യെഡിയൂരപ്പയ്ക്ക് ഉഗ്രൻ പണിയുമായി എംഎൽഎമാർ; 2 കത്ത്, ഇനി നടക്കില്ല, നിർണായക നീക്കം
ബെംഗളൂരു; മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. 17 എംഎൽഎമാരെ മറുകണ്ടം ചാടിച്ച് കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി 9 മാസം പിന്നിടുമ്പോഴാണ് സമാന രാഷ്ട്രീയ നാടകങ്ങൾ മധ്യപ്രദേശിലും അരങ്ങേറുന്നത്. അതേസമയം മധ്യപ്രദേശിൽ വീണ്ടും അധികാരത്തിലേറുമ്പോഴേക്കും ബിജെപിക്ക് കർണാടകത്തിലെ ഭരണം നഷ്ടമാകുമോയെന്നാണ് ദേശീയ രാഷ്ട്രീയത്തിൽ ഉയരുന്ന ചർച്ചകൾ. സംസ്ഥാന നേതൃത്വത്തിനിടയിൽ ഉടലെടുത്ത ഭിന്നതകളാണ് ബിജെപിക്ക് കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ ഒരു വിഭാഗം ബിജെപി എംഎൽഎമാരാണ് രംഗത്തെത്തിയിരിക്കുന്നത്.മധ്യപ്രദേശിൽ രാഷ്ട്രീയ നാടകം കൊഴുക്കുമ്പോൾ സ്വന്തം മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം നടത്തുകയാണ് ബിജെപി എംഎൽഎമാർ. വിശദാംശങ്ങളിലേക്ക്
ഭിന്നത രൂക്ഷം
വിമതരെ കൂട്ട് പിടിച്ച് കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കി കർണാടകത്തിൽ അധികാരം തിരിച്ച് പിടിച്ചത് മുതൽ സംസ്ഥാന ബിജെപിയിൽ ഭിന്നതകൾ ഉടലെടുത്തിയിരുന്നു. മന്ത്രിസഭാ വികസനത്തോടെ പ്രതിസന്ധി രൂക്ഷമായി. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആവശ്യം പരിഗണിക്കാതെ കൂറുമാറിയെത്തിയ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകിയതാണ് ബിജെപി എംഎൽഎമാരെ ചൊടിപ്പിച്ചത്.
യോഗ്യത ഇല്ലെന്ന്
ഇതോടെ യെഡിയൂരപ്പയ്ക്കെതിരെ ചേരി തിരിഞ്ഞ് നേതാക്കൾ രംഗത്തെത്തി. യെഡിയൂരപ്പയെ ഉടൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി നേതാക്കൾ ആവശ്യം ഉയർത്തിയിരുന്നു. യെഡിയൂരപ്പയുടെ പ്രായം ഉയർത്തിക്കാട്ടിയായിരുന്നു എംഎൽഎമാരുടെ വിമർശനം. യെഡിയൂരപ്പയ്ക്ക് 77 വയസ് പൂര്‍ത്തിയായെന്നെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ ശാരീര അവശതകള്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു എംഎൽഎമാർ ഉയർത്തിയ വാദം.
കണ്ണടച്ച് ദേശീയ നേതൃത്വം
ഇതിനിടയിൽ യെഡിയൂരപ്പയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത കത്തും വ്യാപകമായി പ്രചരിച്ചു. എന്നാൽ ദേശീയ നേതൃത്വം യെഡ്ഡിക്കെതിരായ എംഎൽഎമാരുടെ ഭിന്ന സ്വരങ്ങളോട് പ്രതികരിച്ചേ ഇല്ല. എന്നാൽ ഇനിയും കേന്ദ്ര നേതൃത്വം കണ്ണടക്കുകയാണെങ്കിൽ സംസ്ഥാന ബിജെപിയിൽ കാര്യങ്ങൾ അവതാളത്തിലാകുമെന്ന മുന്നറിയിപ്പാണ് ബിജെപി നേതാക്കൾ നൽകുന്നത്.
ജെപി നദ്ദയെ കാണും
അറ്റകൈയെന്ന നിലയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ കാണാൻ ഒരുങ്ങുകയാണ് സംസ്ഥാന നേതാക്കൾ. യെഡിയൂരപ്പയുടെ കുടുംബം സർക്കാരിൽ അനാവശ്യമായി ഇടപെടുന്നുവെന്ന് നേതാക്കൾ ആരോപിക്കുന്നു. പ്രത്യേകിച്ച് യെഡിയൂരപ്പയുടെ മകൻ വിജേന്ദ്രയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലും കടുത്ത ആക്ഷേപമാണ് എംഎൽഎമാർ ഉയർത്തിയത്.
