അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും; അമിത് ഷാ
കൈതൽ: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും ഇന്ത്യയിൽ നിന്നും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിഅമിത് ഷാ. 2024ൽ വീണ്ടും നിങ്ങളുടെ മുമ്പിൽ വോട്ട് അഭ്യർത്ഥിച്ച് വരുമ്പോൾ രാജ്യത്തെ മുഴുവൻ കുടിയേറ്റക്കാരെയും പുറത്താക്കിയിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഒക്ടോബർ 21നാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
500 ല്‍ നിന്ന് 50 ലേക്ക്.. യുപി പിടിക്കാന്‍ രാഹുലിന്റെ 'തന്ത്രം' പയറ്റി പ്രിയങ്ക ! പുത്തന്‍ ടീം
റാഫേൽ യുദ്ധവിമാനം ഏറ്റു വാങ്ങുന്നതിന് മുമ്പ് ആയുധ പൂജ നടത്തിയ രാജ്നാഥ് സിംഗിനെ വിമർശിച്ച കോൺഗ്രസിനേയും അമിത് ഷാ കുറ്റപ്പെടുത്തി. ആയുധ പൂജ എന്ന ആചാരത്തെ നാം പാലിക്കണോ വേണ്ടയോ? ഇത്തരം ആചാരങ്ങൾ പിന്തുടരേണ്ടതല്ലേ? പ്രസംഗം കേൾക്കാനെത്തിയവരോട് അമിത് ഷാ ചോദിച്ചു. കോൺഗ്രസ് നമ്മുടെ പാരമ്പര്യത്തെ അംഗീകരിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
അസമിലെ പൗരത്വ ബില്ലിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും റാലിയിൽ അമിത് ഷാ മറുപടി പറഞ്ഞു. 70 വർഷമായി ഈ അനധികൃത കുടിയേറ്റക്കാർ നമ്മുടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായി നിലനിൽക്കുകയായിരുന്നു. കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.
മുത്തലാഖ് നിരോധനത്തേയും, കശ്മീർ നടപടിയേയും, ദേശീയ പൗരത്വ ബില്ലിനേയും എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസുകാരോട് ചോദിക്കുക. ബിജെപി എന്തു ചെയ്താലും കുറ്റപ്പെടുത്തുന്നതാണ് കോൺഗ്രസിന്റെ രീതി. എന്നാൽ ബിജെപി അങ്ങനെ ചെയ്യില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഹരിയാനയിൽ കോൺഗ്രസും ഐഎൻഎൽഡിയും ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.