'ജാങ്കോ... മുലായം പെട്ടു'; സൈക്കിള്‍ വേണമെങ്കില്‍ പിന്തുണ വേണം
മുലായവും ശിവ്പാല്‍ യാദവും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിനായാ ദില്ലിക്ക് തിരിച്ചു. അഖിലേഷ് എംഎല്‍എമാരെ കണ്ട് അവരുടെ പിന്തുണ രേഖയാക്കാനുള്ള ശ്രമത്തിലാണ്.
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിയെങ്കിലും സമാജ് വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് അയവു വന്നിട്ടില്ല. മകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ആദ്യ വെടിപൊട്ടിച്ചത് മുലായം സിംഗാണ്. പുറത്താക്കി 24 മണിക്കൂര്‍ കഴിയുന്നതിനു മുമ്പ് പുറത്താക്കിയ മുലായം തന്നെ മകന്‍ അഖിലേഷിനെ തിരിച്ചെടുത്തു. തിരിച്ചെത്തിയ അഖിലേഷ് പക്ഷെ അച്ഛന്റെ ആജ്ഞാനുവര്‍ത്തിയായി നിന്നില്ല. തനിക്കെതിരെ നിന്നിരുന്ന പിതൃസഹോദരന്‍ ശിവ്പാല്‍ യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കി.
അതുകൊണ്ടൊന്നും അഖിലേഷ് അടങ്ങിയില്ല. അച്ഛന്‍ മുലായം സിംഗ് യാദവിന് പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റി പകരം പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയോടെ സ്വയം ദേശീയ നേതാവായി അവരോധിച്ചു. ഇതോടെ പാര്‍ട്ടിയില്‍ അധികാരം ഉറപ്പിച്ച അഖിലേഷിനു മുന്നിലുള്ള വെല്ലുവിളി പാര്‍ട്ടി ചിഹ്നമായ സൈക്കിളായിരുന്നു. മുലായവും സൈക്കിളിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രശ്‌നം തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ എത്തിയത്.
ഇരുകൂട്ടരും സൈക്കിളിനു വേണ്ടി വാദിച്ചതോടെ പെട്ടു പോയത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാഴ്ച ഹാജരാകാനാണ് ഇരുവര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേട്ടപാതി കേള്‍ക്കാത്ത പാതി എന്നു പറഞ്ഞ പോലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കിട്ടിയ ഉടന്‍ അനുജന്‍ ശിവ്പാല്‍ യാദവിനേയും കൂട്ടി മുലായം ദില്ലിക്ക് തിരിച്ചു. പാര്‍ട്ടിയിലെ തങ്ങളുടെ പിന്തുണ കമ്മീഷനെ അറിയിക്കാനാണ് യാത്രയെന്നാണ് കരുതുന്നത്.
അച്ഛനും ഇളയച്ചനും കൂടെ ദില്ലിക്കു വണ്ടി കയറിയപ്പോള്‍ അഖിലേഷ് ചെയ്തത് തന്നെ പിന്തുണക്കുന്ന എംഎല്‍എമാരുടെ പിന്തുണ രേഖയാക്കാനാണ്. കൈലാസ് നാഥിലെ തന്റെ വസതിയിലിരുന്നാണ് അഖിലേഷ് തന്റെ പിന്തുണ ഉറപ്പാക്കിയത്. പാര്‍ട്ടിയില്‍ നിന്നും അഖിലേഷിനെ മുലായം പുറത്താക്കിപ്പോള്‍ തന്നെ 200ഓളം എംഎല്‍എമാരുടെ പിന്തുണ അഖിലേഷ് ഉറപ്പാക്കിയിരുന്നു.
സമാജ് വാദി പാര്‍ട്ടിയിലെ എംഎല്‍എമാരുടെയും എംപിമാരുടേയും പിന്തുണ രേഖാമൂലം അറിയിക്കണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇരുകൂട്ടരോടും നിര്‍ദേശിച്ചിരിക്കുന്നത്. 404 അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ് വാദി പാര്‍ട്ടിക്ക് 229 എംഎല്‍എമാരാണുള്ളത്. ഇതില്‍ 200ഓളം പേരുടെ പിന്തുണ അഖിലേഷ് നേരത്തേ നേടിയിരുന്നു.
