യാദവ ബെൽറ്റിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ച് പിടിക്കണം; കർഹാലിൽ അഖിലേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ
ലഖ്നൗ; തന്റെ ആദ്യ നിയമസഭാ പോരാട്ടത്തിനൊരുങ്ങുകയാണ് എസ്പി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സമാജ്‌വാദി പാർട്ടിയുടെയും തൻറെ പിതാവായ മുലായം സിങ്ങിന്റെയും വിശ്വസ്ത തട്ടകമായ മെയിൻപുരിയിലെ കർഹാലിൽ നിന്നാണ് കന്നി അങ്കം. 1993 മുതൽ എസ്പിയുടെ ഉറച്ച കോട്ടയാണ് കർഹാൽ മണ്ഡലം. 2002 ൽ മാത്രമാണ് ഇവിടെ എസ് പിക്ക് അടിതെറ്റിയത്. അന്ന് ബിജെപി സീറ്റ് പിടിച്ചെടുത്തു. പക്ഷേ പിന്നീട് 2007 മുതൽ ഇതുവരെയും എസ്പി സ്ഥാനാർത്ഥികൾ മാത്രമാണ് മണ്ഡലത്തിൽ നിന്നും ജയിച്ചിട്ടുള്ളത്. 2002 ൽ കർഹാലിൽ നിന്ന് വിജയിച്ച സോവ്‌റൺ സിങ് പിന്നീട് സമാജ് വാദി പാർട്ടിയിൽ ചേർന്നിരുന്നു.
യാദവ സമുദായത്തിന്റെ ശക്തി കേന്ദ്രമാണ് മണ്ഡലം. 2017 ൽ സംസ്ഥാനത്ത് ബി ജെ പി തരംഗം ആഞ്ഞടിച്ചപ്പോൾ പോലും 38,000 വോട്ടുകൾക്കായിരുന്നു മണ്ഡലത്തിൽ നിന്നുള്ള എസ് പി സ്ഥാനാർത്ഥിയുടെ വിജയം. അതേസമയം ഇക്കുറി അഖിലേഷിനെ മണ്ഡലത്തിൽ ഇറക്കിയതോടെ ഫിറോസ്ബാദ് മുതൽ കന്നൗജ് വരെയുള്ള യാദവ് ബെൽറ്റിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കുകയാണ് എസ് പിയുടെ ലക്ഷ്യം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും യാദവ വിഭാഗത്തിന്റെ കോട്ടയായ ഫിറോസാബാദ്, ബദൗൺ, ഇറ്റാവ, കനൗജ് എന്നിവിടങ്ങളിൽ സമാജ്‌വാദി പാർട്ടി ശക്തമായ പരാജയമായിരുന്നു രുചിച്ചത്. ഇതിൽ ഫിറോസാബാദ്, ബദൗൺ എന്നിവിടങ്ങളിൽ സമാജ്വാദി പാർട്ടിയായിരുന്നു വിജയിച്ചിരുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫിറോസാബാദ് ജില്ലയിലെ അഞ്ചിൽ ഒരു സീറ്റിലായിരുന്നു വിജയിച്ചത്. ബദൗണിൽ 6 ൽ ഒരു സീറ്റിലും ഇറ്റാവ ജില്ലയിൽ മൂന്നിൽ ഒരിടത്തും കനൗജ് ജില്ലയിൽ ഒരിടത്തുമായിരുന്നു സമാദ്വാദി പാർട്ടി ജയിച്ചത്. അതേസമയം മെയിൻപുരി ജില്ലയിൽ ബി ജെ പിക്ക് നാലിൽ ഒരു സീറ്റ് നേടാൻ സാധിച്ചിരുന്നു.
കർഹാലിൽ നിന്ന് അഖിലേഷ് യാദവിന്റെ സ്ഥാനാർത്ഥിത്വവും ശിവ്പാൽ സിംഗ് യാദവിന്റെ മടക്കവും മേഖലയിൽ സമാജ്വാദി പാർട്ടിക്ക് കൂടുതൽ സീറ്റുകളിൽ വിജയം ഉറപ്പിക്കാൻ സഹായിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സമാജ് വാദി പാർട്ടി നേതാവായ സോബരൺ യാദവ് ആണ് ഇപ്പോൾ കർഹാൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2017ൽ എസ് പി വിജയിച്ച ഏക സീറ്റായ ഫിറോസാബാദിലെ സിറാസ്ഗഞ്ചിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ അഖിലേഷിന്റെ അമ്മാവൻ ഹരി ഓം യാദവ് അടുത്തിടെ ബി ജെ പിയിൽ ചേർന്നിരുന്നു. അദ്ദേഹം ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. എസ് പിയുടെ മറ്റൊരു സീറ്റായ കനൗജിൽ നിന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ദളിത് മുഖവുമായ അസിം അരുണിനെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്.
2017 ൽ ബി എസ് പി സഖ്യമുണ്ടായിട്ട് കൂടി കഷ്ടിയാണ് മെയിൻപുരി ലോക്സഭ സീറ്രിൽ നിന്നും മുലായം ജയിച്ചതെന്നാണ് ബി ജെ പി ചൂണ്ടിക്കാട്ടുന്നത്. അന്ന് 94,000 മാത്രമായിരുന്നു എസ് പിയുടെ ഭൂരിപക്ഷം. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 3.21 ലക്ഷം വോട്ടുകൾ എസ് പി ഇവിടെ നേടിയിരുന്നു. ഈ വീഴ്ച പാർട്ടി നേതൃത്വം കാണാതിരിക്കരുതെന്ന് ബി ജെ പി നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം ഇതുവരേയും തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ബി ജെ പി നേതൃത്വം തയ്യാറായിട്ടില്ല. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പിൽ ഫെബ്രുവരി 20 നാണ് കർഹലിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10 നാണ് തിരഞ്ഞെടുപ്പ് ഫലം വരിക.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ
Recommended Video