മഹാരാഷ്ട്രയെ നയിക്കാന്‍ ശരദ് പവാര്‍ ഇറങ്ങുന്നു! ഉദ്ധവ് പിന്നിൽ, ഫട്നാവിസിന് അക്ഷമ, സർക്കാർ വീഴും
മുംബൈ: കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയുടെ നേതൃസ്ഥാനം എന്‍സിപി തലവന്‍ ശരദ് പവാര്‍ ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ ഉദ്ധവ് താക്കറെ സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാനാവാതെ പതറുകയാണ്.
ഈ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ ഇടപെടല്‍. മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും ഇനി പവാറിന്റെ നേതൃത്വത്തിലായിരിക്കും.
തികഞ്ഞ പരാജയം
ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയ ഉദ്ധവ് താക്കറെ കൊവിഡിനോട് പൊരുതുന്നതില്‍ തികഞ്ഞ പരാജയമാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ ഇടപെടല്‍. ഇനി മുതല്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും നയിക്കാന്‍ മുകളില്‍ പവാറുണ്ടാകും.
നിര്‍ദേശങ്ങള്‍ പവാര്‍ നല്‍കും
മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ പവാര്‍ നല്‍കും. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടുന്നതും ഇനി പവാര്‍ നേരിട്ടായിരിക്കും. പവാര്‍ നേതൃത്വത്തിലേക്ക് വരുന്നതില്‍ കുഴപ്പമില്ല എന്ന നിലപാടാണ് ശിവസേനയ്ക്കുളളത്. പവാറിന്റെ നിര്‍ദേശങ്ങള്‍ ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഗുണകരമാവും എന്നാണ് ശിവസേനയുടെ കണക്ക് കൂട്ടല്‍.
കൂടിക്കാഴ്ചയ്ക്ക് ക്ഷണം
കഴിഞ്ഞ കുറച്ച് നാളുകളായി പവാര്‍ സജീവമായിത്തന്നെ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ഗവര്‍ണറുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. താക്കറെയെ ഗവര്‍ണര്‍ നേരത്തെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ പിഎയെ ആണ് താക്കറെ രാജ്ഭവനിലേക്ക് അയച്ചത്. താക്കറെയുമായി പവാര്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്.
മന്ത്രിമാര്‍ മാത്രമാണ് മുംബൈയിൽ
നാല് ദിവസത്തിനിടെ രണ്ട് തവണ താക്കറെയും പവാറും കൂടിക്കാഴ്ച നടത്തുകയുണ്ടായി. നേരിട്ടുളള കൂടിക്കാഴ്ചകള്‍ കൂടാതെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുളള ചര്‍ച്ചകളും നടക്കുന്നുണ്ട്. കുറച്ച് മന്ത്രിമാര്‍ മാത്രമാണ് മുംബൈയിലുളളത്. മറ്റുളളഴവര് വീടുകളില്‍ നിന്നാണ് പ്രവര്‍ത്തനം. ജനങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ മന്ത്രിമാര്‍ കൊവിഡ് വാര് റൂം ആയ മന്ത്രാലയത്തില്‍ എത്തണം എന്നാണ് പവാറിന്റെ നിര്‍ദേശം.
കാത്തിരുന്ന് കാണൂ
അതിനിടെയാണ് മഹാവികാസ് അഖാഡി സര്‍ക്കാരില്‍ ശിവസേനയും എന്‍സിപിയും തമ്മില്‍ അസ്വാരസ്യമുണ്ട് എന്നുളള അഭ്യൂഹം പരക്കുന്നത്. മഹാരാഷ്ട്രയില്‍ സംഭവിക്കാന്‍ പോകുന്നത് കാത്തിരുന്ന് കാണൂ എന്നും കാര്യങ്ങള്‍ മാറി വരികയാണ് എന്നുമാണ് കഴിഞ്ഞ ദിവസം ബിജെപിയിലെ പ്രമുഖ നേതാവ് പ്രതികരിച്ചത്. ബിജെപി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടു കഴിഞ്ഞു.
നിലവില്‍ ഭീഷണി ഒന്നും ഇല്ല
എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിലവില്‍ ഭീഷണി ഒന്നും ഇല്ലെന്നും എംഎല്‍എമാര്‍ ഒറ്റക്കെട്ടാണ് എന്നും ശരദ് പവാര്‍ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസിനെ പവാര്‍ പരിഹസിച്ചു. ഫട്നാവിസ് അക്ഷമനായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പവാര്‍ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.
സര്‍ക്കാര്‍ താഴെ വീഴും
ഈ സമയത്ത് എംഎല്‍എമാരെ പിളര്‍ക്കാന്‍ ശ്രമം നടത്തിയാല്‍ ജനം തല്ലുമെന്നും ശരദ് പവാര്‍ പറഞ്ഞു. അതേസമയം തങ്ങള്‍ സര്‍ക്കാരുണ്ടാക്കാനുളള തിരക്കില്‍ അല്ലെന്ന് ഫട്നാവിസ് തിരിച്ചടിച്ചു. സര്‍ക്കാരിനുളളിലെ പ്രശ്നങ്ങള്‍ കാരണം തന്നെ സര്‍ക്കാര്‍ താഴെ വീഴും. സര്‍ക്കാരിനെ വീഴ്ത്താന്‍ ആഗ്രഹം ഇല്ലെന്നും സര്‍ക്കാരിനെ ഉണര്‍ത്താനാണ് ശ്രമം എന്നും ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.