തിരംഗയാത്രയിൽ നാഥുറാം ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദു മഹാസഭ, പ്രചോദനമെന്ന് മറുപടി
മുസഫർനഗർ: മഹാത്മഗാന്ധിയുടെ ഘാതകൻ നാഥൂറാം വിനായക് ഗോഡ്സെയുടെ ചിത്രവുമായി സ്വാതന്ത്ര്യദിന റാലി നടത്തി ഹിന്ദുമഹാസഭ. ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് അഖിൽ ഭാരതീയ ഹിന്ദു മഹാസഭ ഘോഷയാത്ര നടത്തിയത്.വാഹനത്തിന്റെ മുൻപിൽ ഏറ്റവും മുകളിലായിട്ടാണ് ഗോഡ്‌സെയുടെ ചിത്രം വച്ചിരിക്കുന്നത്.
മഹാത്മാഗാന്ധിയെ വധിക്കാൻ ഗോഡ്‌സെ നിർബന്ധിതനായത് അദ്ദേഹം പിന്തുടരുന്ന നയങ്ങൾ കൊണ്ടാണെന്നായിരുന്നു ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വർമ്മയുടെ പ്രതികരണം. തിരംഗ യാത്രയിൽ തങ്ങൾ നിരവധി നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയിരുന്നെന്നും, അവരിൽ ഒരാളാണ് ഗോഡ്‌സെയെന്നും യോഗേന്ദ്ര വർമ്മ വ്യക്തമാക്കി.ഗോഡ്‌സെയുടെ ചിത്രം ത്രിവർണപതാക യാത്രയിൽ വഹിക്കുകയെന്നതാണ് സംഘടനയുടെ ആദർശമെന്ന് മഹാസഭ ഹിന്ദു ജില്ലാ ചെയർമാൻ ലോകേഷ് സൈനിയും പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിൽ ഞങ്ങൾ തിരംഗ യാത്ര സംഘടിപ്പിച്ചിരുന്നു, റാലി ജില്ലയിലുടനീളം സഞ്ചരിച്ചു. എല്ലാ പ്രമുഖ ഹിന്ദു നേതാക്കളും അതിൽ പങ്കെടുത്തു. ഞങ്ങൾ നിരവധി വിപ്ലവകാരികളുടെ ചിത്രങ്ങൾ വഹിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു ഗോഡ്‌സെ. മഹാത്മാഗാന്ധിയെ വധിക്കാൻ ഗോഡ്‌സെ നിർബന്ധിതനായത് അദ്ദേഹം പിന്തുടരുന്ന നയങ്ങൾ മൂലമാണ്,' അദ്ദേഹം വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
'ഗോഡ്‌സെ കോടതിയിൽ പറഞ്ഞതെല്ലാം സർക്കാർ പരസ്യമാക്കണം. എന്തിനാണ് ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് ജനങ്ങൾ അറിയാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഗാന്ധിയുടെ ചില നയങ്ങൾ ഹിന്ദു വിരുദ്ധമായിരുന്നു. വിഭജന സമയത്ത് 30 ലക്ഷം ഹിന്ദുക്കളും മുസ്ലീംകളും കൊല്ലപ്പെട്ടു, ഇതിന് ഉത്തരവാദി ഗാന്ധിയാണ്. ഗാന്ധി തങ്ങളുടെ പ്രചോദനമാണെന്ന് ചിലർ വിശ്വസിക്കുന്നതുപോലെ, ഞങ്ങൾക്ക് ഗോഡ്‌സെയോട് സമാനമായ വികാരങ്ങളുണ്ട് "ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു.