ഹരിയാന കോൺഗ്രസിലെ വിഭാഗീയത തെരുവിൽ! നേതാവ് സോണിയയുടെ വീടിന് മുന്നിൽ, പിളർത്തും
ദില്ലി: തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പേ തന്നെ സമ്പൂര്‍ണ പതനത്തിലേക്ക് കൂപ്പ് കുത്തി ഹരിയാന കോണ്‍ഗ്രസ്. പാര്‍ട്ടിക്കുളളിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ പിളര്‍പ്പിനെ അടക്കം മുന്നില്‍ കാണുകയാണ് കോണ്‍ഗ്രസ്. ഏറ്റവും ഒടുവിലായി സീറ്റ് വില്‍പ്പന എന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.
മുന്‍ ഹരിയാന പിസിസി അധ്യക്ഷന്‍ അശോക് തന്‍വീര്‍ ആണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അടക്കം പിടിച്ച് കുലുക്കി തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഇടഞ്ഞ് നിന്ന ഭൂപീന്ദര്‍ ഹൂഡയെ അനുനയിപ്പിച്ച് ആശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിനിത് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
അടിവേര് വരെയിളകി കോൺഗ്രസ്
ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനാവും എന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രചരണ രംഗത്ത് ബിജെപിയുടെ മുന്നേറ്റം. മറുവശത്ത് പ്രതിപക്ഷത്തെ ഐക്യമില്ലായ്മയും പാര്‍ട്ടിക്കുളളിലെ ചേരിപ്പോരും കൊണ്ട് നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിംഗ് ഹൂഡയും മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വീറും തമ്മിലുളള ഭിന്നതയാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കുന്നത്.
പണം വാങ്ങി സീറ്റ് വിറ്റു
തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കവേയാണ് തന്‍വീര്‍ നേതൃത്വത്തിന് എതിരെ തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഹൂഡയും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും അടക്കമുളളവരെ ഉള്‍പ്പെടുത്തി 84 സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ അശോക് തന്‍വറിന് സീറ്റ് നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് സീറ്റ് വില്‍പ്പന നടത്തുകയാണ് എന്നാണ് തന്‍വറിന്റെ ആരോപണം.
നേതൃത്വത്തിനെതിരെ ആരോപണം
കോടികള്‍ വാങ്ങി ഹരിയാന കോണ്‍ഗ്രസ് നേതൃത്വം സീറ്റ് വില്‍പന നടത്തി എന്നാണ് ആക്ഷേപം. ഹരിയാന തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതി ചെയര്‍മാന്‍ കൂടിയായ ഹൂഡ, സംസ്ഥാനത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, പിസിസി അധ്യക്ഷ കുമാരി ശെല്‍ജ എന്നിവരെ ഉന്നമിട്ടാണ് തന്‍വറിന്റെ ആക്രമണം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നില്ലെന്ന് തന്‍വര്‍ ആരോപിക്കുന്നു.
ബിജെപി വിളിച്ചിട്ടും പോയില്ല
ഭൂപീന്ദര്‍ ഹൂഡ പണം വാങ്ങിയും പാര്‍ട്ടിയിലെ തന്റെ ഇഷ്ടക്കാര്‍ക്കുമായി സീറ്റ് വീതം വെപ്പ് നടത്തിയെന്നും തന്‍വര്‍ ആരോപിക്കുന്നു. അഞ്ച് കോടി രൂപയ്ക്കാണ് സോഹ്ന സീറ്റ് വില്‍പ്പന നടത്തിയത്. കോണ്‍ഗ്രസില്‍ നിന്നും 11 എംഎല്‍എമാര്‍ ഇതിനകം തന്നെ ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞു. മൂന്ന് മാസത്തിനിടെ 6 തവണ ബിജെപി തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്നും എന്നാല്‍ കൂറ് കാരണം താന്‍ പോയില്ലെന്നും അശോക് തന്‍വര്‍ വ്യക്തമാക്കി.
സോണിയയുടെ വീടിന് മുന്നിൽ
സീറ്റ് വില്‍പ്പന ആരോപിച്ച് അനുയായികളുമായി ദില്ലിയില്‍ എത്തിയ അശോക് തന്‍വര്‍ സോണിയാ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലെത്തി പ്രതിഷേധ പ്രകടനവും നടത്തി. 2014 മുതല്‍ 5 വര്‍ഷക്കാലം ഹരിയാന പിസിസി അധ്യക്ഷനായിരുന്നു അശോക് തന്‍വര്‍. ഭൂപീന്ദര്‍ ഹൂഡയുമായുളള ഭിന്നതയെ തുടര്‍ന്നാണ് തന്‍വറിന്റെ കസേര തെറിക്കുന്നത്. പാര്‍ട്ടിയെ പിളര്‍ക്കാന്‍ ഒരുങ്ങി നിന്ന ഹൂഡയെ അനുനയിപ്പിക്കാന്‍ പിസിസി അധ്യക്ഷനെ മാറ്റുകയായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
പാർട്ടി പിളർപ്പിലേക്കോ
തന്‍വറിന് പകരം ഹൂഡയ്ക്ക് വേണ്ടപ്പെട്ട കുമാരി ശെല്‍ജയെ ആണ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്. പാര്‍ട്ടി പൂര്‍ണമായും ഹൂഡയുടെ കയ്യില്‍ എത്തിയോടെയാണ് തന്‍വീര്‍ കലാപമുയര്‍ത്തി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ദേശീയ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കും എന്നാണ് തന്‍വീര്‍ നല്‍കുന്ന സൂചന. ഇതോടെ തന്‍വീര്‍ പാര്‍ട്ടി പിളര്‍ത്തുമോ എന്ന ആശങ്കയിലാണ് ഹരിയാന കോണ്‍ഗ്രസ്.