എകെജി ഭവനിൽ നാടകീയ നീക്കങ്ങൾ;എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം,തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എംപി
എകെജി ഭവനിലെത്തി എസ്എഫ്ഐ നേതാവ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നീക്കം. വൈകീട്ടോടെയാണ് നാടകീയ സംഭവങ്ങൾ. മൂന്ന് ഉദ്യോഗസ്ഥർ എകെജി ഭവനിലെത്തുകയായിരുന്നു. നാല് വർഷം മുൻപുള്ള കേസിലാണ് ഇപ്പോഴത്തെ പോലീസ് നടപടിയെന്നാണ് റിപ്പോർട്ട്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ധർമ്മന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി. അതുകൊണ്ട് തന്നെ പോലീസിൻ്റേത് പ്രതികാര നടപടിയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. എകെജി ഭവനിലെത്തിയ പോലീസുകാരെ അദ്ദേഹം തടയുകയും ചെയ്തു.എന്തടിസ്ഥാനത്തിലാണ് പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.

നാല് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ ഈ മാസം 30 ന് ഐഷി കോടതിയിൽ ഹാജരാകാൻ ഇരിക്കുകയാണെന്നും അതിനിടയിൽ എന്തിനാണ് പോലീസിൻ്റെ തിടുക്കപ്പെട്ട നടപടിയെന്നും ബ്രിട്ടാസ് ചോദിച്ചു. ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത ഒരാളേയും വെറുതെ വിടാൻ നിങ്ങൾക്ക് ഉദ്ദേശമില്ല, അതിനാലാണ് ഇത്തരത്തിൽ ഇപ്പോൾ നാടകീയ നീക്കങ്ങൾക്ക് മുതിരുന്നതെന്നും ബ്രിട്ടാസ് വിമർശിച്ചു.
പോലീസ് ഉദ്യോഗസ്ഥർ മഫ്തിയിൽ എത്തിയതും ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്തു. മഴ ആയതിനാലാണ് യൂനിഫോം ധരിക്കാതിരുന്നത് എന്നായിരുന്നു പോലീസ് മറുപടി. എന്നാൽ യൂനിഫോം ഇല്ലാതെ ഒരു നടപടിയും അനുവദിക്കാനാകില്ലെന്ന് ബ്രിട്ടാസ് നിലപാടെടുത്തതിന് പിന്നാലെ പോലീസ് സംഘം എകെജി ഭവനിൽ നിന്നും മടങ്ങി. അതേസമയം എന്തു വിലകൊടുത്തും പോലീസ് രാജ് തടയുമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
അതേസമയം നീറ്റ് ക്രമക്കേടിന് എതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ ഇന്ന് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. പോലീസ് അതിക്രമം നടന്ന കേരളം, ഡൽഹി, മഹാരാഷ്ട്ര, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിദ്യാർത്ഥികൾക്കെതിരായ അതിക്രമം സ്വതന്ത്ര സമിതി അന്വേഷിക്കാനും കോടതി നിർദേശം നൽകി.
അതിനിടെ ബിജെപി സർക്കാരിൻ്റെ പ്രതികാര നടപടിക്കെതിരെ സിജെപി രംഗത്തെത്തി. തങ്ങൾക്ക് നൽകിയ ഉറപ്പുകൾ സർക്കാർ പാലിക്കുന്നില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിച്ചില്ലെങ്കിൽ സമരം പുനഃരാരംഭിക്കുമെന്ന മുന്നറിയിപ്പും സിജെപി നൽകി.


Click it and Unblock the Notifications