അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
പുഷ്പ 2 ന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച കേസിൽ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നടനെ നമ്പള്ളി മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ്ഡ് ചെയ്തിരുന്നു. തുടർന്ന് നടനെ ചെഞ്ചൽഗുഡ സബ് ജയിലിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെയാണ് ഹൈക്കോടതിയുടെ ആശ്വാസ വിധി.
മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്ന സംശയം കോടതി പ്രകടിപിച്ചു. ജനപ്രിയ താരമായത് കൊണ്ട് അദ്ദേഹത്തിന് പ്രമോഷൻ പരിപാടികൾക്ക് പോകാൻ പാടില്ലെന്ന നിയന്ത്രണങ്ങൾ വെയ്ക്കാൻ സാധിക്കില്ല. നടൻ പോയതുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് പ്രഥമദൃഷ്ട്യാ പറയാൻ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഇന്ന് ഉച്ചയോടെയായിരുന്നു അല്ലു അർജുനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലുള്ള നടന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഏറെ നാടകീയമായിട്ടായിരുന്നു നടപടികൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീട്ടിലെത്തി അറസ്റ്റ് ചെയ്തതിൽ അല്ലു അർജുൻ പോലീസിനോട് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കിടപ്പുമുറയിലെത്തി അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്താണെന്നായിരുന്നു നടന്റെ ചോദ്യം. അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദും ഭാര്യ സ്നേഹയും പോലീസുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടെന്നാണ് വിവരം.
അറസ്റ്റിന് പിന്നാലെ നടപടികൾ വേഗത്തിലാണ് പോലീസ് പൂർത്തിയാക്കിയത്. സ്റ്റേഷനിലെത്തിച്ച നടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. ഇതിനിടയിലാണ് എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹർജി കോടതി അടിയന്തരമായി പരിഗണിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. യുവതി മരിക്കാനിടയായ ഷോ നടന്ന സന്ധ്യ തീയറ്ററിന്റെ ഉടമ എം സന്ദീപ്, തീയറ്റർ സീനിയർ മാനേജർ എം നാഗരാജു, ഗന്ധകം വിജയ് ചന്ദേർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം പരാതി പിൻവലിക്കാൻ താൻ തയ്യാറാണെന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. അല്ലു അർജുന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും സംഭവത്തിൽ അദ്ദേഹത്തിന് ഉത്തരവാദിത്തമില്ലെന്നും ഭാസ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications