ഡിസംബർ 6: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 26 വര്‍ഷം.. ആഘോഷമാക്കാന്‍ വിഎച്ച്പി
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ വീണ്ടും അയോധ്യ വിഷയം കത്തിക്കുകയാണ് ബിജെപി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ 1992 ലേത് പോലുള്ള നീക്കത്തിന് മടിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ആര്‍എസ്എസും പ്രഖ്യാപിച്ചത്. വിഎച്ച്പിയും ശിവസേനയും അയോധ്യയില്‍ വന്‍ പരിപാടികളുമായി കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കടുപ്പിക്കുകയായാണ്.
അതുകൊണ്ട് തന്നെ വീണ്ടുമൊരു ഡിസംബര്‍ ആറ് കൂടി എത്തുമ്പോള്‍ എല്ലാ കണ്ണുകളും അയോധ്യയിലേക്കാണ് നീങ്ങുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ തേടി കഴിഞ്ഞ ദിവസം വിഎച്ച്പിയുടെ നേതൃത്വത്തില്‍ ധരം സഭയെന്ന പേരില്‍ കൂറ്റന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഡിസംബര്‍ ആറിന് ശൗര്യ ദിവസ് എന്ന പേരില്‍ മറ്റൊരു പരിപാടിക്ക് ഒരുങ്ങുകയാണ് വിഎച്ച്പി. അന്നേ ദിവസം വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി പരിപാടികളും നടത്തും, ഇത്തരം പരിപാടികളിലൂടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം എളുപ്പം പൂര്‍ത്തിയാക്കാന്‍ ആകൂവെന്ന് വിഎച്ച്പി വക്താവ് ഷാരദ് ശര്‍മ്മ പറഞ്ഞു.
ഡിസംബര്‍ ആറിന് ബാബറി പള്ളി പൊളിക്കപ്പെട്ടിട്ട് 26 വര്‍ഷം പൂര്‍ത്തിയാകും. സരസ്വതി പൂജയുള്‍പ്പെടെയുള്ളവ അന്നേ ദിവസം സംഘടിപ്പിക്കുമെന്നും വിഎച്ച്പി വ്യക്തമാക്കി. ഡിസംബര്‍ 9 ന് ദില്ലില്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കുന്ന ധരം സഭ സംഘടിപ്പിക്കുമെന്നും വിഎച്ച്പി വ്യക്തമാക്കി.
"ഞങ്ങള്‍ കോടതിയെ ബഹുമാനിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിലും ആണ് ഞങ്ങളുടെ പ്രതീക്ഷ, ഉടന്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിഎച്ച്പി വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications