വാരണാസിയിൽ മോദിക്ക് കുരുക്ക്; മുൻ സൈനികന്റെ ഹർജിയിൽ അലഹബാദ് ഹൈക്കോടതി നോട്ടീസ് അയച്ചു
അലഹബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ നിന്നും നരേന്ദ്ര മോദി മത്സരിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹദൂർ യാദവാണ് മോദിക്കെതിരെ ഹർജി സമർപ്പിച്ചത്.
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത, അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു
വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ തേജ് ബഹദൂർ യാദവ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളുകയായിരുന്നു. പത്രികയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് പത്രിക സമർപ്പിച്ചതെങ്കിലും പിന്നീട് എസ്-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി തേജ് ബഹദൂർ യാദവിനെ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യം സ്ഥാനാർത്ഥിയായി നിശ്ചയിച്ച ശാലിനി യാദവിനെ മാറ്റിയാണ് സഖ്യം തേജ് ബഹദൂർ യാദവിനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ നാമനിർദ്ദേശ പത്രിക തള്ളിയത് തിരിച്ചടിയായി.
പ്രധാനമന്ത്രിയുടെ ഉത്തരവ് അസുസരിച്ചാണ് വാരണാസിയിൽ തന്റെ പത്രിക തള്ളിയതെന്നും അതിനാൽ മോദിയുടെ സ്ഥാനാർത്ഥിത്വം അസാധുവാക്കണമെന്നും തേജ് ബഹദൂർ ഹർജിയിൽ ആവശ്യം ഉന്നയിക്കുന്നുണ്ട്. അടുത്ത മാസം 21ന് കേസിൽ വീണ്ടും വാദം കേൾക്കും.
സൈനികർക്ക് വിതരണം ചെയ്യുന്ന മോശം ഭഷണത്തെക്കുറിച്ചുള്ള ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചതിനാണ് 2017ൽ തേജ് ബഹദൂറിനെ ബിഎസ്എഫ് പുറത്താക്കുന്നത്. സൈന്യത്തിന്റെ പേരിൽ വോട്ട് തേടിയ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ സൂചകമായാണ് തേജ് ബഹദൂർ യാദവ് സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചത്.