ബിജെപി കളിക്കാന്‍ പോകുന്നത് കര്‍ണാടകത്തിലല്ല, അങ്ങ് മധ്യപ്രദേശിൽ... കോണ്‍ഗ്രസ് ഭയക്കുന്നത് അത് തന്നെ
ഭോപ്പാല്‍: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോള്‍. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പില്‍ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.
എന്നാലും കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. കര്‍ണാടകത്തില്‍ ഒരു അട്ടിമറി നടത്താന്‍ ബിജെപിയ്ക്ക് നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്നാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് കര്‍ണാടകം നിര്‍ണായകം ആണ്. എന്നാല്‍ അതിലും നിര്‍ണായകമാണ് ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ്. നീണ്ട 15 വര്‍ഷത്തെ ഭരണം നഷ്ടപ്പെട്ടത് ബിജെപിയുടെ അഭിമാനത്തിനേറ്റ കനത്ത ആഘാതം തന്നെ ആയിരുന്നു. ഒരുപക്ഷേ, കര്‍ണാടകത്തേക്കാള്‍ എളുപ്പത്തില്‍ മധ്യപ്രദേശില്‍ ഒരു അട്ടിമറി നടക്കുമോ എന്ന ഭയം കോണ്‍ഗ്രസ്സിനും ഉണ്ട്.
ഇഞ്ചോടിഞ്ച് പോരാട്ടം
മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു നടന്നത്. 230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപി നേടിയത് 109 സീറ്റുകളും.
സഖ്യസര്‍ക്കാര്‍
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചില്ല. ഇതോടെ ബിഎസ്പിയുടെ രണ്ട് എംഎല്‍എമാരേയും എസ്പിയുടെ ഒരു എംഎല്‍എയേയും നാല് സ്വതന്ത്രരേയും കൂട്ടി സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
മാജിക് നമ്പര്‍
2013 ലെ തിരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അധികാരത്തില്‍ എത്തിയത്. അന്ന് കോണ്‍ഗ്രസ്സിന് ലഭിച്ചത് വെറും 58 സീറ്റുകളും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 116 എന്ന മാജിക് നമ്പര്‍ അന്ന് ബിജെപിയ്ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. എന്നാല്‍ ഇത്തവണ ഏഴ് സീറ്റുകളുടെ വ്യത്യാസത്തില്‍ അത് നഷ്ടമായി.
കര്‍ണാടക മോഡല്‍
കര്‍ണാടക മോഡല്‍ രാഷ്ട്രീയം കളിച്ചാല്‍ മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപിയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. നാല് സ്വതന്ത്രരെ മാത്രം മറുകണ്ടം ചാടിച്ചാല്‍ പോര... മറ്റ് മൂന്ന് പേര്‍ കൂടി വേണം ഭൂരിപക്ഷം തെളിയിക്കാന്‍.
ആരൊക്കെ ചാടും
എസ്പിയും ബിഎസ്പിയും എന്തായാലും ബിജെപിയുമായി ഒരു കൂട്ടുകെട്ടിന് നില്‍ക്കില്ല എന്നുറപ്പാണ്. എസ്പിയ്ക്കും ബിഎസ്പിയ്ക്കും കൂടി മൂന്ന് സീറ്റുകളാണ് ഉള്ളത്. സ്വതന്ത്രര്‍ക്കൊപ്പം ഇവരെ കൂടി കിട്ടിയാല്‍ എളുപ്പത്തില്‍ ബിജെപിയ്ക്ക് ഭരണം പിടിക്കാം. എന്നാല്‍ അതിലും കൂടുതല്‍ സാധ്യത കാണുന്നത് കോണ്‍ഗ്രസ്സില്‍ നിന്നുള്ള ചാട്ടത്തിന് തന്നെയാണ്.
കുതിരക്കച്ചവടം
ഒറ്റ ദിവസം കൊണ്ട് പ്രതിപക്ഷ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ഭരണം സ്വന്തമാക്കിയ ചരിത്രമൊക്കെ ഉള്ള പാര്‍ട്ടിയാണ് ബിജെപി. അതുതന്നെയാണ് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തുന്നത്. മധ്യപ്രദേശില്‍ അത്തരം ഒരു അട്ടിമറിയ്ക്ക് പ്രകടമായ ശ്രമങ്ങളൊന്നും ബിജെപി നടത്തുന്നില്ലെങ്കിലും, അത് ഏത് സമയത്തും സംഭവിച്ചേക്കും എന്ന ഭയവും ഉണ്ട്.
കമല്‍നാഥിന് ആത്മവിശ്വാസം
എന്നാല്‍ മുഖ്യമന്ത്രി കമല്‍നാഥ് വലിയ ആത്മവിശ്വാസത്തിലാണ്. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുമായിരിക്കും, പക്ഷേ, കോണ്‍ഗ്രസ് എംഎല്‍എമാരിലും സഖ്യകക്ഷി എംഎല്‍എമാരിലും തനിക്ക് വിശ്വാസമുണ്ട് എന്നാണ് കമല്‍നാഥ് പ്രതികരിച്ചത്. കോണ്‍ഗ്രസ്സിനെ കുറിച്ച് ആലോചിച്ച് ബിജെപി വിഷമിക്കണ്ട, സ്വന്തം ആളുകളെ സംരക്ഷിച്ച് നിര്‍ത്താന്‍ ശ്രമിക്കു എന്നായിരുന്നു കമല്‍നാഥിന്റെ ഉപദേശം.