ഫണ്ട് വെട്ടിപ്പും വോട്ട് കച്ചവടവും നടത്തി, കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം
പത്തനംതിട്ട: കേരളത്തിൽ താമര വിരിയിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. തിരുവനന്തപുരവും പത്തനംതിട്ടയുമായിരുന്നു ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന രണ്ട് മണ്ഡലങ്ങൾ. ശബരിമല പ്രതിഷേധങ്ങൾ നേട്ടമാകുമെന്ന് പ്രതീക്ഷിച്ച പത്തനംതിട്ടയിൽ പക്ഷെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല.
അമിത് ഷായുടെ പിൻഗാമി ഭൂപേന്ദ്ര യാദവ്? ജെപി നദ്ദയെ തള്ളി അപ്രതീക്ഷിത നീക്കമെന്ന് റിപ്പോർട്ട്
തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ ഫണ്ട് വെട്ടിപ്പും വോട്ട് കച്ചവടവും നടത്തിയെന്ന ആരോപണം ഉന്നയിച്ച് ഒരു ലഘുലേഖ പ്രചരിക്കുന്നു. പത്തനംതിട്ടയിൽ നിന്നുമാണ് രേഖ പ്രചരിക്കാൻ ആരംഭിച്ചത്. രസിക്കാത്ത സത്യങ്ങൾ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ലഘുലേഖയിൽ കെ സുരേന്ദ്രനെതിരെ പേരെടുത്താണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സുരേന്ദ്രൻ സ്ഥാനാർത്ഥി
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ച് കേരളത്തിൽ താമര വിരിയിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇക്കുറി മത്സരത്തിനിറങ്ങിയത്. പത്തനംതിട്ട മണ്ഡലത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷനായ ശ്രീധരൻ പിള്ളയും കെ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. ശബരിമല സമരങ്ങളുടെ മുൻ നിരയിൽ നിന്ന് പൊരുതിയ കെ സുരേന്ദ്രനെ ഒടുവിൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
പരാജയം
ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തിൽ മികച്ച പ്രതീക്ഷകളാണുണ്ടായിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. 44613 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് പത്തനംതിട്ടയിൽ വിജയിച്ചത്. വീണാ ജോര്ജ് 335476 വോട്ട് നേടിയപ്പോൾ ബിജെപിയുടെ കെ സുരേന്ദ്രനും മൂന്ന് ലക്ഷത്തിലേറെ വോട്ടുകള് നേടി. വിജയിക്കാനായില്ലെങ്കിലും വോട്ട് വിഹിതം കൂട്ടാനായത് ബിജെപിക്ക് നേട്ടമായി.
ആരോപണം
പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അടൂർ പ്രകാശുമായി ചേർന്ന് വോട്ട് കച്ചവടം നടത്തിയെന്നാണ് ലഘുലേഖയിൽ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതിനായി അടൂർ പ്രകാശിന്റെ ബന്ധുവിന്റെ ഉടമസ്ഥയിലുള്ള തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ചർച്ച നടത്തിയതായും ലഘുലേഖയിൽ പറയുന്നു.
പകരത്തിന് പകരം
ആറ്റിങ്ങലിൽ അടൂർ പ്രകാശിന് ബിജെപി വോട്ട് മറിച്ച് നൽകും. അടൂർ പ്രകാശ് വിജയിച്ചാൽ കോന്നി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരും. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ എത്തും. അപ്പോൾ പ്രത്യുപകാരമായി അടൂർ പ്രകാശ് കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിക്കുവെന്നും ബിജെപിയെ സഹായിക്കുമെന്നും ഇരുവരും തമ്മിൽ ധാരണ ഉണ്ടാക്കിയതായാണ് ആരോപണം. ആറ്റിങ്ങലിൽ സിറ്റിംഗ് എംപിയായ എ സമ്പത്തിനെ പരാജയപ്പെടുത്തിയാണ് അടൂർ പ്രകാശ് വിജയിച്ചത്. ശോഭാ സുരേന്ദ്രനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥി.
തിരഞ്ഞെടുപ്പ് ഫണ്ട്
അടൂർ പ്രകാശ് 25 ലക്ഷം രൂപ കെ സുരേന്ദ്രന് തിരഞ്ഞെടുപ്പ് ഫണ്ടായി നൽകിയെന്നും ലഘുലേഖയിൽ പറയുന്നു. പാർട്ടി സംസ്ഥാന നേതൃത്വം നൽകിയ 5 കോടിക്ക് പുറമെ രണ്ട് കോടി 85 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടായി പ്രമുഖ വ്യക്തികൾ കെ സുരേന്ദ്രന് നൽകിയിരുന്നു. ഈ തുകയിൽ നിന്നും 35 ലക്ഷം മാത്രമാണ് കെ സുരേന്ദ്രൻ നേതൃത്വത്തിന് കൈമാറിയതെന്നും ആരോപണം ഉന്നയിക്കുന്നു.
പ്രതിസന്ധി
പത്തനംതിട്ട മണ്ഡലത്തിൽ പലയിടത്തും തിരഞ്ഞെടുപ്പിൽ പാർട്ടി ഘടകങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി നേതൃത്വം സുരേന്ദ്രനെ അറിയിച്ചിരുന്നു. എന്നാൽ പണം കൈവശം ഉണ്ടായിരുന്നിട്ടും ഒരു രൂപ പോലും നൽകാൻ സുരേന്ദ്രൻ തയാറായില്ലെന്ന് നോട്ടീസിൽ പറയുന്നു. ഇതിന് മുമ്പും കെ സുരേന്ദ്രൻ ഫണ്ട് തിരിമറി നടത്തിയിട്ടുണ്ടെന്നും നോട്ടീസിൽ ആരോപണം ഉന്നയിക്കുന്നുണ്ട്.
കാസർഗോഡ് തിരഞ്ഞെടുപ്പിൽ
കാസർഗോഡ് മണ്ഡലത്തിൽ നടന്ന 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിലും കെ സുരേന്ദ്രൻ ഫണ്ട് തിരിമറി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നത്. ഒന്നരക്കോടി രൂപയാണ് പ്രചാരണത്തിനായി നൽകിയത് ഇതിന് പുറമെ സംഭാവനയായും തുക ലഭിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് അവതരിപ്പിക്കുകയോ നേതൃത്വത്തിന് കണക്ക് നൽകുകയോ ചെയ്തിട്ടില്ലെന്ന് ലഖുലേഖയിൽ ആരോപിക്കുന്നു. അതേ സമയം ആരോപണം നിഷേധിച്ച് കെ സുരേന്ദ്രൻ വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്.