സെയ്ഫുമൊത്ത് വേട്ടയാടി!! കുരുക്കിലാവുന്നത് ഒറ്റയ്ക്ക്, സല്‍മാന്റെ തലവര മാറ്റിയത് ആ ചിത്രം!!
കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സല്മാന് ഖാന് കുറ്റക്കാരന്‍
ജോധ്പൂര്‍: ബോളിവുഡിന്റെ മാസ്മരിക ലോകത്ത് ഏറ്റവും തിളങ്ങി നില്ക്കുന്ന സൂപ്പര്‍താരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് സാക്ഷാല്‍ സല്മാന് ഖാനാണ്. സ്ക്രീനില്‍ വില്ലന്മാരെ പറത്തിയടിക്കുകയും ആടിപ്പാടുകയും ചെയ്യുന്ന സല്മാന് പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ വിവാദ നായകനാണ്. സത്യം പറഞ്ഞാല്‍ ഈ ആക്ഷന്‍രംഗങ്ങള്‍ ജീവിതത്തിലും അദ്ദേഹം പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. നേരത്തെ ഉറങ്ങികിടക്കുന്നവരിലേക്ക് വണ്ടിയോടിച്ച് കയറ്റി ഒരാള്‍ മരിച്ചതും ഐശ്വര്യാ റായിയുമായുള്ള പ്രണയവും അതിന്റെ തകര്‍ച്ചയും വിവാദങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ച കാര്യങ്ങളാണ്.
ഇതില്‍ ഏറ്റവും ഗൗരവപ്പെട്ട സംഭവം കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ അദ്ദേഹത്തിനെതിരെയുള്ള കേസായിരുന്നു. ഇപ്പോഴിതാ അതേ കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന സൂപ്പര്‍ താരം സെയ്ഫ് അലിഖാന്, നീലം, സൊനാലി ബേന്ദ്രെ, തബു എന്നിവര്‍ കുറ്റവിമുക്തരായപ്പോള്‍ കുടുക്കിലായത് സല്മാന് ഖാന് മാത്രമാണ്. ബോളിവുഡ് ഏറ്റവുമധികം ആശ്രയിക്കുന്ന സൂപ്പര്‍ താരത്തിന് കിട്ടാന്‍ പോകുന്ന ശിക്ഷ അതെത്രയായാലും ബോളിവുഡിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. അതേസമയം സല്മാന് എന്ന സൂപ്പര്‍ താരത്തിന്റെ അസ്തമനമാണോ ഇതെന്നും കരുതേണ്ടതുണ്ട്.
ഹം സാത്ത് സാത്ത് ഹെ
സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഹം സാത്ത് സാത്ത് ഹേ. ആ ചിത്രമാണ് ഇപ്പോള്‍ സല്‍മാന്റെ തലവര തന്നെ മാറ്റിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ നടക്കുമ്പോള്‍ സല്‍മാന്‍ഖാനും മറ്റ് പേരും ചേര്‍ന്ന് കൃഷ്ണമൃഗത്തെ വെടിവെച്ച് കൊന്നെന്നാണ് കേസ്. രാത്രി യാത്രയ്ക്കിടെയായിരുന്നു സംഭവം. ഗോധ ഫാമില്‍ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് മാനുകളെ വെടിവച്ച് കൊന്നതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. എന്നാല്‍ കൂടെയുണ്ടായിരുന്നു സെയ്ഫ് അലിഖാനും തബുവിനുമെതിരെ തെളിവുകളില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 1998ല്‍ സല്‍മാന്റെ അസിസ്റ്റന്‍ഡുമാരായ ദുഷ്യന്ത് സിംഗ് ദിനേഷ് ഗാവ്റെ എന്നിവരാണ് കേസില്‍ ആരോപണം നേരിട്ട മറ്റുള്ളവര്‍.
തലവര മാറ്റി
വിനോദത്തിന്റെ ഭാഗമായി ചെയ്ത സംഭവം സല്‍മാന്റെ കരിയര്‍ തന്നെ തകര്‍ക്കുന്ന രീതിയില്‍ എത്തി നില്‍ക്കുകയാണ്. ഹം സാത്ത് സാത്ത് ഹേ ബോക്സോഫീസില്‍ സല്‍മാനിസം ഒരിക്കല്‍ കൂടി തെളിയിച്ചപ്പോള്‍ ജീവിതത്തിലും സല്‍മാന്റെ തലവര മാറ്റിയിരിക്കുകയാണ്. കേസില്‍ വിധിക്കുന്ന ശിക്ഷ ബോളിവുഡിനെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കേസില്‍ ഒരുവര്‍ഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. ഇത് ആറുവര്‍ഷം വരെ നീളാം. മൂന്നുവര്‍ഷം തന്നെ ലഭിച്ചാല്‍ സല്‍മാനെ മുന്നില്‍ കണ്ട് പണമിറക്കിയവര്‍ തകര്‍ന്ന് തരിപ്പണമാകും. വരാനിരിക്കുന്ന വമ്പന്‍ ചിത്രങ്ങളായ കിക്ക് 2, ദബാങ് 3 പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കും ഇത് തിരിച്ചടിയാവും. അതോടൊപ്പം സല്മാന് അഭിമാന പദ്ധതിയായി കാണുന്ന ഭാരത് എന്ന ചിത്രം ഇനിയും നീണ്ടുപോകുമെന്ന് ഉറപ്പായിരിക്കുകയാണ്. ബോളിവുഡ് എന്ത് ഇടപെടലാണ് ഈ കേസില്‍ നടത്തുക എന്ന് മാത്രമാണ് ഇനി ഉറ്റുനോക്കാനുള്ളത്.
