കൊവിഡ് ആശുപത്രിയിൽ മരിച്ച രോഗിയുടെ സംസ്കാരം കഴിഞ്ഞു: വീട്ടുകാരറിഞ്ഞത് നാല് ദിവസത്തിന് ശേഷം
കൊൽക്കത്ത: പശ്ചിമബംഗാളിൽ കൊറോണ ബാധിച്ചയാളുടെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ ദഹിപ്പിച്ചു. ബംഗാളിലെ എംആർ ബേഗൂർ ആശുപത്രിയിലാണ് സംഭവം. മെയ് അഞ്ചിന് ആശുപത്രിയിൽ വിളിച്ച് കുടുംബാംഗങ്ങൾ വിളിച്ച് ഹരിനാഥ് സെന്നിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും തങ്ങൾക്ക് അറിയില്ലെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. എന്നാൽ മെയ് ആറിന് കുടുംബാംഗങ്ങൾ വീണ്ടും വിളിച്ച് അന്വേഷിച്ചപ്പോൾ നാല് ദിവസം മുമ്പ് ഇദ്ദേഹം മരിച്ചെന്ന വിവരമാണ് ആശുപത്രി അധികൃതർ നൽകിയത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.
കൊവിഡുമായി ഏറ്റവും കൂടുതൽ നാളായി ചികിത്സയിൽ കഴിയുന്നത് കൊല്ലത്തെ വീട്ടമ്മ, 48 ദിവസം!
മരണവും സംസ്കാരവും അറിയിച്ചില്ല
കൊവിഡ് ആശുപത്രിയിൽ വെച്ച് രോഗി മരിച്ചതോടെ ആശുപത്രി അധികൃതർ ഇക്കാര്യം മരണത്തെക്കുറിച്ചോ മൃതദേഹം സംസ്കരിച്ചതിനെക്കുറിച്ചോ തങ്ങളെ അറിയിച്ചില്ലെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. പിതാവിന്റെ നില വഷളായെന്ന് മെയ് ഒന്നിനാണ് ആശുപത്രി അധികൃതർ ഫോണിൽ വിളിച്ചറിയിക്കുന്നത്. എന്നിട്ട് പോലും അദ്ദേഹം മരിച്ച കാര്യമോ മൃതദേഹം സംസ്കരിച്ച കാര്യമോ ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും അദ്ദേഹത്തിന്റെ മകൻ അരിജിത് സാഹയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മക്കളും ഭാര്യമാരും നിരീക്ഷണത്തിൽ
സെൻ മരിച്ച സംഭവം അറിഞ്ഞതോടെ രോഗിയായ അദ്ദേഹത്തിന്റെ ഭാര്യ, രണ്ട് ആൺമക്കൾ അവരുടെ ഭാര്യമാർ എന്നിവരെ ബംഗാൾ സർക്കാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ പിതാവ് മരിച്ചെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് അറിയില്ലായിരുന്നുവെന്നും ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്നുമാണ് മകൻ അരിജിത് ഇന്ത്യടുഡേ ടിവിയോട് പ്രതികരിച്ചത്.
ഒരുവശം തളർന്ന രോഗി
സ്ട്രോക്ക് വന്ന് വലതുവശം തളർന്ന് കിടപ്പിലായ സാഹയ്ക്ക് ഏപ്രിൽ 29ന് എൻആർഎസ് മെഡിക്കൽ കോളേജിൽ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇദ്ദേഹത്തെ കൊറോണ രോഗികളെ ചികിത്സിക്കുന്ന എംആർ ബംഗൂർ ആശുപത്രിയിലേക്ക് മാറ്റുന്നത്. മരണവാർത്ത സ്ഥിരീകരിക്കുന്നതിനായി വീണ്ടും വിളിച്ചപ്പോൾ ആശുപത്രി വനിതാ ജീവനക്കാരി പരുഷമായി സംസാരിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. കൊൽക്കത്ത കോർപ്പറേഷനാണ് മൃതദേഹം കൊണ്ടുപോയതെന്നും ആശുപത്രി അധികൃതർ പറഞ്ഞതായും അരിജിത് പറയുന്നു.
വെളിപ്പെടുത്തില്ലെന്ന്
നിങ്ങൾ എന്റെ പേര് അറിയേണ്ട ആവശ്യമില്ലെന്ന് അവർ പറഞ്ഞെന്നും അരിജിത് പറയുന്നു. എന്നാൽ രാവിലെ പത്ത് മണിക്കും രാത്രി എട്ട് മണിക്കും ഇടയിൽ ഒരു വനിതാ ജീവനക്കാരി മാത്രമാണുണ്ടായിരുന്നത്. അതെല്ലാവർക്കും അറിയാം. തന്റെ പേരോ വിവരങ്ങളോ പങ്കുവെക്കില്ലെന്നാണ് ആദ്യം അവർ പറഞ്ഞത്. ഇക്കാര്യം മരിച്ചയാളുടെ മകൻ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
മരിച്ചതിന് രേഖകളില്ല
കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ 70കാരൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരിൽ നിന്ന് കുടുംബത്തിന് മരണസർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം സാക്ഷ്യപ്പെടുത്തുന്നത്. ഇതോടെ കൊറോണ രോഗികളെ ദഹിപ്പിക്കുന്ന ശ്മശാനത്തെക്കുറിച്ചുള്ള വിവരങ്ങളും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. മരണാനന്തര ചടങ്ങുകൾക്കായി അസ്ഥി പെറുക്കി സൂക്ഷിക്കുന്നതിന് വേണ്ടിയാണ് വിവരങ്ങൾ ആരാഞ്ഞതെങ്കിലും ഒരു തരത്തിലും കുടുംബത്തോട് സഹകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല.
നിരസിച്ച് ആശുപത്രി
കുടുംബത്തിന്റെ വാദങ്ങൾ തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കുടുംബത്തിന്റേതായി നൽകിയ നമ്പറിൽ വിളിച്ച് മരണവിവരം അറിയിച്ചതായുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. ശിശിർ നസ്കർ ചൂണ്ടിക്കാണിക്കുന്നത്. ചട്ടം അനുസരിച്ച് അസിസ്റ്റൻറ് സൂപ്രണ്ടാണ് മരിച്ചയാളുടെ ബന്ധുക്കളെ മരണവിവരം അറിയിച്ചത്. കുടുംബാംഗങ്ങൾ ബന്ധപ്പെടാത്ത സാഹചര്യത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് ചട്ടം. ബന്ധുക്കൾ ബന്ധപ്പെടാത്തതിനാൽ ആരോഗ്യ വകുപ്പ് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനെ വിവരമറിയിക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം. ഇക്കാര്യം പോലീസിൽ അറിയിച്ചോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നാണ് ഡോക്ടറുടെ പ്രതികരണം.