തെലങ്കാനയിൽ ടിഡിപി സഖ്യം കനത്ത തിരിച്ചടിയാകും; പ്രജാകൂട്ടമി തുടരേണ്ടതില്ലെന്ന് കോൺഗ്രസ് നേതാക്കൾ
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും തമ്മിലുള്ള സഖ്യത്തിനെതിരെ വിമതശബ്ദവുമായി കോണ്‍ഗ്രസ് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കൊമാട്ടിറെഡ്ഡി വെങ്കട്ട റെഡ്ഢി. ടിഡിപിയുമായുള്ള സഖ്യം കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് സമ്മാനിക്കുക എന്നും തെലങ്കാന അസംബ്‌ളി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് കാരണം ഈ സഖ്യമാണെന്ന് റെഡ്ഢി ആരോപിക്കുന്നു.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആരുമായും സഖ്യം ഉണ്ടാക്കരുതെന്നും തനിച്ച് മത്സരിക്കണമെന്നും ഇത് എട്ട് സീറ്റെങ്കിലും ലോകസഭയില്‍ നേടിക്കൊടുക്കുമെന്നും വെങ്കിട്ട റെഡ്ഢി പറയുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിഡിപിയുമായോ മറ്റേതെങ്കിലും പാര്‍ട്ടിയുമായോ സഖ്യത്തിലാകുന്നതിലെ താന്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയുടെ മീറ്റിങില്‍ പങ്കെടുത്തു മടങ്ങവേയാണ് റെഡ്ഢിയുടെ അഭിപ്രായ പ്രകടനം.
ഒറ്റയ്ക്ക് മത്സരിച്ചാൽ
തെലങ്കാന അസംബ്‌ളി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചെങ്കില്‍ 50 സീറ്റെങ്കിലും നേടിയേനെ. ജനങ്ങള്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെയും ടിആര്‍എസ് നേതാക്കളുടെയും കുപ്രചരണത്തില്‍ വിശ്വസിച്ചെന്നും ടിഡിപി പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവുമായി കോണ്‍ഗ്രസ് ധാരണയിലെത്തുമെന്നും തെലങ്കാനയുടെ ഭരണത്തില്‍ നായിഡു ഇടപെടുമെന്ന പ്രചരണം ജനങ്ങള്‍ വിശ്വസിച്ചെന്നും ഇതിന്റെ ഫലമായാണ് കോണ്‍ഗ്രസിന് വലിയ തോല്‍വി ഏറ്റു വാങ്ങേണ്ടിവന്നതെന്നും റെഡ്ഢി പറയുന്നു. ജനങ്ങളെല്ലാം തന്നെ ടിആര്‍എസിന്‍റെ ഈ പ്രചരണ തന്ത്രത്തില്‍ വിണു പോയെന്നും റെഢ്ഢി ആരോപിക്കുന്നു.
സഖ്യത്തിനെതിരെ കൂടുതൽ നേതാക്കൾ
കൊമ്മാട്ടി റെഡ്ഢിക്ക് സമാനമായി തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട കോൺഗ്രസ് നേതാക്കളും ടിഡിപയുമായുള്ള സഖ്യമാണ് പരാജയ കാരണം എന്ന് പറയുകയുണ്ടായി. അതിനാല്‍ വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിഡിപിയുമായി ധാരണയിലെത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഇവര്‍ പറയുന്നു.
തോൽവിയുടെ കാരണങ്ങൾ
പ്രജകൂട്ടമി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ വൈകിയതും പാര്‍ട്ടിയുടെ പ്രകചന പത്രിക ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയാതെ വന്നതും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ടിആര്‍എസ് കൃത്രിമം കാണിച്ചതും ജില്ലാ കലക്ടറടക്കം നിരവധി ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ടിആര്‍എസിന് അനുകൂലമായി പ്രവര്‍ത്തിച്ചതിനാലും ടിആര്‍എസ് പണം കൊടുത്ത് വോട്ട് വാങ്ങിയതിനാലും ആണ് കോണ്‍ഗ്രസ് പരാജപ്പെട്ടതെന്നും നേതാക്കള്‍ പറയുന്നു.
അന്തിമ തീരുമാനം ദില്ലിയിൽ
എഐസിസി ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന ആര്‍സി കുന്ത്യ ടിഡിപിക്കെതിരെ ആരോപണമുന്നയിക്കുന്നുണ്ടെങ്കിലും സഖ്യം കാരണമാണ് കോണ്‍ഗ്രസ് ചില സീറ്റുകളില്‍ വിജയിച്ചതെന്നും അതിനാല്‍ സഖ്യത്തിനെ കുറിച്ച് അന്തിമ തീരുമാനം ദില്ലിയില്‍ നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.