അവധി നൽകിയില്ല: ആർപിഎഫ് ഉദ്യോസ്ഥൻ മേലുദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി
ഷില്ലോങ്: അവധി അനുവദിക്കാത്ത മേലുദ്യോഗസ്ഥനെ ആർപിഎഫ് ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു. മേഘാലയയിലെ സൗത്ത് ഷില്ലോങ്ങിൽ ഞായറാഴ്ചയായിരുന്നു സംഭവം. റെയിൽവേ പോലീസ് അസിസ്റ്റന്റ് കമാൻഡന്റ് മുകേഷ് സി ത്യാഗിയാണ് സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.45ഓടെയായിരുന്നു സംഭവം. അവധി അനുവദിക്കാത്തതിനെ തുടർന്നുള്ള തർക്കത്തിനിടെ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
കോൺസ്റ്റബിൾ ദേഷ് വാൽ 13 റൗണ്ട് വെടിയുതിർക്കകയായിരുന്നുവെന്നാണ് മേഘാലയ പോലീസ് ചൂണ്ടിക്കാണിക്കുന്നത്. മറ്റ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർക്കും വെടിവെയ്പിൽ പരിക്കേറ്റിട്ടുണ്ട്. കോൺസ്റ്റബിൾ ജോഗീന്ദർ കുമാർ, സബ് ഇൻസ്പെക്ടര്‍ ഓം പ്രകാശ് യാദവ്, ഇൻസ്പെക്ടർ പ്രദീപ് മീന എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. വെടിവെയ്പിൽ പരിക്കേറ്റവരെ നോർത്ത് ഈസ്റ്റ് ഇന്ദിരാഗാന്ധി റീജിയണൽ മെഡിക്കൽ സയന്‍സിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റെയിൽവേ പോലീസ് അസിസ്റ്റന്റ് കമാൻഡന്റ് മുകേഷ് സി ത്യാഗിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കോൺസ്റ്റബിൾ ദേഷ് വാൽ അറസ്റ്റിലായിട്ടുണ്ട്. കോൺസ്റ്റബിളിന്റെ സർവീസ് റൈഫിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സൗത്ത് വെസ്റ്റ് ഖാസി ഹിൽസിലെ മോക്കിറാവത്തിലെ ആർപിഎഫ് ക്യാമ്പിൽ വച്ച് ഞായറാഴ്ചയായിരുന്നു സംഭവം.
മേഘാലയയിൽ ഫെബ്രുവരി ആദ്യവാരം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥി ജോന്നാതൻ സാങ്മ സ്ഫോടനത്തിൽ മരിച്ചതിനെ തുടർന്ന് വില്യംനഗറിലെ തിരഞ്ഞെടുപ്പ് മാർച്ച് മൂന്നിലേയ്ക്ക് മാറ്റിയിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി സ്ഥാനാർത്ഥിയായിരുന്നു സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജോന്നാതൻ. ഫെബ്രുവരി 18ന് തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തിന് നേരെയാണ് സ്ഫോടനമുണ്ടായത്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ഗാരോ കുന്നുകളിൽ വച്ചായിരുന്നു സംഭവം. സംസ്ഥാനത്തെ 59 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള സേനാവിന്യാസത്തെ ഇത് ബാധിക്കില്ലെന്ന് സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.