ആം ആദ്മിയുമായുള്ള സഖ്യം; പുകഞ്ഞ് ഹരിയാന കോൺഗ്രസ്, യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ഭൂപേന്ദർ ഹൂഡ
നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മിയുമായി സഖ്യമുണ്ടക്കണമെന്ന നേതൃത്വത്തിന്റെ നിർദ്ദേശത്തിൽ പുകഞ്ഞ് ഹരിയാന കോൺഗ്രസ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡയാണ് സഖ്യത്തിനെതിരെ രംഗത്തെത്തിയത്. നേതൃനീക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന പാർട്ടി യോഗത്തിൽ നിന്നും ഹൂഡ ഇറങ്ങിപ്പോയതായും റിപ്പോർട്ടുകൾ ഉണ്ട്.
സംസ്ഥാനത്ത് വലിയ വിജയപ്രതീക്ഷയിലാണ് ഇത്തവണ കോൺഗ്രസ്. എന്നിരുന്നാലും ബി ജെ പിയെ വീഴ്ത്താൻ ആം ആദ്മി പോലുള്ള പാർട്ടികളുമായുള്ള സഖ്യം അനിവാര്യമാണെന്ന നിലപാടിലാണ് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും. ഈ സാഹചര്യത്തിലാണ് ആം ആദ്മിയുമായി സഖ്യചർച്ചകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ തുടക്കം മുതൽ തന്നെ ഇത്തരം ചർച്ചകളിൽ സംസ്ഥാന നേതൃത്വം എതിർപ്പ് ഉയർത്തുന്നുണ്ട്. ഹൂഡ ക്യാമ്പാണ് സഖ്യം ആവിശ്യമില്ലെന്ന നിലപാടിൽ തുടരുന്നത്.

നിലവിൽ ആം ആദ്മി 20 സീറ്റാണ് മത്സരിക്കാൻ ആവശ്യപ്പെടുന്നത്. ഇതിൽ പെഹോവ, കലയാത്, ജിന്ദ് തുടങ്ങിത പല സീറ്റുകളും ഹൂഡയുടെ അനുയായികളുടെ സീറ്റുകളാണ്. ഇതാണ് ഹൂഡ ക്യാമ്പിൽ അമർഷത്തിന് വഴിവെച്ചത്. സീറ്റ് വിഭജനം ചർച്ച ചെയ്യാനായി ഒരു സബ് കമ്മിറ്റിയെ നേതൃത്വം രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സബ് കമ്മിറ്റി യോഗത്തിൽ നിന്നും ഹൂഡയും സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാനും ഇറങ്ങിപ്പോയി. സംസ്ഥാനത്തിന്റെ ചുനതലയുള്ള ദീപക് ബാർബറിയ ഇടപെട്ട് ഇരുവരേയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല.
ആം ആദ്മിയുമായി മാത്രമല്ല രണ്ടോ മൂന്നോ സീറ്റുകൾ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് നൽകാനും നേതൃത്വം ആവശ്യപ്പെടുന്നുണ്ടെന്നാണ് ഹൂഡയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതെല്ലാമാണ് നേതാക്കളെ ചൊടിപ്പിച്ചതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനിടെ തന്‌റെ ക്യാമ്പിൽ നിന്നുള്ള ചില നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നതം ഭൂപേന്ദർ ഹൂഡയെ ചൊടിപ്പിച്ചിട്ടുണ്ട്.
സിറ്റിങ് എം എൽ എമാർക്ക് സീറ്റ് നൽകണം എന്നതായിരുന്നു നേരത്തേ എ ഐ സി സി നിർദ്ദേശം. 28 എം എൽ എമാരാണ് കോൺഗ്രസിന് ഉള്ളത്. എന്നാൽ ചില സിറ്റിങ് എം എൽ എമാരെ ഒഴിവാക്കാനാണ് ഇപ്പോൾ ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. സമൽഖയിൽ നിന്നുള്ള ധരം സിംഗ് ചോക്കർ, സോനിപത്തിൽ നിന്നുള്ള സുരേന്ദർ പൻവാർ, മഹേന്ദ്രഗഡിൽ നിന്നുള്ള റാവു ദൻ സിംഗ് തുടങ്ങി ഹൂഡ ക്യാമ്പിൽ നിന്നുള്ളവരെ പുറത്ത് നിർത്താനാണ് തീരുമാനം. വിവിധ കേസുകളിലായി ഇഡി അന്വേഷണം നേരിടുന്നവരാണിവർ.
എന്തായാലും ആം ആദ്മിയുമായി സഖ്യം എന്ന നിലപാടിൽ തന്നെ മുന്നോട്ട് പോകാനാണ് നേതൃത്വം നിർദ്ദേശിക്കുന്നതെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടെുന്നത്.












Click it and Unblock the Notifications