ആം ആദ്മി പാർട്ടി വിട്ട അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ! മടക്കം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം
ദില്ലി: കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയ അല്‍ക ലാംബ വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസിലേക്കുളള അല്‍ക്ക ലാംബയുടെ മടക്കം. ചാന്ദിനി ചൗക്ക് മുന്‍ എംഎല്‍എ കൂടിയാണ് അല്‍ക്ക. 2014ലാണ് കോണ്‍ഗ്രസ് അംഗത്വം രാജി വെച്ച് അല്‍ക്ക ലാംബ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അരവിന്ദ് കെജ്രിവാളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ആപ്പില്‍ നിന്നുളള അല്‍ക്കയുടെ രാജി.
ദില്ലി നിയമസഭയില്‍ രാജീവ് ഗാന്ധിയുടെ ഭാരത രത്ന റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ അല്‍ക്ക ലാംബ ഇതിനോട് യോജിച്ചിരുന്നില്ല. ഇത് പാര്‍ട്ടിക്കുളളില്‍ അല്‍ക്കയ്ക്ക് എതിരെ വലിയ വിമര്‍ശനത്തിന് വഴി തുറന്നു.
പാര്‍ട്ടി പ്രമേയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരില്‍ അല്‍ക്ക ലാംബയെ ദില്ലി നിയമസഭാ സ്പീക്കര്‍ റാം നിവാസ് അയോഗ്യയായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സെപ്റ്റംബറോടെയാണ് ആപ്പില്‍ നിന്ന് അല്‍ക്ക രാജി വെച്ച് പുറത്ത് വന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കോണ്‍ഗ്രസിലേക്കുളള അല്‍ക്ക ലാംബയുടെ തിരിച്ച് വരവ്.
ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് അല്‍ക്കയ്ക്ക് പാര്‍ട്ടി അംഗത്വം നല്കി. ദില്ലിയുടെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി. അടുത്ത വര്‍ഷം ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസിലേക്കുളള അല്‍ക്കയുടെ മടക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. 5 രൂപ മെബര്‍ഷിപ്പെടുത്ത് താന്‍ കോണ്‍ഗ്രസ് അംഗമായതായി അല്‍ക്ക ട്വീറ്റ് ചെയ്തു. 20 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അല്‍ക്ക പാര്‍ട്ടി വിട്ടതും ആപ്പ് ടിക്കറ്റില്‍ ചാന്ദിനി ചൗക്കില്‍ നിന്ന് മത്സരിച്ച് എംഎല്‍എയായതും.