. കുടുംബത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാനായിരുന്നു അധിക വരവും. ആറ് വര്‍ഷം മുമ്പ് ബാലുശേരിയില്‍ ബന്ധുവിന്റെ കുടുംബത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോടെത്തിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബന്ധുക്കള്‍ പറയുന്നത്
സുരേഷ് നാരയെ കുറിച്ചുള്ള വിവരങ്ങള്‍ രാജസ്ഥാന്‍ പോലീസ് കേരളാ പോലീസിന് കൈമാറിയിരുന്നു. കേരളത്തില്‍ സന്ദര്‍ശിക്കാറുള്ള വീടുകളുടെ വിവരങ്ങളാണ് കേരളാ പോലീസിന് കൈമാറിയത്. കുറേകാലമായി സുരേഷ് നായര്‍ ബന്ധുക്കളെ കാണാന്‍ വന്നിട്ടെന്ന് അമ്മയുടെ ബന്ധുക്കള്‍ പറയുന്നു. സുരേഷിനെ സ്‌ഫോടന കേസില്‍ കുടുക്കിയതാണെന്ന് സഹോദരി സുഷമ പറയുന്നു.
കോണ്‍ഗ്രസില്‍ കൂട്ടപ്പുറത്താക്കല്‍; മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഔട്ട്, രാഹുല്‍ നീക്കം ഞെട്ടിച്ചു