കേന്ദ്രവുമായുള്ള തര്‍ക്കം?; ആരാധനാലങ്ങള്‍ക്ക് ഉള്‍പ്പെടെ അപ്രതീക്ഷിത ഇളവുകള്‍; ഞെട്ടിച്ച് മമത
കൊല്‍ക്കത്ത: കൊറോണ പ്രതിസന്ധിയുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്കഡൗണ്‍ മെയ് 31 ന് അവസാനിക്കാനിരിക്കെ അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജൂണ്‍ 1 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും ചില മാനദണ്ഡങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്ത് മാറ്റുന്നതിനോടൊപ്പം മറ്റ് മേഖലയിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഫാക്ട് ചെക്ക് ചെയ്യണം;ട്രംപിന്റെ ട്വിറ്റര്‍ പോലെ:സന്ദീപ്വാര്യര്‍
കേന്ദ്രവുമായി തര്‍ക്കം
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്നം നിലനില്‍ക്കെയാണ് മമതയുടെ പ്രഖ്യാപനം. കൊവിഡ് പ്രതിരോധത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തികരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കാമെന്നും തനിക്കതില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.
ആരാധനാലങ്ങള്‍ തുറക്കും
ഇത്തരത്തില്‍ പല അഭിപ്രായ ഭിന്നതകളും നിലനില്‍ക്കെയാണ് സംസ്ഥാനത്ത് മമതാ ബാനര്‍ജി പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. 'ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ച എന്നിവ തുറക്കാം. എന്നാല്‍ 10 പേരില്‍ കൂടുതലോ മറ്റ് കൂട്ടം കൂടലുകളോ അനുവദിക്കില്ല. ജൂണ്‍ 1 മുതല്‍ ഈ ഇളവ് പ്രാബല്യത്തില്‍ വരും.' മമതാ ബാനര്‍ജി അറിയിച്ചു.
ഇളവുകള്‍
എന്നാല്‍ ഒരു സമയത്ത് 10 പേരെ മാത്രമെ ആരാധനാലയങ്ങളില്‍ അനുവദിക്കുകയുള്ളൂവെന്നും കുടുതല്‍ ആളുകള്‍ ചേര്‍ന്നുള്ള പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാടക സര്‍ക്കാരും ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഇത് സംബന്ധിച്ച പ്രധാനമന്ത്രിക്ക് കത്തെഴുതുകയായിരുന്നു.
ശ്രമിക് ട്രെയിന്‍
സംസ്ഥാനത്തേക്ക് കുടിയേറ്റ തൊഴിലാളികളുടെ ട്രെയിനുകള്‍ എത്തുന്നതിനെതിരെയും മമത കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. ശ്രമിക് ട്രെയിനുകളില്‍ അവര്‍ തൊഴിലാളികളെ തിരുകി കയറ്റുകയാണ്. അവിടെ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. ഭക്ഷണമോ വെള്ളമോ ഇല്ലെന്നും മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോട് കൂടിയാലോചിക്കാതെയാണ് റെയില്‍വേ മന്ത്രാലയം സംസ്ഥാനത്തേക്ക് ട്രെയിനുകള്‍ അയക്കുന്നതെന്ന് നേരത്തെ മമത ആരോപിച്ചിരുന്നു.
ഞാനും റെയില്‍വേ മന്ത്രി
'ഞാനും റെയില്‍വേ മന്ത്രിയായിരുന്നു. നമുക്ക് ആവശ്യത്തിന് റാക്കുകള്‍ ഉണ്ടെന്ന് എനിക്കറിയാം. അവര്‍ ട്രെയിനുകളില്‍ കംമ്പാര്‍ട്ട്മെന്റുകള്‍ വര്‍ധിപ്പിക്കുകയും ഈ തിരക്കറ ഒഴിവാക്കുകയും ചെയ്യാം. ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കാം' മമത രൂക്ഷമായി വിമര്‍ശിച്ചു.
ട്രെയിനുകള്‍ ഓടാമെങ്കില്‍
ലോക്കഡൗണില്‍ ഇത്തരം ട്രെയിനുകള്‍ക്ക് ഓടാമെങ്കില്‍ രണ്ട് മാസമായി പൂട്ടി കിടക്കുകയും നിയന്ത്രണങ്ങള്‍ നിലനില്ക്കുകയും ചെയ്യുന്ന ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ തുറക്കാമെന്നും മമതാ ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ കൃത്യമായ വഴിയിലാണെന്നും നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവര് പുറത്ത് നിന്ന് എത്തുന്നവരാണെന്നും മമത ബാനര്‍ജി പറഞ്ഞു.
കൂടുതല്‍ ഇളവുകള്‍
നൂറ് ശതമാനം തൊഴിലാളികളെ ഉള്‍പ്പെടുത്തി കൊണ്ട് ജൂണ്‍ 1 മുതല്‍ തേയില, കയര്‍ വ്യവസായവലും പുനഃരാരംഭിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കാമെന്നും മമത നിര്‍ദേശം നല്കി. മെയ് 25 ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് എല്ലാ സംസ്ഥാനങ്ങളും പൂര്‍ണ്ണമായും അടച്ചിട്ടത്. പിന്നീട് പല ഘട്ടങ്ങളിലും ഇളവുകള്‍ അനുവദിച്ചെങ്കിലും ആരാധനാലയങ്ങള്‍ ഉള്‍പ്പെടയുള്ളവയ്ക്ക് നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു.
കൊവിഡ് കേസുകള്‍
ഇന്നലെ വരെ പശ്ചിമ ബംഗാളില്‍ 4536 കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 223 പേര് മരണപ്പെടുകയും ചെയ്തു. 1,75,769 സാമ്പിളുകളാണ് ഇതുവരേയും പരിശോധന നടത്തിയത്. വ്യാഴാച്ചയായിരുന്നു ഇവിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 344 പേര്‍ക്കായിരുന്നു പുതുതായി കൊവിഡ്. ഇതില്‍ 84 പേരും കൊല്‍ക്കത്തയിലായിരുന്നു.