അത്ര നല്ല കുട്ടിയല്ല ബോളിവുഡിന്റെ സല്ലു; സൽമാൻ ഖാനെതിരെ വേറെയും കേസുകൾ, അവിശ്വസനീയ കഥകളും...
ബോളിവുഡ് ചിത്രം 'ഹം സാത്ത് സാത്ത് ഹേ'യുടെ ചിത്രീകരണത്തിന് ഇടയിലാണ് സൽമാൻ 3 കേസുകളിൽ പ്രതിയായത്
മുംബൈ: സല്‍മാന്‍ ഖാന്‌റെ കരിയറില്‍ ഉടനീളം അദ്ദേഹത്തെ വേട്ടയാടിയതായിരുന്നു ആയുധം കൈവശം വച്ച കേസ്. സല്‍മാന്‍ ഖാനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി എന്ന വിധിയോടെ ആശ്വസമാകുന്നത് 19 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കാണ്. 1998ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ജോധ്പൂരില്‍ എത്തിയപ്പോഴാണ് ലൈസന്‍സ് ഇല്ലാത്ത തോക്ക് കൈവശം വച്ചു എന്ന കേസില്‍ സല്‍മാന്‍ അറസ്റ്റില്‍ ആകുന്നത്. കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുണ്ട് ബോളിവുഡിന്റെ മസിൽ മാൻ. കേസിന്‌റെ നാള്‍ വഴികള്‍ ഇതാ...
1998 ഒക്ടോബറിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. ഇന്ത്യന്‍ ആംമ്‌സ് ആക്റ്റ് 325, 327 പ്രകാരമായിരുന്നു ഇത്. ലൈസന്‍സ് ഇല്ലാത്ത 0.22 റൈഫിളും, 0.32 റിവോള്‍വറും ഉപയോഗിച്ച് കൃഷണമൃഗത്തെ വേട്ടയാടി എന്നതായിരുന്നു കേസ്.
'ഹം സാത്ത് സാത്ത് ഹേ ' എന്ന ഹിന്ദി ചിത്രത്തിന്‌റെ ഷൂട്ടിങ്ങിനായി രാജസ്ഥാനില്‍ എത്തിയതായിരുന്നു സല്‍മാന്‍ ഖാനും സംഘവും. ഷൂട്ടിംഗിന്‌റെ ഇടവേളയില്‍ സഹതാരങ്ങളായ സെയ്ഫ് അലി ഖാന്‍, സൊണാലി ബാന്ദ്ര, തബു എന്നിവര്‍ക്കൊപ്പം 2 കൃഷ്ണ മൃഗങ്ങളെ വെടിവെച്ചു എന്നാണ് എഫ്‌ഐആര്‍.
തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിത് എന്ന് വിചാര വേളയില്‍ സല്‍മാന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 2 തവണയാണ് മൊഴി നല്‍കാനായി സല്‍മാന്‍ രാജസ്ഥാനില്‍ എത്തിയത്. അപ്പോഴെല്ലാം താന്‍ നിരപരാധിയാണെന്ന് താരം ആവര്‍ത്തിച്ചു.
കൃഷ്ണമൃഗങ്ങളെ വേട്ടയാടുമ്പോള്‍ സല്‍മാന് ഒപ്പം ഉണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, സൊണാലി ബാന്ദ്ര, തബു എന്നിവരില്‍ നിന്നും ജോധ്പൂര്‍ കോടതി മൊഴി എടുത്തിരുന്നു.
അത്യപൂര്‍വ്വ മൃഗങ്ങളായ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിന് വന്യജീവി സംരക്ഷണ നിയമ പ്രകാരവും സല്‍മാനെതിരെ കേസ് ഉണ്ടായിരുന്നു.
2006ല്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി എന്ന കേസില്‍ സല്‍മാനെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ കോടതിയുടെ അനുമതിയോടെ അല്ലാതെ രാജ്യം വിട്ട് പോകില്ലെന്ന ഉറപ്പിന്മേല്‍ ശിക്ഷ റദ്ദാക്കി. 2013ല്‍ ഹൈക്കോടതി വിദേശ യാത്ര നടത്താനുള്ള അനുമതി നല്‍കി. 2016ല്‍ സല്‍മാന്‍ ഖാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
ശിങ്കാര്‍ മാനുകളെ വേട്ടയാടിയതിനും സല്‍മാന്‍ ഖാനെതിരെ കേസ് ഉണ്ട്. 'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്‌റെ തന്നെ ഷൂട്ടിംഗിന് ഇടേയാണ് ഇതും സംഭവിച്ചത്. 1998 സെപ്റ്റംബര്‍ 26, 27 തിയ്യതികളിലായിരുന്നു ഈ സംഭവം. വന്യജിവി സംരക്ഷണ വകുപ്പിലെ സെക്ഷന്‍ 51 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആയുധം കൈവശം വച്ച കേസിലും വന്യജീവി സംരക്ഷ കേസിലും സല്‍മാന്‍ ഖാനെ കഴിഞ്ഞ വര്‍ഷം കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ വിധിയെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.
ജോധ്പൂര്‍ കോടതി സല്‍മാനെ 2 തവണ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ബോളിവുഡ് ഒന്നടങ്കം താരത്തിനായി നിലകൊണ്ട സമയം ആയിരുന്നു അത്.
റോഡ് അരികില്‍ കിടന്ന് ഉറങ്ങിയ ആളെ വാഹനമിടിച്ച് കൊന്ന കേസിലും പ്രതിയായിരുന്നു സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഓടിച്ചിരുന്ന ആഡംബരകാര്‍ ഫുട്പാത്തില്‍ കിടന്ന് ഉറങ്ങുന്നവരുടെ ദേഹത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു. എന്നാല്‍ താരം അല്ല, താന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നെന്ന് വെളിപ്പെടുത്തി ഡ്രൈവര്‍ രംഗത്തെത്തി. ഈ കേസിലും സല്‍മാനെ വെറുതെ വിട്ടിരുന്നു.