ഫണ്ട് കിട്ടുന്നില്ല
യെഡിയൂരപ്പയുടെ ഭരണരീതിക്കെതിരെ എംഎൽഎമാർ രൂക്ഷ വിമർശനം ഉയർത്തി. ഭരണത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബം ഇടപെടുന്നു എന്നും തങ്ങളുടെ മണ്ഡലങ്ങളിലേക്ക് ഫണ്ട് കിട്ടുന്നില്ലെന്നുമാണ് എംഎൽഎമാർ ആരോപിച്ചത്. ബസന്‍ഗൗഡ യത്നാള്‍, സിദ്ധു സവാദി, പൂര്‍ണിമ, രാജു ഗൗഡ, ശിവരാജ് പാട്ടീല്‍, അഭയ് പാട്ടീല്‍, കലകപ്പ ബന്ദി എന്നീ എംഎല്‍എമാരാണ് യെഡിയൂരപ്പയ്ക്ക് എതിരെ രംഗത്ത് എത്തിയത്.
രണ്ട് അജ്ഞാത കത്ത്
മുഖ്യമന്ത്രിയെ നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടങ്ങളിൽ പോലും അദ്ദേഹത്തിന്റെ മകൻ വിജയേന്ദ്രയെ കണ്ട് കാര്യങ്ങൾ ചർച്ചചെയ്യാനാണ് നിർദ്ദേശം ലഭിക്കുന്നതെന്നും നേതാക്കൾ പറയുന്നു. മുതിർന്ന നേതാക്കളായിട്ട് കൂടിയും കടുത്ത അവഗണനായാണ് തങ്ങൾ പാർട്ടിയില്‍ നേരിടുന്നതെന്ന് എംഎൽഎമാർ വ്യക്തമാക്കി. വിജേന്ദ്ര 'സൂപ്പർ സിഎം' കളിക്കുകയാണെന്ന് ആരോപിച്ചുള്ള രണ്ട് അജ്ഞാത കത്തുകളും കർണാടക ബിജെപിക്കുള്ളിൽ പ്രചരിക്കുന്നുണ്ട്.
രൂക്ഷ വിമർശനം
വിദേന്ദ്രയുടെ ഇടപെടലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. ജെഡിഎസ് നേതാവ് ദേവഗൗഡയുടെ കുടുംബാധിപത്യ രീതിയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇപ്പോൾ സംസ്ഥാന ബിജെപിയിലെ കാര്യങ്ങൾ എന്നും കത്തിൽ പറയുന്നു. വിജേന്ദ്ര സമാന്തര സർക്കാർ നടത്തുകയാണെന്നും വിജേന്ദ്രയ്ക്കായി നിരവധി ഉദ്യോഗസ്ഥരും ഉണ്ടെന്നും കത്തിൽ പറയുന്നു.
യെഡ്ഡിയുടെ ബന്ധുക്കളും
ഇവരുടെ പേരും വിവരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് കത്തില്‍ ഉള്ളത്. യെഡിയൂരപ്പയ്ക്കെതിരായ അജ്ഞാത കത്ത് പ്രചരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ രണ്ട് കത്തുകൾ സംസ്ഥാന നേതൃത്വത്തിന് തലവേദനയേറ്റി പ്രചരിക്കുന്നത്. അതേസമയം വിജേന്ദ്ര മാത്രമല്ല അദ്ദേഹത്തിന്റെ മറ്റ് ബന്ധുക്കളും ഭരണകാര്യത്തിൽ ഇടപെടുന്നുണ്ടെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.
കുടുംബത്തെ കുറിച്ച് അറിയുന്നയാൾ
ഇപ്പോൾ പ്രചരിക്കുന്ന അജ്ഞാത കത്തിൽ ഉള്ള ആരോപണങ്ങളെല്ലാം ശരിയാണെന്ന് നേതാക്കൾ പറയുന്നു. യെഡിയൂരപ്പയുടെ കുടുംബത്തെ കുറിച്ച് വളരെ വ്യക്തമായി അറിയുന്നവർ തന്നെയായിരിക്കണം കത്തിന് പിന്നിലെന്നും എംഎൽഎമാർ ഉയർത്തിയ വിമർശനങ്ങൾ തന്നെയാണ് കത്തിൽ പറയുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.