എല്ലാ മദ്രസകളിലും സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തും.. നിർദേശവുമായി ആർഎസ്എസ് നേതാവ്
ഡെറാഡൂണ്‍: സ്വാതന്ത്ര്യദിനത്തില്‍ ഉത്തരാഖണ്ഡിലെ എല്ലാ മദ്രസകളിലും പതാക ഉയര്‍ത്തുകയും വന്ദേമാതരം ആലപിക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ പ്രതികരണത്തിലാണ് ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനം. മദ്രസയിലെ വിദ്യാര്‍ത്ഥികളോട് രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകളെ കുറിച്ച് സംവദിക്കുമെന്നും ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി.
എല്ലാ മുസ്ലീം സമുദായ നേതാക്കളും സ്വന്തം വീട്ടിലും നാട്ടിലും കടകളിലുമടക്കം സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തണം എന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു. ദേശീയ ഗാനവും വന്ദേമാതരവും സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാവരും ആലപിക്കണമെന്നും അതിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് ആദരവ് അര്‍പ്പിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡില്‍ ഓഗസ്റ്റ് 12 മുതല്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെയാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഖുറാന് അനുസരിച്ച് ജീവിതം നയിക്കുന്ന ഇസ്ലാം മത വിശ്വാസികള്‍ക്ക് വിശ്വാസത്തിന്റെ പകുതി തന്നെ രാജ്യത്തോടുളള കൂറും സ്നേഹവുമാണ്. മറ്റുളളതൊക്കെ മറുപകുതിയില്‍ മാത്രമേ വരൂ എന്നും ഇന്ദ്രേഷ് കുമാര്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിലാകും ഉത്തരാഖണ്ഡിലെ മദ്രസകളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിക്കുക. ഉത്തരാഖണ്ഡ് മദ്രസാ ബോര്‍ഡ് ഈ നീക്കത്തിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്. ഓഗസ്റ്റ് 15ന് എല്ലാ മദ്രസകളിലും പതാക ഉയര്‍ത്താന്‍ ആവശ്യപ്പെട്ട് കൊണ്ടുളള ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചതായി മദ്രസാ ബോര്‍ഡ് ചെയര്‍മാനായ ബിലാല്‍ റഹ്മാന് പറഞ്ഞു. ഉത്തരാഖണ്ഡില്‍ 700 മദ്രസകളാണ് ഉളളത്. സര്‍ക്കാര്‍ രജിസ്ട്രേഷനോട് കൂടി പ്രവര്‍ത്തിക്കുന്നത് ഇതില്‍ 300 എണ്ണമാണ്.