രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പിന്‍വലിക്കണമെന്ന് എഎപി; പാര്‍ട്ടിയില്‍ കലാപം, രാജിക്കൊരുങ്ങി അല്‍ക്ക
Recommended Video
ദില്ലി: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് 1984ലെ സിഖ് വിരുദ്ധകലാപം വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് 1984 ല്‍ ദില്ലിയിലുണ്ടായ സിഖ് കൂട്ടക്കൊലയില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ഒരാളാണ് സജ്ജന്‍കുമാര്‍. 3000ത്തോളം സിഖ് വംശജരായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടത്.
1947 ല്‍ വിഭജനകാലത്ത് നടന്ന കൂട്ടകൊലയക്ക് സമാനമായ ദുരന്തസമയത്ത് അരങ്ങേറിയത് എന്നായിരുന്നു കോടതി പരാമര്‍ശിച്ചത്. പേരില്‍ കോണ്‍ഗ്രസ് വീണ്ടും വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുമ്പോഴാണ് സിഖ് വിരുദ്ധകലാപത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി രംഗത്ത് വരുന്നത്. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ കലാപവും പുറപ്പെട്ടിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ന്യായീകരിച്ച മുന്‍പ്രധാനമന്ത്രി
മൂവായിരത്തോളം സിഖുകാരുടെ മരണത്തിന് ഇടയാക്കിയ സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ച മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പുരസ്‌കാരം പിന്‍വലിക്കണമെന്നാണ് ആംആദ്മി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഇതോടെ പാര്‍ട്ടിയില്‍ കലാപവും തുടങ്ങി.
വിശദീകരണം
സഭയില്‍ വച്ച യഥാര്‍ഥ പ്രമേയത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് എംഎല്‍എ സോമനാഥ ഭാരതി നല്‍കിയ എഴുത്ത് മറ്റൊരു ജര്‍ണയില്‍ സിങ് ഭേതഗതിയായി വായിക്കുകയായിരുന്നെന്നാണ് സംഭവത്തില്‍ എഎപി നല്‍കുന്ന വിശദീകരണം.
അല്‍ക്ക ലാംബ
ചാന്ദ്‌നി ചൗക്ക് എംഎല്‍എയായ അല്‍ക്ക ലാംബയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് അല്‍ക്ക ലാംബയോട് രാജിവെക്കാന്‍ ആംആദ്മി ആവശ്യപ്പെട്ടിട്ടുണ്ട്. സോമനാഥ് ഭാരതിയോടും പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്.
സിഖ് വിരുദ്ധ കലാപം
സംഭവം വിവാദമായതോടെ രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയാണ് ആംആദ്മി ഔദ്യോഗിക വിശദീകരണം നല്‍കിയത്. സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയെന്നാണ് പ്രമേയത്തില്‍ ആംആദ്മി വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റു കേസുകളില്‍ക്കൂടി വേഗത്തില്‍ വിചാരണ തീര്‍പ്പാക്കണമെന്നും ആവശ്യപ്പെടുന്നു.
പ്രമേയത്തില്‍
പാര്‍ട്ടി അംഗങ്ങള്‍ക്കു മുന്‍കൂട്ടി വിതരണം ചെയ്ത ഈ പ്രമേയത്തിനൊപ്പമാണ് രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ടുന്ന ഭാഗം കൂടി പിന്നീട് കൂട്ടിച്ചേര്‍ത്തത്. എഎപിക്ക് വന്‍ഭൂരിപക്ഷമുള്ള സഭയില്‍ പ്രമേയം ശബ്ദവോട്ടൊടെ പാസ്സാക്കുകയും ചെയ്തു.
രാജി ആവശ്യപ്പെട്ടത്
പ്രമേയം എന്തുകൊണ്ടാണ് തിരുത്തപ്പെട്ടത് എന്ന് വ്യക്തമല്ല. പ്രമേയം പാസാക്കുന്നതിനോട് അനുകൂലിക്കുന്നില്ലെന്നാണ് ചാന്ദ്‌നി ചൗക്ക് എംഎല്‍എയായ അല്‍ക്കലാംബ മാധ്യമങ്ങളോട് പ്രതികരിച്ചത്. സഭയില്‍ നിന്ന് വോക്കൗട്ട് നടത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്.
ത്യാഗം സഹിച്ചയാളാണ്
രാജി വെക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നിരുന്നാലും രാജീവ് ഗാന്ധിയെ തള്ളിപ്പറയാന്‍ തയ്യാറല്ല. അദ്ദേഹം ഈ രാജ്യത്തിനുവേണ്ടി ഒട്ടേറെ ത്യാഗം സഹിച്ചയാളാണ്. അങ്ങനെയുള്ള രാജീവ് ഗാന്ധിയുടെ പുരസ്‌കാരം തിരിച്ചെടുക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും ലാംബ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാവ്
പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി നിന്നതും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചതുമാണ് തന്റെ രാജി ആവശ്യപ്പെടാന്‍ കാരണമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാവ് കൂടിയായ ലാംബ വ്യക്തമാക്കുന്നതായി വാര്‍ത്താ ഏജന്‍സിയായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഭേദഗതിയില്‍
രാജീവ് ഗാന്ധിയെക്കുറിച്ചുള്ള വരികള്‍ സഭയില്‍വച്ച പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് പാര്‍ട്ടി വക്താവായ സൗരഭ് ഭരദ്വാജ് വ്യക്തമാക്കുന്നത്. എന്നാല്‍ പ്രമേയം പരിഗണനയ്ക്ക് എടുത്തപ്പോള്‍ ഒരംഗം എഴുതി നല്‍കിയ ഭേദഗതിയിലാണ് രാജീവ് ഗാന്ധിക്ക് എതിരായ പരാമര്‍ശം ഉള്‍പ്പടുത്തിയതെന്നും ഭരദ്വാജ് പറയുന്നു.
വിമര്‍ശനവുമായി കോണ്‍ഗ്രസ്
എഎപിയുടെ പ്രമേയത്തിന് പിന്നാലെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എഎപി ബിജെപിയുടെ ബി ടീം ആയി മാറിയിരിക്കുന്നു എന്നാണ് ദില്ലി കോണ്‍ഗ്രസ് മേധാവി അജയ് മാക്കന്‍ പ്രതികരിച്ചത്. രാജ്യത്തിന്റെ ജീവന്‍ വെടിഞ്ഞയാളാണ് രാജീവ് ഗാന്ധി.
അജയ് മാക്കന്‍
കോണ്‍ഗ്രസ്സിന്റെ വോട്ടു വിഭജിച്ച് ബിജെപിയെ വിജയപ്പിക്കാനുള്ള നീക്കമാണ് എഎപി നടത്തുന്നത്. ഗോവ, പഞ്ചാപ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപിയെ വിജയിപ്പിക്കാനാണ് എഎപി ശ്രമിച്ചതെന്നും അജയ് മാക്കന്‍ ആരോപിച്ചു.
പുതിയ വിവാദം
ദില്ലിയില്‍ കോണ്‍ഗ്രസ്സും എഎപിയും സഖ്യത്തിലെത്താന്‍പോവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ദില്ലിയില്‍ ആകെയുള്ളത് ഏഴ് ലോക്സഭാ സീറ്റുകളാണ് ഉള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഈ ഏഴ് സീറ്റുകളും പിടിച്ചടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ്-എഎപി ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍ പുതിയ വിവാദങ്ങള്‍ സഖ്യ ചര്‍ച്ചകള്‍ക്ക് വിലങ്ങ്തടിയാവും.