നിലവില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം വരുന്ന എംഎല്‍എമാരും എംപിമാരും അഖിലേഷിന് പിന്തുണ അറിയിച്ചതായി മുലായം സിംഗിന്റെ സഹോദരനും അഖിലേഷ് പക്ഷക്കാരനുമായ രാംഗോപാല്‍ യാദവ് അറിയിച്ചു. ഒപ്പം പാര്‍ട്ടി എംപിയായ നരേഷ് അഗര്‍വാളും ഇതേ കാര്യം ആവര്‍ത്തിച്ചു. നിലിവില്‍ 100 എംഎല്‍എമാര്‍ അഖിലേഷിനുള്ള പിന്തുണ രേഖാമൂലം അറിയിച്ചതായി അഖിലേഷിനോടടുത്ത പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
അഖിലേഷ് യാദവിനോട് കൂറ് പുലര്‍ത്തിയിരുന്ന നാല് ജില്ലാ പ്രസിഡന്റുമാരെ തല്‍സ്ഥാത്തു നിന്നും മാറ്റിയ നടപടി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പിന്‍വലിച്ചു. ശിവ്പാല്‍ യാദവായിരുന്നു ഇവരെ തല്‍സ്ഥാനത്തു നിന്നും നീക്കിയത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ശിവ്പാല്‍ യാദവിനെ തല്‍സ്ഥാനത്തു നിന്നും നീക്കിയാണ് നരേഷ് ഉത്തമിനെ അഖിലേഷ് നിയമിച്ചത്.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ തുടക്കം തന്നെ അഖിലേഷും ശിവ്പാല്‍ യാദവും തമ്മിലായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമ്പോള്‍ ഉണ്ടായിരുന്ന അഖിലേഷിനെയല്ല തിരിച്ചെത്തിയപ്പോള്‍ കണ്ടത്. ശിവ്പാല്‍ യാദവിനെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും തെറിപ്പിച്ചു. വെറുതെ അങ്ങ് മാറ്റുക മാത്രമല്ല ചെയ്തത്. ശിവ്പാല്‍ യാദവിന്റെ വീടിമുന്നിലുണ്ടായിരുന്ന നെയിം പ്ലേറ്റ് പോലും അഖിലേഷ് ഇളക്കി മാറ്റി. മുലായം സിംഗിന്റെ വലംകൈയായി ശിവ്പാല്‍ യാദവിനെ പാര്‍ട്ടിയല്‍ അപ്രസ്‌കതനാക്കുകയായിരുന്നു അഖിലേഷ്.
അതിനിടെ അഖിലേഷിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് അഭിപ്രായ സര്‍വേ ഫലവും ബുധനാഴ്ച പുറത്തിറങ്ങി. എബിപി ന്യൂസും, ലോക്‌നിറ്റി സിഎസ്ഡിഎസും നടത്തിയ സര്‍വേ ഫലമാണ് പുറത്തു വന്നത്. സര്‍വേ പ്രകാരം ഉത്തര്‍പ്രദേശില്‍ ഭരണം ബിജെപിക്കാണെങ്കിലും മികച്ച മുഖ്യന്ത്രി അഖിലേഷാണെന്നാണ് സര്‍വേ ഫലം. ഇത് അഖിലേഷ് വിഭാഗത്തിന് പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്ത് പകരും.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നത് സൈക്കിള്‍ സ്വന്തമാക്കുന്നതും അഖിലേഷ് ആയിരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പിന്തുണ തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതോടെ സൈക്കിളിന്റെ കാര്യത്തില്‍ ഏറെക്കുറെ വ്യക്തത വന്നു കഴിഞ്ഞു. സൈക്കിള്‍ നഷ്ടമായാല്‍ മുലായവും ശിവ്പാലും എങ്ങനെ പ്രതികരിക്കുമെന്നാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം കാത്തിരിക്കുന്നത്.