മധ്യപ്രദേശില്‍ എസ്പിയും കോണ്‍ഗ്രസിനെ കൈവിട്ടു... ബിഎസ്പിക്കൊപ്പം മത്സരിക്കുമെന്ന് അഖിലേഷ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി സമാജ്‌വാദി പാര്‍ട്ടി. സംസ്ഥാനത്ത് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്ത് കൂടിയായ അഖിലേഷ് യാദവിന്റെ പ്രഖ്യാപനം കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നതാണ്. ബിഎസ്പി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിലേഷും കോണ്‍ഗ്രസ് സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഇവിടെ സഖ്യം യാഥാര്‍ത്ഥ്യമായിട്ടില്ലെങ്കില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്തുക ദുഷ്‌കരമായിരിക്കും. അതേസമയം ഒരുപാട് തവണ ഈ വിഷയത്തിനായി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടും അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് അഖിലേഷ് പറയുന്നത്. അതേസമയം മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുത്ത് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
ഒറ്റയ്ക്ക് മത്സരിക്കും
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഒരുപാട് കാത്തിരുന്നെന്നും ഇനി അത് സാധ്യമല്ലെന്നുമാണ് അഖിലേഷ് പ്രതികരിച്ചത്. മധ്യപ്രദേശില്‍ മായാവതിയുടെ ബിഎസ്പിക്കൊപ്പം സഖ്യമുണ്ടാക്കി മത്സരിക്കുമെന്നാണ് അഖിലേഷ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മധ്യപ്രദേശില്‍ എസ്പിക്ക് കോണ്‍ഗ്രസ് 25 സീറ്റുകള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ സീറ്റുകള്‍ അധികമാണെന്ന് മനസ്സിലാക്കി സഖ്യത്തില്‍ നിന്ന് തന്നെ വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇനിയും കാത്തുനില്‍ക്കാനാവില്ലെന്ന് അഖിലേഷ് വ്യക്തമാക്കിയത്. ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയുമായും എസ്പി സഖ്യമുണ്ടാക്കും. നേരത്തെ സംസ്ഥാനത്ത് എട്ടുപാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യത്തിന്റെ ഭാഗമാകാനാണ് എസ്പിയുടെ നീക്കം. കോണ്‍ഗ്രസ് ഇല്ലാത്ത സാഹചര്യത്തില്‍ ബിഎസ്പിയും ഇതിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസും തുറന്ന് പറഞ്ഞു
എസ്പിയുമായി സഖ്യത്തിന് താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് തുറന്നുപറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് മത്സരിക്കാനാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. സംസ്ഥാനത്ത് 150ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് വിലയിരുത്തല്‍. നേരത്തെ സീറ്റ് വിഭജന കാര്യത്തില്‍ കോണ്‍ഗ്രസ് വിശാല ഹൃദയരാവണമെന്ന് അഖിലേഷ് പറഞ്ഞിരുന്നു. സീറ്റുകളില്‍ കോണ്‍ഗ്രസ് കാണിക്കുന്ന പിടിവാശി അവര്‍ക്ക് തിരിച്ചടിയാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
സാധ്യതകളെ ഇല്ലാതാക്കും
സംസ്ഥാനത്ത് ഭൂരിപക്ഷം നേടുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുന്നതാണ് എസ്പിയുടെ പിന്‍മാറ്റം. രാഹുല്‍ ഗാന്ധി അഖിലേഷിന്റെ പിന്തുണ തേടുന്നതില്‍ പല ഘട്ടങ്ങളിലായി ശ്രമിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ രാഹുലിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് തങ്ങള്‍ മതേതരാണെന്ന തോന്നലുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. നിലവില്‍ ഇവിടെ ഹിന്ദു രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.
രാഹുലിന് പിന്തുണ വര്‍ധിക്കുന്നു
കോണ്‍ഗ്രസിന്റെ പ്രതിച്ഛായ സംസ്ഥാനത്ത് വര്‍ധിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ മികവ് കൊണ്ടാണ്. പക്ഷേ ഇതുവരെ മറ്റ് കോണ്‍ഗ്രസ് നേതാക്കളൊന്നും ആ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങളും ശിവഭക്തനാണെന്ന പ്രതിച്ഛായയും ഫലം കാണുന്നുണ്ടെന്നാണ് പാര്‍ട്ടി സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം രാമനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുകളും ഫലം കാണുന്നുണ്ട്.
ഇനിയാണ് പ്രശ്‌നം
സഖ്യകക്ഷികളില്ലെങ്കില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം വോട്ടു ഭിന്നിച്ച് പോകലാണ്. എസ്പിയും ബിഎസ്പിയും എട്ടുപാര്‍ട്ടികളും ഒരുമിച്ചെത്തിയാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിന് തിരിച്ചടിയാകും. അതോടൊപ്പം ബിജെപിയുടെ വോട്ടുകള്‍ ചിതറിപ്പോകാതെ ഏകീകരിക്കപ്പെടുകയും ചെയ്യും. ഇത് പ്രതിരോധത്തില്‍ നില്‍ക്കുന്ന ബിജെപിക്ക് ആശ്വാസം നല്‍കുന്ന ഘടകമാണ്. മറ്റൊന്ന് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ശക്തമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടക്കുന്നുണ്ട്.
പ്രമുഖ നേതാക്കളില്ല
ബിജെപിക്ക് ശിവരാജ് സിംഗ് ചൗഹാനെ പോലെ കോണ്‍ഗ്രസിന് എടുത്ത് കാണിക്കാന്‍ ഒരു നേതാവ് മധ്യപ്രദേശില്‍ ഇല്ല. കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വം താല്‍പര്യപ്പെടുന്നത്. പക്ഷേ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്ത നേതാവാണ് അദ്ദേഹം. ഇപ്പോഴും ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കുറച്ച് വെല്ലുവിളി ഉയര്‍ത്തുന്ന നേതാവ് ജോതിരാദിത്യ സിന്ധ്യയാണ്. സംസ്ഥാനത്തെ 32 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുക.
ദിഗ്വിജയ് സിംഗിന്റെ പ്രശ്‌നം
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ദിഗ്വിജയ് സിംഗാണ്. ബിഎസ്പിയുമായി സഖ്യം വേണ്ടെന്നും അവര്‍ പറഞ്ഞ സീറ്റ് നല്‍കാനാവില്ലെന്നും പറഞ്ഞത് അദ്ദേഹമാണ്. ഗോവയില്‍ ഭരണം നഷ്ടമാക്കിയത് ദിഗ്വിജയ് സിംഗാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ട്. അത് തന്നെ മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്നാണ് അണികള്‍ പറയുന്നത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് രാഹുലിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ദിഗ്വിജയ് സിംഗ്. അതുകൊണ്ട് തന്നെ രാഹുലിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്.
2019 ലും മോദി അധികാരം തുടരുമെന്ന് സര്‍വ്വേ; ദക്ഷിണേന്ത്യ കോണ്‍ഗ്രസ്സിനൊപ്പം, കണക്കുകള്‍ ഇങ്ങനെ
ശബരിമലയിൽ ഗൂഢാലോചനാസിദ്ധാന്തവുമായി രാഹുൽ ഈശ്വർ! പിന്നിൽ ഇടതല്ല, ബ്രാഹ്മണിക്കൽ തീവ്ര വലതുപക്ഷം...