പണിമുടക്ക് ബംഗാളിൽ ജനജീവിതത്തെ ബാധിച്ചു ; റെയിൽ, റോഡ് ഗതാഗതം തടഞ്ഞു
കൊൽക്കത്ത: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത രണ്ട് ദിവസത്തെ ദേശിയ പണിമുടക്ക് പുരോഗമിക്കുകയാണ്. പണിമുടക്കിനെ തുടർന്ന് പശ്ചിമബംഗാളിൽ സമരക്കാർ റെയിൽ, റോഡ് ഗതാഗതം തടസപ്പെടുത്തി. ജാദവ്‌പൂർ, ദം ദം, ബാരസറ്റ്, ശ്യാംനഗർ, ബെൽഗാരിയ, ജോയ്‌നഗർ, ദോംജർ എന്നീ പ്രദേശങ്ങളിലെ റെയിൽ ഗതാഗതം പ്രതിഷേധക്കാർ തടസപ്പെടുത്തി. ദോംജുറിലും ഹൌറയിലും ജാദവ്പൂരിലും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ട്രെയിന്‍ തടയുന്നതിനിടെ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധവും ട്രെയിന്‍ തടയലും നടന്നത്. ഗോൽ പാർക്ക്, ലേക്ക് ടൗൺ, ബാഗുയ്‌ഹട്ടി എന്നീ പ്രദേശങ്ങളിലാണ് റോഡ് ഗതാഗതം തടസപ്പെടുത്തിയത്. സംസ്ഥാനത്തിലെ പ്രധാന നഗരങ്ങളിലൂടെയുള്ള ഭൂരിഭാഗം റോഡ് ഗതാഗതമാർഗങ്ങളും പ്രതിഷേധക്കാർ തടഞ്ഞിട്ടുണ്ട്. ജാദവ്പൂരിൽ സമരാനുകൂലികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേ സമയം മുഴുവൻ സർക്കാർ ജീവനക്കാരും ജോലിക്ക് എത്തണമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
അതേസമയം രാജ്യത്തെ മഹാനഗരങ്ങളെ സമരം പൂര്‍ണമായും സ്തംഭിപ്പിച്ചില്ല. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഓഫീസുകളും കടകമ്പോളങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. രണ്ട് ദിവസത്തെ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകളാണ് പങ്കെടുക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് പുറമെ കേന്ദ്ര സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാണ്.
കേരളത്തിൽ ട്രഷറികള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പൊതു മേഖല സ്വകാര്യവത്കരണം നിര്‍ത്തിവയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്,പാല്‍, പത്രം, മരുന്ന് കടകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിൽ ഉയർത്തുന്ന പ്രധാന പ്രതിഷേധം.
തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് ട്രേഡ് യൂണിയനുകളുടെ പ്രധാന ആവശ്യം.
പണിമുടക്കിൽ പലയിടത്തും അക്രമങ്ങൾ; യാത്ര തടസപ്പെട്ടു, സിഐയെ വിളിച്ച് വരുത്തി മജിസ്ട്രേറ്റ്
ഹിജാബ് വിവാദത്തിൽ മിസ് യൂണിവേഴ്സിന് പറയാനുള്ളത്
Recommended Video