യുപിയിൽ ബിജെപി ശരിക്കുംഭയന്നു? 'തൊട്ടുപോകരുതെന്നെ...' ആക്രോശിച്ച് അഖിലേഷ്! വിമാനത്താവളത്തിൽ നടന്നത്
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ വിവാദങ്ങള്‍ വീണ്ടും ചൂടുപിടിക്കുന്നു. അഖിലേഷ് യാദവും മായാവതിയും ഒരുമിച്ചത് ഇത്തവണ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ലഖ്‌നൗവില്‍ നിന്ന് പ്രയാഗ് രാജിലേക്ക് പോകാന്‍ എത്തിയ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ വിാനത്താവളത്തില്‍ തടഞ്ഞു. ബിജെപി ഇത്രയേറെ ഭയന്നുപോയോ എന്നാണ് ഇതിനോട് മായാവതി പ്രതികരിച്ചത്.
പ്രയാഗ് രാജില്‍ അലഹബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു അഖിലേഷ് യാദവിന്റെ യാത്ര. ക്രമസമാധാന പ്രശ്‌നം ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടി യൂണിവേഴ്‌സിറ്റിക്കുള്ളില്‍ അഖിലേഷ് യാദവിന് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.
|
തടഞ്ഞുവച്ചു
ലഖ്‌നൗ വിമാനത്താവളത്തില്‍ ആണ് ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവിനെ അധികൃതര്‍ തടഞ്ഞത്. ഇതിന്റെ വിവരങ്ങള്‍ അഖിലേഷ് യാദവ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.
|
തൊട്ടുപോകരുതെന്നെ....
വിമാനത്തിലേക്ക് കയറാനുള്ള കോണിപ്പടിയില്‍ വഴിമുടക്കിക്കൊണ്ട് നില്‍ക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും, മറ്റൊരു ഉദ്യോഗസ്ഥനുമായി അഖിലേഷ് തര്‍ക്കിക്കുന്ന ചിത്രവും ആണ് പുറത്ത് വിട്ടത്. പുറത്ത് വന്ന മറ്റൊരു വീഡിയോയില്‍ 'കൈയ്യെടുക്ക് ശരീരത്തില്‍ നിന്ന്' എന്ന് അഖിലേഷ് ആക്രോശിക്കുന്നതും കാണാം.
|
ബിജെപി ഭയക്കുന്നു
അലഹബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ഇത്തവണയും സമാജ് വാദി പാര്‍ട്ടി വിദ്യാര്‍ത്ഥി വിഭാഗം തന്നെ ആണ് വിജയിച്ചത്. വിദ്യാര്‍ത്ഥി നേതാക്കളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നതിനെ പോലും ബിജെപി നേതാക്കള്‍ ഭയക്കുന്നു എന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്.
നേരത്തേ അറിയിച്ചത്
അലഹബാദ് യാത്രയുടെ കാര്യം താന്‍ നേരത്തേ തന്നെ സര്‍ക്കാരിനെ അറിയിച്ചതാണ് എന്നാണ് അഖിലേഷിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഒടുക്കം ഇത് അട്ടിമറിക്കുകയായിരുന്നു എന്നും അഖിലേഷ് പറയുന്നു. രണ്ടര മനുഷ്യരുപടെ റിമോട്ട് കണ്‍ട്രോള്‍ രാഷ്ട്രീയം ആണ് ഇവിടെ സംഭവിക്കുന്നത് എന്നും അഖിലേഷ് ആരോപിച്ചു.
വീട്ടിലും നിരീക്ഷണമെന്ന്
തന്റെ വീടിന് ചുറ്റും നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചതായും അഖിലേഷ് യാദവ് ആരോപിക്കുന്നുണ്ട്. അലഹബാദിലെ പരിപാടി നടക്കുന്ന വേദിയുടെ സമീപം സ്‌ഫോടനം നടത്തി. വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസി് തീയിട്ടു എന്നും അഖിലേഷ് ആരോപിക്കുന്നു.
വിവരം അറിയിച്ചിരുന്നു
എന്നാല്‍ മറ്റൊരു വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. കാമ്പസ്സിലേക്ക് രാഷ്ട്രീയക്കാര്‍ക്ക് പ്രവേശനം ഇല്ലെന്ന കാര്യം കഴിഞ്ഞ ദിവസം തന്നെ അലഹബാദ് സര്‍വ്വകലാശാല അധികൃതര്‍ അഖിലേഷ് യാദവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു എന്നതാണ് അത്. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാന്‍ വേണ്ടിയാണ് അഖിലേഷിന്റെ യാത്ര തടഞ്ഞത് എന്നാണ് പോലീസിന്റെ വാദം.
യോഗിയുടെ പ്രതികരണം
സമാജ് വാദി പാര്‍ട്ടി അരാജകത്വ നടപടികളില്‍ നിന്ന് പിന്തിരിയണം എന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചത്. അഖിലേഷ് എത്തിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകും എന്ന് സര്‍വ്വകലാശാല അറിയിച്ചിരുന്നു. അതുകൊണ്ടാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത് എന്നും യോഗി പറഞ്ഞു.
യോഗിയുടെ പ്രതികാരം
2015 ല്‍ അഖിലേഷ് യാദവ് അധികാരത്തിലിരിക്കെ യോഗി ആദിത്യനാഥിനും ഒരിക്കല്‍ അലഹബാദ് സര്‍വ്വകലാശാലയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. അന്ന് ഖൊരഖ്പുര്‍ എംപി ആയിരുന്നു യോഗി. എന്ന് സമാജ് വാദി പാര്‍ട്ടിയുടെ യുവജന വിഭാഗം സൃഷ്ടിച്ച പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു യോഗിയ്ക്ക് പ്രവേശനം നിഷേധിച്ചത്.