അലിഗഡ് സംഘര്‍ഷം; ബൈക്കുകള്‍ തകര്‍ത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
ലഖ്നൗ: അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ പൗരത്വ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബൈക്കുകള്‍ തകര്‍ത്ത സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉത്തര്‍പ്രദേശ് ഡിജപിക്ക് കോടതി നിര്‍ദ്ദേശം നല്കി. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
പൗരത്വ നിയമത്തിനെതിരെ ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അലിഗഡ് സര്‍വ്വകലാശാലയിലും പ്രതിഷേധം നടന്നത്. ഡിസംബര്‍ 15 നായിരുന്നു ഇത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ കാമ്പസിനകത്ത് വെച്ച ബൈക്കുകള്‍ പോലീസുകാര്‍ തകര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സമയബന്ധിതമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്കി.
സര്‍വ്വകലാശാലയില്‍ നടന്ന പോലീസ് അതിക്രത്തിനെതിരെ മുഹമ്മദ് അമന് ഖാന് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, ജസ്റ്റിസ് സമിത് ഗോപാല്‍ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റെ വിധി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി എട്ടിന് ദേശീയ മനുഷ്യാവകാശ കമ്മീഷനോട് (എൻഎച്ച്ആർസി) അന്വേഷണം നടത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ആറംഗ സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സമിതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്നും ഡിജിപിയോടും സര്‍വ്വകലാശാല വൈസ് ചാന്‍സിലറോടും കോടതി നിര്‍ദ്ദേശിച്ചു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.