നാട്ടുകാരുടെ എതിര്‍പ്പ് ചതിച്ചു
സല്മാന് എന്ന താരത്തോട് പോലീസുകാര്‍ക്കും വലിയ ആരാധനയുണ്ടായിരുന്നതാല്‍ തുടക്കത്തില്‍ ഈ സംഭവത്തില്‍ കേസെടുത്തിരുന്നില്ല. എ്ന്നാല്‍ ഇവിടെയുള്ള ബിഷ്നോയ് കമ്മ്യൂണിറ്റിയുടെ എതിര്‍പ്പുകളാണ് ഇപ്പോള്‍ സല്‍മാനെ അഴിക്കുള്ളിലാക്കിയിരിക്കുന്നത്. ഇവരുടെ പരാതി പ്രകാരമാണ് സല്‍മാനെതിരെ കേസെടുക്കാന്‍ പോലീസ്് തയ്യാറായത്. മൂന്നു കേസുകളായിരുന്നു സല്‍മാനെതിരെ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു കേസുകളില്‍ വിചാരണ കോടതി സല്മാന് കുറ്റക്കാരനാണ് എന്ന് വിധിച്ചിരുന്നെങ്കിലും രാജസ്ഥാന് ഹൈക്കോടതി ഇത് റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സല്‍മാനെതിരെ ഈ രണ്ടുകേസിലും മതിയായ തെളിവുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സല്‍മാനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ അഭിഭാഷകര്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതേസമയം ഇതിനെതിരെ അപ്പീല്‍ പോവാന്‍ സല്മാന് അവസരമുണ്ട്.
ലൈസന്‍സില്ലാത്ത തോക്കുകള്‍
സല്‍മാനില്‍ നിന്ന് രണ്ട് ലൈസന്‍സില്ലാത്ത തോക്കുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതുപയോഗിച്ചാണ് വേട്ടയാടിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടുതോക്കുകള്‍ക്കും നേരത്തെ ലൈസന്‍സുണ്ടായിരുന്നുവെന്നും വേട്ടയാടുമ്പോള്‍ ഇത് പുതുക്കിയിരുന്നില്ലെന്നും പോലീസ് പറയുന്നു. അതേസമയം ചിങ്കാര മാനുകളെ കൊന്ന കേസിലുള്ള അപ്പീല്‍ ഇപ്പോഴും സുപ്രീംകോടതിയിലുണ്ട്. കൃഷ്ണ മൃഗത്തിന്റെ ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ സല്‍മാന്റെ കാറില്‍ കണ്ട രക്തത്തിന്റെ സാംപിളുമായി യോജിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സല്മാന് തിരിച്ചടിയായിരിക്കുന്നത്. ഇപ്പോഴത്തെ കേസിലെ വിധി സല്മാന് ഏറ്റവും തിരിച്ചടിയുണ്ടാക്കുന്നത് കൂടെയുണ്ടായിരുന്നവരെ വെറുതെ വിട്ടു എന്നതാണ്. മുന്നോട്ടുള്ള പോക്കില്‍ ഇത് അദ്ദേഹത്തിന് ഗുണം ചെയ്യില്ല. 1998 സല്മാന് അറസ്റ്റിലായിരുന്നെങ്കില്‍ 1000 കോടി രൂപ ബോളിവുഡിന് നഷ്ടം വരുമായിരുന്നു. കേസിലെ വിധി വരുന്നതോട് കൂടി ഇപ്പോഴത്തെ നഷ്ടം എത്രയാവുമെന്ന് ഊഹിക്കാന്‍ പോലും സാധിക്കില്ല.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ നടൻ സൽമാൻ ഖാൻ കുറ്റക്കാരൻ; നാല് ബോളിവുഡ് താരങ്ങളെ കോടതി വെറുതെവിട്ടു
മലപ്പുറത്ത് വന്‍ തീപിടുത്തം; 18 വാഹനങ്ങള്‍ കത്തിനശിച്ചു, 20 എണ്ണം ഭാഗികമായും, ദുരന്തം ഇങ്ങനെ
ഇസ്ലാം മതത്തിലേക്കുള്ള കേരളത്തിലെ 89 പരിവർത്തനങ്ങൾ.. എൻഐഎ റിപ്പോർട്ടിലെ കണ്ടെത്തൽ രഹസ്യം!