പദ്മാവതി സിനിമയ്ക്കെതിരെ മുസ്ലീങ്ങളും രംഗത്ത് വരണം; രൂക്ഷ വിമർശനവുമായി അജ്മീര്‍ ദര്‍ഗ ദീവാന്‍!
അജ്മീർ: പദ്മാവതി സിനിമയ്ക്കെതിരായ പ്രതിഷേധങ്ങൾ വേണ്ടതാണെന്ന് അജ്മീര്‍ ദര്‍ഗ ദീവാന്‍ സയിദ് സൈനുലാബ്ദീന്‍ അലി ഖാന്‍. പദ്മാവതി സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ അദ്ദേഹം സല്‍മാന്‍ റുഷ്ദിയോടും തസ്ലീമ നസ്‌റിനോടും ഉപമിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നതില്‍ മൂവരും ഒരേ സ്വഭാവക്കാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. പദ്മാവതിയിലൂടെ ചരിത്രത്തെ വളച്ചൊടിക്കാനും മതവികാരം വ്രണപ്പെടുത്താനുമാണ് ബന്‍സാലി ശ്രമിക്കുന്നത്. രജപുത്ര സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമൊത്തുള്ള രംഗങ്ങള്‍ രജപുത്ര സമൂഹത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ദീപിക പദുകോണിന്റെ മൂക്ക് ചെത്തിക്കളയും; തലവെട്ടുന്നവർക്ക് 5 ലക്ഷം പാരിതോഷികം, സുരക്ഷ ശക്തമാക്കി!
നെഹ്റു സ്ത്രീലമ്പടൻ; നെഹ്റുവിനെ ഹാർദിക് പട്ടേലിനോട് ഉപമിച്ചു, ചിത്രങ്ങൾ പ്രചരിപ്പിച്ചു, കുടുങ്ങി!
അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ് റുഷ്ദിയെപ്പോലെയുള്ളവര്‍ ഇതിനു മുമ്പ് ചെയ്തിട്ടുള്ളതും ഇതൊക്കെത്തന്നെയാണെന്നും അജ്മീര്‍ ദര്‍ഗ ദീവാന്‍ സയിദ് സൈനുലാബ്ദീന്‍ അലി ഖാന്‍ പറഞ്ഞു. ചരിത്രത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പദ്മാവതിയ്‌ക്കെതിരെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്തുകൊണ്ട് മൗനം പാലിക്കുന്നെന്നും ദീവാന്‍ ചോദിച്ചു. ഇത്തരം ചിത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സിനിമകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുസ്ലിംകള്‍ പിന്തുണ നല്‍കണമെന്നും ദീവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
വധഭീഷണിയും മൂക്ക് ചെത്തലും
പദ്മാവതി സിനിമയ്ക്കെതിരെ വൻ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ചിത്രത്തിൽ അഭിനയിച്ച നടി ദീപിക പദുകോണിനും സംവിധായകൻ സഞ്ജയ് ലീലാ ബെന്‍സാലിക്കെതിരെയും വധഭീഷണി പോലും വന്നിട്ടുണ്ട്. ദീപികയുടെ മൂക്ക് ചെത്തുമെന്ന് ശ്രീ രാജ്പുത് കർണി സേനയുടേതാണ്ഭീഷണി. ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരുന്നു. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻസാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപിക പദുകോണിന് വൻ സുരക്ഷയാണ് ഇപ്പോൾ മുംബൈ പോലീസ് നൽകികൊണ്ടിരിക്കുന്നത്.
ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നു
തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചിത്രീകരണ വേളയിൽ തന്നെ വിവാദമായി തീർന്ന സഞ്ജയ് ലീല ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം ‘പദ്മാവതി' ഡിസംബർ ഒന്നിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.
പ്രണയ രംഗങ്ങൾ
അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പദ്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പദ്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ് ചിത്രം വിവാദമായത്. രൺവീർ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ ഒന്നിച്ചു നിൽക്കുന്ന ആദ്യ പോസ്റ്റർ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അവർ തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ ബൻസാലി. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായ പദ്മാവതിയായി എത്തുന്ന ചിത്രത്തിൽ ഷാഹിദ് കപൂറും രൺവീർ സിംഗും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിനെതിരെ കോൺഗ്രസും
പദ്മാവതി സിനിമയില്‍ സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. ചിത്രത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇക്കാര്യം സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും താന്‍ ചിത്രം കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആർപിഎൻ സിങ് പറഞ്ഞിരുന്നു. അതേസമയം വിവാദങ്ങളില്‍ കുരുങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം ‘പദ്മാവതി' യെ കുറിച്ച് വെറുതെ അഭിപ്രായം പറയാനില്ലെന്ന് നടിയും ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അംഗവുമായ വിദ്യാ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു. പദ്മാവതിയെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും അറിയാത്തത് കൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് വിദ്യ പറയുന്നത്.
പണത്തിന്റെ സ്രോതസ്സ്
പദ്മാവതി സിനിമയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. മുസ്ലീം രാജാക്കന്മാരെ ഇന്ത്യൻ സിനിമകളിൽ വീരനായകന്മാരായി അവതരിപ്പിക്കാൻ ദുബായിലുള്ളവർ ആഗ്രഹിക്കുന്നു. ഹിന്ദു സ്ത്രീകൾ അവരുമായി പ്രണയത്തിലാകുന്നതായും ഇത്തരം സിനിമകൾ ചിത്രീകരിക്കുന്നു. ഇതിന് ദുബായിയിൽ നിന്ന് പണം നൽകുന്നുണ്ടെന്നും സുബ്രഹാമണ്യൻ സ്വാമി ആരോപിച്ചിരുന്നു. ചിത്രത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച സുബ്രഹ്മണ്യൻ സ്വാമി സഞ്ജയ് ലീല ബൻസാലി ചിത്രങ്ങളുടെ സാമ്പത്തിക സ്രോതസ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.